Bypoll Results: മിൽകിപൂരിലെ അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് മുന്നേറ്റം, ഈറോഡ് ഈസ്റ്റിൽ ഡിഎംകെ
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബിജെപി മുന്നേറ്റം തുടരുമ്പോള്‍ അഭിമാന പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശിലെ മില്‍കിപൂര്‍ മണ്ഡലത്തിലും പാര്‍ട്ടിക്ക് ആശ്വാസം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മില്‍കിപൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയുടെ ചന്ദ്രഭാനു പസ്വാന്‍ മുന്നേറുന്നു. പ്രധാന എതിരാളിയായ സമാജ്വാദി പാര്‍ട്ടിയുടെ അജിത് പ്രസാദ് ആണ് പിന്നില്‍.
സമാജ്വാദി പാര്‍ട്ടിയുടെ ലോക്‌സഭാ സീറ്റായ ഫൈസാബാദിന് കീഴില്‍ വരുന്നതാണ് മില്‍കിപൂര്‍ മണ്ഡലം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫൈസാബാദ് മണ്ഡലത്തില്‍ തോല്‍വി ഏറ്റ് വാങ്ങിയ പശ്ചാത്തലത്തില്‍ മില്‍കിപൂരിലെ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. മില്‍കിപൂര്‍ എംഎല്‍എയായിരുന്ന അവാദേഷ് പ്രസാദ് ഫൈസാബാദ് എംപിയായി വിജയിച്ചതോടെയാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് പോയത്.

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലമായ ഫൈസാബാദിലെ തോല്‍വി ബിജെപിയെ ഞെട്ടിച്ചിരുന്നു. 2024 ജനുവരിയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം ജൂണില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 54000 വോട്ടിനാണ് ബിജെപി ഫൈസാബാദില്‍ സമാജ്വാദി പാര്‍ട്ടിയോട് പരാജയപ്പെട്ടത്. ഫൈസാബാദ് എംപി അവാദേഷ് പ്രസാദിന്റെ മകന്‍ അജിത് പ്രസാദിനെ ആണ് എസ്പി മില്‍കിപൂരില്‍ ഇറക്കിയത്. 2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അയോധ്യ ജില്ലയില്‍ ബിജെപി തോല്‍വി ഏറ്റുവാങ്ങിയ ഏക മണ്ഡലം കൂടിയാണ് മില്‍കിപൂര്‍.
തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റിലാണ് മറ്റൊരു നിര്‍ണായക ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെ സ്ഥാനാര്‍ത്ഥി വിസി ചന്ദിരകുമാര്‍ ലീഡ് ചെയ്യുന്നു. 5500 വോട്ടുകള്‍ക്കാണ് ചന്ദിരകുമാര്‍ മുന്നേറുന്നത്. എന്‍ടിടികെ സ്ഥാനാര്‍ത്ഥി സീതാലക്ഷ്മിയാണ് പ്രധാന എതിരാളി.
44 സ്വതന്ത്രര്‍ അടക്കം 46 സ്ഥാനാര്‍ത്ഥികള്‍ ആണ് ഈറോഡ് ഈസ്റ്റില്‍ മത്സര രംഗത്ത് ഉളളത്. ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പില്‍ 67.97 ശതമാനം പോളിംഗ് മണ്ഡലത്തില്‍ രേഖപ്പെടുത്തി. എഐഎഡിഎംകെയും ബിജെപിയും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. വിജയിക്കാന്‍ ഡിഎംകെ കൈയ്യൂക്ക് കാണിക്കുന്നു എന്നാരോപിച്ചാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. ഈറോഡ് ഈസ്റ്റ് ഏറെക്കാലമായി ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിന്റേതാണ്. ഇക്കുറി പക്ഷേ ഡിഎംകെ തനിച്ചാണ് മത്സരിച്ചത്.
രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈറോഡ് ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2023ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് തിരുമഗന്‍ ഇവേര മരണപ്പെട്ടതോടെയാണ് ആദ്യത്തെ ഉപതിരഞ്ഞെടുപ്പ്. തുടര്‍ന്ന് തിരുമഗന്‍ ഇവേരയുടെ അച്ഛന്‍ ഇവികെഎസ് ഇളങ്കോവന്‍ എംഎല്‍എയായി. അദ്ദേഹം ഇക്കഴിഞ്ഞ ഡിസംബറില്‍ മരണപ്പെട്ടതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.












Click it and Unblock the Notifications