വിദേശിയുടെ മകന്‍... രാജ്യസ്‌നേഹമില്ലാത്തവര്‍.... രാഹുലിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിയുടെ ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ ആക്രമിക്കാന്‍ എല്ലാ അവസരവും ബിജെപി നോക്കി നടക്കുന്നുണ്ട്. ഇപ്പോഴിതാ രാഹുലിനെ പരസ്യമായി അപമാനിക്കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് ബിജെപി ജനറല്‍ സെക്രട്ടറി. ദേശവിരുദ്ധനാണെന്ന തരത്തിലാണ് അദ്ദേഹത്തിനെതിരെ പ്രസ്താവന വന്നിരിക്കുന്നത്.
അതേസമയം യുപിഎ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധിയെയും അദ്ദേഹം വിവാദത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോണിയാ ഗാന്ധിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയിരുന്നു. മോദിയുടെ അമ്മയെ പ്രചാരണത്തിലേക്ക് വലിച്ചിഴച്ചിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ രാഹുല്‍ ഇതില്‍ ഇടപെട്ടതോടെ അവര്‍ മാപ്പുപറഞ്ഞിരുന്നു.
രാഹുലിനെ മോശക്കാരനാക്കി
ഒരു വിദേശി, അതും ഇന്ത്യക്കാരിയല്ലാത്ത അമ്മയ്ക്ക് ഉണ്ടായ ഒരു മകനെ രാജ്യം ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ പരാമര്‍ശം. വിദേശ വനിതയ്ക്ക് ജനിക്കുകയും അവരുടെ വാക്കുകള്‍ കേട്ട് വളരുകയും ചെയ്ത ഒരാള്‍ക്ക് രാജ്യസ്‌നേഹത്തെ പറ്റി ഒന്നും അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സോഷ്യല്‍ മീഡിയില്‍ അദ്ദേഹത്തിന്റെ പരാമര്‍ശം വന്‍ വിവാദമായിട്ടുണ്ട്. എന്നാല്‍ താന്‍ മാപ്പുപറയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പ്രതിഷേധം
വിജയ് വര്‍ഗീയ എന്ന് വാതുറന്നാലും അന്നൊക്കെ എന്തെങ്കിലും വൃത്തിക്കേടുകള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് പുറത്തുവരാറുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഒരു സ്ത്രീ ഇന്ത്യക്കാരിയായാലും വിദേശിയായായും സ്ത്രീ തന്നെയാണ്. ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ എഴുതുന്നതിന് മുമ്പ് ചിന്തിക്കൂ എന്നാണ് ഒരാളുടെ മറുപടി. അതേസമയം ഈ ട്വീറ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. നിരവധി തവണ ഇത് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ മറുപടി
കോണ്‍ഗ്രസില്‍ നിന്ന് വിവാദ ട്വീറ്റിന് മറുപടിയും എത്തിയിട്ടുണ്ട്. ഭ്രാന്തിന് ചികിത്സ തേടേണ്ട സമയമായി വിജയ് വര്‍ഗീയക്കെന്നാണ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞത്. മധ്യപ്രദേശിലെ തോല്‍വി അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. ഇത്തരം മാനസിക നിലയുള്ളവര്‍ക്ക് ദൈവം നല്ല വഴി കാണിക്കട്ടെയെന്നായിരുന്നു പരിഹാസം നിറഞ്ഞ മറുപടി. അതേസമയം സോഷ്യല്‍ മീഡിയ വഴി നിരവധി പരിഹാസങ്ങളും വിജയ് വര്‍ഗീയക്ക് ലഭിക്കുന്നുണ്ട്.
