കപ്പിനും ചുണ്ടിനും ഇടയിൽ കര്‍ണാടക.. എല്ലാത്തിനും കാരണം യെദ്യൂരപ്പ, യെഡ്ഡിയെ തള്ളാനും കൊള്ളാനും വയ്യ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വെന്നിക്കൊടി പാറിക്കാനിരിക്കെയാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേല്‍ക്കുന്നത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയുടെ വ്യക്തി പ്രഭാവത്തില്‍ വോട്ടുകള്‍ കൊയ്ത ബിജെപിക്ക് ഭൂരിപക്ഷത്തിന് അടുതെത്താന്‍ പ്രതിസന്ധികളാണുണ്ടായത്. നിലവില്‍ 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ ആറ് സീറ്റുകള്‍ കൂടി ആവശ്യമാണ്. കൃത്യമായ ഭൂരിപക്ഷം ബിജെപിക്ക് കൈവരിക്കാന്‍ കഴിതായതോടെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് നിലവിലത്തെ സാഹചര്യം.
Recommended Video
ആദ്യം ജെഡിഎസുമായി സഖ്യമുണ്ടാക്കാനില്ലെന്ന് തുറന്നടിച്ച യെദ്യൂരപ്പ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അവകാശപ്പെട്ടിരുന്നു. മെയ് 17ന് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ യെദ്യൂരപ്പ പ്രതികരിച്ചിരുന്നു. എന്നാല്‍ യെദ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച സാഹചര്യത്തില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസും വ്യക്തമാക്കിയിരുന്നു. ഇതാണ് ബിജെപിയ്ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ അധികാരം നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങിയ യെദ്യൂരപ്പയ്ക്ക് പുറമേ ദേശീയ തലത്തിലുള്ള നേതാക്കളെ ഇറക്കി ബിജെപി പ്രചാരണം കൊഴുപ്പിച്ചെങ്കിലും കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല.