വിമാനത്താവളത്തിലേക്ക് 4 മിസൈല്‍, ഫ്‌ളാറ്റില്‍ പതിച്ചു, 3 എണ്ണം തകര്‍ത്തു, പോര്‍ക്കളമായി കാബൂള്‍
കാബൂള്‍: ഇരട്ട സ്‌ഫോടനത്തില്‍ നടുങ്ങി നില്‍ക്കുന്ന കാബൂളിനെ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍. നാലോളം മിസൈലുകളാണ് തീവ്രവാദികള്‍ തൊടുത്തത്. എന്നാല്‍ ഈ ആക്രമണ നീക്കം തകര്‍ത്തിരിക്കുകയാണ്. വിമാനത്താവളത്തിലെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇതിന് സഹായിച്ചതെന്നാണ് സൂചന.
കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാവുമെന്നാണ് താലിബാന് അമേരിക്ക നേരത്തെ തന്നെ നല്‍കിയ മുന്നറിയിപ്പ്. താലിബാന്‍ ഇന്ത്യ അടക്കമുള്ളവുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. തലസ്ഥാന നഗരി എല്ലാ അര്‍ത്ഥത്തിലും പോര്‍ക്കളമായി മാറിയിരിക്കുകയാണ്.
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

കബര്‍കനേ മേഖലയില്‍ നിന്നാണ് നാല് മിസൈലുകള്‍ തൊടുത്തിരിക്കുന്നത്. ഇതിലൊരു ജനവാസ മേഖലയിലെ ഫ്‌ളാറ്റിലാണ് പതിച്ചത്. നാലും വിമാനത്താവളത്തിലെ മിസൈല്‍ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകര്‍ത്തതെന്നാണ് സൂചന. അതേസമയം നാളെയാണ് യുഎസ്സിനും മറ്റ് വിദേരാജ്യങ്ങളുടെ സേനകള്‍ക്കും രാജ്യം വിടാനുള്ള അവസാന ദിവസം. ഇതിനെ അലങ്കോലപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാകുകയാണ്. യുഎസ് തുടര്‍വിമാനങ്ങളിലൂടെ പലരെയും അഫ്ഗാനില്‍ നിന്ന് രക്ഷിക്കുന്നുണ്ട്. എന്നാല്‍ ആക്രമണം യുഎസ്സിനെയും താലിബാനെയും ഒരുപോലെ അമ്പരിപ്പിക്കുന്നതാണ്.

ഇതുവരെ 1,2000 പേരെ അമേരിക്ക അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചിട്ടുണ്ട്. അവസാന ദിനത്തില്‍ ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുക. പ്രധാനമായും അമേരിക്കന്‍ നയതന്ത്രജ്ഞരെയും പൗരന്മാരെയും മാത്രം കൊണ്ടുപോകാനാണ് യുഎസ് സൈന്യത്തിന്റെ ശ്രമം. നിലവില്‍ താലിബാന്റെ മുഖ്യ ശത്രുക്കളായ ഐസിസാണ് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത്. നേരത്തെ കാബൂള്‍ വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം നടത്തി നൂറിലധികം പേരെ കൊലപ്പെടുത്തിയിരുന്നു ഐസിസ്. 13 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. ബൈഡന്റെ മുന്നറിയിപ്പ് വന്ന് 24 മണിക്കൂറിനുള്ളില്‍ രണ്ട് ആക്രമണ ശ്രമങ്ങളാണ് നടന്നത്.

കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നാല് മിസൈലുകള്‍ തൊടുത്തെങ്കിലും തടസ്സപ്പെട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കാന്‍ ബൈഡന്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം മിസൈല്‍ ഒരു കാറില്‍ പതിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യുഎസ് ഐസിസിനെതിരെ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് ഇതെന്നാണ് സൂചന. എന്നാല്‍ അഞ്ചോളം മിസൈല്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്നുവെന്നാണ് താലിബാന്‍ കരുതുന്നത്. എന്നാല്‍ ആളപായമില്ലെങ്കിലും സമീപത്തെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്.

ഇതിനിടെ താലിബാന്‍ പ്രമുഖ പണ്ഡിതന്‍ മൗലവി മുഹമ്മദ് സര്‍ദാര്‍ സദ്രാനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. മതപണ്ഡിത ദേശീയ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു സദ്രാന്‍. മൗലവിയുടെ കണ്ണുകെട്ടി നില്‍ക്കുന്ന ചിത്രവും താലിബാന്‍ പുറത്തുവിട്ടു. നേരത്തെ സാലിമാ മസാരിയെയും താലിബാന്‍ അറസ്റ്റ് ചെയ്തിരുന്നു. അഫ്ഗാനിലെ ആദ്യത്തെ വനിതാ ഗവര്‍ണറായിരുന്നു അവര്‍. താലിബാനെ സധൈര്യം എതിര്‍ത്തിിരുന്നു അവര്‍. ചാഹര്‍ കിന്റില്‍ താലിബാനുമായി വന്‍ പോരാട്ടം തന്നെ അവര്‍ നടത്തിയിരുന്നു. എന്നാല്‍ ബാല്‍ക്ക് പ്രവിശ്യ താലി ബാന്‍ പിടിച്ചതോടെ സാലിമ മസാരി കീഴടങ്ങുകയായിരുന്നു. താലിബാന് മുന്നില്‍ എല്ലാവരും കീഴടങ്ങിയപ്പോഴും മസാരിയും സംഘവുമായി പോരാടിയത്.

