മൈസൂരു കൂട്ടബലാത്സംഗക്കേസ്: അന്വേഷണത്തിൽ വഴിത്തിരിവായത് ബസ് ടിക്കറ്റ്, പ്രതികളെ കുടുക്കിയത് ഇങ്ങനെ
ബെംഗളൂരു: മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണ്ണായകമായത് ബസ് ടിക്കറ്റ്. പെൺകുട്ടി പീഡനത്തിനിരയായ സംഭവതത് നിന്ന് ലഭിച്ച ബസ് ടിക്കറ്റ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയതെന്നാണ് കർണ്ണാടക പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ പോലീസിന് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് കർണ്ണാടക പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ചാമുണ്ഡി ഹിൽസിൽ വെച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു.
തമിഴ്നാട്ടിലെ താൽവാഡിയിൽ നിന്നുള്ള കർണ്ണാടകത്തിലെ ചാമരാജ്നഗറിലേക്ക് എടുത്തിട്ടുള്ളതായിരുന്നു സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ബസ് ടിക്കറ്റ്. ആഗസ്റ്റ് 24ന് വൈകിട്ട് സുഹൃത്തിനൊപ്പം ചാമുണ്ഡി ഹിൽസിലെത്തിയ പെൺകുട്ടിയെയാണ് സുഹൃത്തിനെ ആക്രമിച്ച ശേഷം ആറംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടൻ തന്നെ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ഇതോടെ ഒഴിഞ്ഞ മദ്യക്കുപ്പികളും ബസ് ടിക്കറ്റും കണ്ടെടുക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് കേസന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ആദ്യം മൂന്ന് മലയാളി വിദ്യാർത്ഥികൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്നുവെങ്കിലും ഇവരെ ചോദ്യം ചെയ്തതോടെ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായിരുന്നു. കർണ്ണാടക പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തിവരുന്നത്.
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ബസ് ടിക്കറ്റിൽ നിന്ന് പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ഈ മേഖലയിൽ ആക്ടീവായിരുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് കർണ്ണാടക പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ചാമരാജനഗർ- തൽവാഡി റൂട്ടിലെ ടവറും കുറ്റകൃത്യം നടന്ന ചാമുണ്ഡി ഹിൽസിലെ ടവർ ലൊക്കേഷനിലും ഉണ്ടായിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം ശാസ്ത്രീയ തെളിവുകളുടേയും സാങ്കേതിക തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതികളെ കുടുക്കിയതെന്നാണ് ഐജി പ്രദീപ് വ്യക്തമാക്കിയത്. അതേ സമയം പീഡനത്തിന് ശേഷം മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി പോലീസിന് മൊഴി നൽകാതെ രക്ഷിതാക്കൾക്കൊപ്പം പോയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതേ സമയം പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയിൽ നിന്നാണ് പോലീസിന് കുറ്റകൃത്യത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ആറ് പേരാണ് കർണ്ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം അക്രമികൾ ഫോണിൽ പകർത്തിയിരുന്നു. ഇക്കാര്യം പോലീസിൽ അറിയിച്ചാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്. പണം നൽകാൻ തയ്യാറായതോടെ വീണ്ടും പെൺകുട്ടിയെ ആക്രമിച്ചുവെന്നും മലയടിവാരത്തിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞുവെന്നുമാണ് മൊഴിയിൽ പറയുന്നത്.












Click it and Unblock the Notifications