പ്രസ്താവന എന്തുകൊണ്ട്
വിജയ് വര്‍ഗീയ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു. സുപ്രധാനപ്പെട്ട മാല്‍വ-നിമര്‍ മേഖലയായിരുന്നു അദ്ദേഹത്തിന് ലഭിച്ച ചുമതല. എന്നാല്‍ ഇവിടെ ബിജെപി തകര്‍ന്നടിഞ്ഞു. സംസ്ഥാനത്തിന്റെ മൊത്തം തോല്‍വിയെ ബാധിച്ചത് ഇക്കാരണമാണ്. ഇവിടെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം വന്‍ വിജയമായിരുന്നു. ഇതാണ് രാഹുലിനെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള നീക്കത്തിന് പിന്നില്‍. ബിജെപി ഇതുവരെ ഈ പ്രസ്താവനയെ അപലപിച്ചിട്ടില്ല.
വിവാദങ്ങളുടെ നേതാവ്
വിവാദങ്ങള്‍ കൊണ്ട് എന്നും ബിജെപിക്ക് തലവേദനയാവുന്ന നേതാവാണ് വിജയ് വര്‍ഗീയ. മധ്യപ്രദേശിനെ പിടിച്ച് കുലുക്കിയ വ്യാപം അഴിമതി ചെറിയ അഴിമതിയാണെന്നായിരുന്നു വിജയ് വര്‍ഗീയയുടെ പരാമര്‍ശം. കേസിന്റെ അന്വേഷണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിംഗിന്റെ മരണം ഗൗരവപ്പെട്ടതല്ലെന്നും, സ്വന്തം ജീവനേക്കാള്‍ വലുതായി കേസിനെ കണ്ടതുകൊണ്ട് സംഭവിച്ചതാണെന്നും വിജയ് വര്‍ഗീയ പറഞ്ഞിരുന്നു. ഇത് വന്‍ വിവാദമാണ് ഉണ്ടാക്കിയത്.
രാഹുലിനെ ലക്ഷ്യമിടുന്നു
രാഹുലിനെ സ്ഥിരമായി ലക്ഷ്യമിടുന്നുണ്ട് ബിജെപി. അദ്ദേഹത്തിനെതിരെ വിവാദപരമായ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ നടത്തിയിരുന്നു. രാഹുലിനെ പപ്പു എന്ന് മോശം പദത്തിലൂടെയായിരുന്നു ബിജെപി വിശേഷിപ്പിച്ചിുന്നത്. സോണിയയുടെ വിദേശ പൗരത്വം അനാവശ്യ മേഖലയിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. ബിജെപി. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകളിലാണ് ഇത് രൂക്ഷമായത്. പ്രചാരണത്തിനിടെ രാഹുലിനെ തിരഞ്ഞെടുപ്പ് വിജയമില്ലാത്ത കഴിവ് കെട്ട നേതാവായി കാണിക്കാനാണ് ബിജെപി ശ്രമിച്ചത്.
സോണിയയെ അപമാനിച്ചു
കോണ്‍ഗ്രസിന്റെ വിധവ ആരാണെന്നും, അവരുടെ അക്കൗണ്ടിലേക്കാണ് അഴിമതി പണം മുഴുവന്‍ എത്തുന്നതെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ ആരോപണം. ഇത് തരംതാണ പരാമര്‍ശമായിട്ടാണ് എല്ലാവരും ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ വിധവ എന്ന് സോണിയയെ ഉദ്ദേശിച്ചായിരുന്നു മോദി പരാമര്‍ശം നടത്തിയത്. സോഷ്യല്‍ മീഡിയ മോദിയില്‍ നിന്ന് ക്ഷമാപണം ആവസ്യപ്പെട്ടിരുന്നു. ഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാണിട്ടില്ലെന്നായിരുന്നു വിമര്‍ശനം. മോദിയുടെ അമ്മ വിധവയാണെന്ന് കൂടി അദ്ദേഹം ഓര്‍ക്കണമായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറഞ്ഞു.
ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!
തെലങ്കാനയിലെ ചതിക്ക് ആന്ധ്രയിൽ തിരിച്ചടി; ചന്ദ്രബാബു നായിഡുവിനെ വിറപ്പിച്ച് കെസിആർ