അതേസമയം താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അകുന്‍സാദയെ കുറിച്ചുള്ള അഭ്യൂഹങ്ങളും താലിബാന്‍ അവസാനിപ്പിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനില്‍ അകുന്‍സാദയുണ്ടെന്നും, ഉടന്‍ തന്നെ ജനങ്ങളുടെ മുന്നിലെത്തുമെന്നും താലിബാന്‍ അറിയിച്ചു. നേരത്തെ പാകിസ്താന്റെ പിടിയിലാണ് അകുന്‍സാദയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കാണ്ഡഹാറിലാണ് അകുന്‍സാദ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്. താലിബാനെ ഇന്നുള്ള നിലയിലേക്ക് വളര്‍ത്തിയത് അകുന്‍സാദയാണ്. 2016 മുതല്‍ താലിബാനെ നയിക്കുന്നത് അകുന്‍സാദയാണ്. സാധാരണ പൊതുവേദിയില്‍ ഹിബത്തുള്ള എത്താറില്ല. എവിടെയാണ് ഉള്ളതെന്ന കാര്യവും അജ്ഞാതമായിരിക്കും.

മുല്ലാ ഒമറില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഹിബത്തുള്ള അകുന്‍സാദയുടെ നയങ്ങളെന്നാണ് സൂചന. സാധാരണ താലിബാന്‍ നേതാക്കളെ പൊതുവേദിയില്‍കൊണ്ടുവരാറില്ല. മുല്ലാ ഒമര്‍ തീരെ വരാറില്ലായിരുന്നു. കാബൂളിലേക്ക് പോലും സഞ്ചരിക്കാറില്ലായിരുന്നു. കാണ്ഡഹാറില്‍ നിന്നായിരുന്നു കിരാത നിയമങ്ങള്‍ മുല്ലാ ഒമര്‍ നടപ്പാക്കിയിരുന്നത്. അകുന്‍സാദയ്ക്ക് മുമ്പ് താലിബാനെ നയിച്ച മുല്ലാ അക്തര്‍ മന്‍സൂറിനെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിക്കുകയായിരുന്നു. ഈ അനുഭവമെല്ലാം മുന്നിലുള്ളത് കൊണ്ടാണ് അകുന്‍സാദ രഹസ്യമായി കഴിയുന്നത്. ഇയാളുടെ ചിത്രങ്ങള്‍ പോലും വേണ്ടത്ര ലഭ്യമല്ല. അതേസമയം നേതാക്കള്‍ വധിക്കപ്പെടുന്നത് പോലും താലിബാന്‍ രഹസ്യമായി വെക്കുന്നത്, താലിബാന്റെ തന്നെ വിവിധ വിഭാഗങ്ങള്‍ അധികാരം പിടിക്കാനായി കാത്തിരിക്കുന്നത് കൊണ്ടാണ്.

താലിബാന് അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആവശ്യമെന്ന് വിദേശ കാര്യ മന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിസ്‌കായ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. പാകിസ്താനും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങളുണ്ട്. പാകിസ്താന്‍ ആ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കില്ലെന്നാണ് കരുതുന്നതെന്നും സ്റ്റാനിസ്‌കായ് പറഞ്ഞു. അവര്‍ക്ക് വിശാലമായ ഒരു അതിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനെ അതിനായി ഉപയോഗിക്കാന്‍ സമ്മതിക്കില്ല. ഒരു രാജ്യത്തെയും അഫ്ഗാന്‍ മണ്ണ് ഉപയോഗിച്ച് മറ്റുള്ളവര്‍ക്കെതിരെ ആക്രമണം നടത്താനായി അനുവദിക്കില്ലെന്നും സ്റ്റാനിസ്‌കായ് പറഞ്ഞു. അതേസമയം ഇന്ത്യ ഇതുവരെ താലിബാനെ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ കൗണ്‍സിലിലും അതേ നിലപാടായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം ഏത് തരത്തിലുള്ളതാണെന്ന് വ്യക്തമായ ശേഷമേ ഇന്ത്യ നിലപാടെടുക്കൂ.
Recommended Video

ഇന്ത്യ എല്ലാവരെയും അഫ്ഗാനില്‍ നിന്ന് നാട്ടിലെത്തിച്ചുവെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുപതോളം ഇന്ത്യക്കാര്‍ കാബൂളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അടുത്തൊന്നും ഇന്ത്യന്‍ വിമാനം ഇനി അഫ്ഗാനിലേക്ക് ഉണ്ടാവില്ല. സുരക്ഷാ സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ടാണ് ഈ പ്രശ്‌നം. അതേസമയം അഫ്ഗാനില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതദേഹം നാട്ടിലെത്തി. അമേരിക്കന്‍ സൈനിക ബേസില്‍ യുഎസ് പ്രസിഡന്റ് അടക്കം എത്തിയിരുന്നു. എല്ലാവരും സൈനികരെ നഷ്ടപ്പെട്ടതില്‍ കടുത്ത വേദനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിതുമ്പലിന്റെ വക്കിലായിരുന്നു പ്രസിഡന്റ് അടക്കമുള്ളവരെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.












Click it and Unblock the Notifications