അമരീന്ദര്‍ സിംഗ് രാജിവെച്ചു, സര്‍വേയില്‍ അടിതെറ്റി, മുഖ്യമന്ത്രിയെ രാഹുല്‍ തീരുമാനിക്കും
ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറിയിരിക്കുകയാണ്. അദ്ദേഹത്തിനോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടെന്നാണ് സൂചനയുണ്ടായിരുന്നു. അമരീന്ദര്‍ ഇനിയും അദ്ദേഹം തുടരുന്നതിനോട് പല എംഎല്‍എമാര്‍ക്കും താല്‍പര്യമില്ലായിരുന്നു എന്നാല്‍ തന്നെ മാറ്റുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പും ഉണ്ട്. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ തന്നെ താല്‍പര്യമില്ലെന്നാണ് അമരീന്ദര്‍ സോണിയാ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്.
രാഹുലിന് ആ മോഹം വേണ്ട, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖമെന്ന് തൃണമൂല്‍, കോണ്‍ഗ്രസുമായി ഒന്നിക്കില്ല
നവജ്യോത് സിദ്ദുവിന്റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിലപാടാണ് രാജിക്ക് പിന്നിലുള്ളത്. അമരീന്ദറിന്റെ മകനും പിതാവ് രാജിവെക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹവും ഭാര്യയും ഗവര്‍ണര്‍ ഭവനത്തിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്.
അപ്രതീക്ഷിതമായിട്ടായിരുന്നു അമരീന്ദര്‍ രാജി പ്രഖ്യാപിച്ചത്. അമരീന്ദര്‍ മാത്രല്ല അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ എല്ലാവരും രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ അമരീന്ദര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. അമരീന്ദറിന്റെ മകന്‍ രാജി ഉറപ്പാണെന്ന സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. ഇനി കുടുംബനാഥന്റെ റോളില്‍ അദ്ദേഹത്തെ കാണാമെന്നും മകന്‍ രണീന്ദര്‍ പറഞ്ഞു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടെന്ന് അമരീന്ദര്‍ തുറന്നടിച്ചു. രണ്ട് തവണ നിയമസഭാ കക്ഷി യോഗം ചേര്‍ന്നിട്ടും തന്നെ അറിയിച്ചില്ലെന്നും അമരീന്ദര്‍ പറഞ്ഞു. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതാണ് അമരീന്ദറിന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് വ്യക്തമാകുന്നത്. പഞ്ചാബില്‍ എഐസിസി നടത്തിയ സര്‍വേയില്‍ അമരീന്ദര്‍ തീരെ ജനപ്രീതി ഇല്ലാത്ത നേതാവാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ നടന്ന സര്‍വേകളിലെല്ലാം ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം. ഈ സാഹചര്യത്തില്‍ കൂടിയാണ് നേതൃമാറ്റത്തിന് രാഹുല്‍ ഗാന്ധി തയ്യാറായിരിക്കുന്നത്. രാഹുലിന്റെ താല്‍പര്യ പ്രകാരമാണ് സര്‍വേ നടത്തിയത്. നേരത്തെ എംഎല്‍എമാരെ അണിനിരത്തി തന്റെ പിന്തുണ കാണിക്കാനൊക്കെ അമരീന്ദര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇത് മുഖവിലയ്‌ക്കെടുത്തില്ല.
50 എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതി അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ എംഎല്‍എമാരുടെ അടിയന്തര യോഗം ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. മൂന്ന് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. സുനില്‍ ജക്കര്‍, പ്രതാപ് സിംഗ് ബജ്വ, രവനീത് സിംഗ് ബിട്ടു എന്നിവരാണ് പട്ടികയിലുള്ളത്. ഇവരില്‍ ഒരാളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും. അതേസമയം സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരില്ല. ഈ ഫോര്‍മുല തയ്യാറാക്കുന്നത് രാഹുല്‍ തന്നെയാണ്. സുനില്‍ ജക്കര്‍ ഹൈക്കമാന്‍ഡുമായി അടുത്ത നേതാവാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍
അതേസമയം ബാക്കിയുള്ള രണ്ട് പേര്‍ സിദ്ദുവിന്റെ വിശ്വസ്തരാണ്. മുഖ്യമന്ത്രി സ്ഥാനം ഇഷ്ടക്കാര്‍ക്ക് നല്‍കാനായി സിദ്ദു സമ്മര്‍ദം ചെലുത്താനും സാധ്യതയുണ്ട്. നേരത്തെ സുനില്‍ ജക്കര്‍ നേതൃമാറ്റത്തിനായി രാഹുല്‍ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞിരുന്നു. പഞ്ചാബിലെ പ്രതിസന്ധി രൂക്ഷമായത് സിദ്ദു സംസ്ഥാന അധ്യക്ഷനായ ശേഷമാണ്. ക്യാപ്റ്റന്‍ പക്ഷത്തുണ്ടായിരുന്ന പല മന്ത്രിമാരും നേതാക്കളും സിദ്ദുവിന്റെ പക്ഷത്തേക്ക് മാറുകയായിരുന്നു. രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും പിന്തുണ സിദ്ദുവിനുണ്ടെന്ന് തിരിച്ചറിഞ്ഞായിരുന്നു പലരുടെയും നീക്കം. അതേസമയം പുതിയൊരു നേതാവിനെ കണ്ടെത്തേണ്ടത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.
Recommended Video
ദില്ലിയിലേക്ക് എംഎല്‍എമാരെ മൂന്ന് തവണയാണ് വിളിച്ചത്. തന്റെ കഴിവില്‍ വിശ്വാസമില്ലാതിരുന്നാല്‍, അത് അപമാനിക്കുന്നതിന് തുല്യമാണ്. എന്താണ് തീരുമാനമെന്ന് എല്ലാവരെയും വൈകാതെ അറിയിക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടാവും. ഒപ്പമുള്ളവരുമായി തീരുമാനിച്ച് ഭാവിയിലെ സാഹചര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ സോണിയാ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും, രാജിവെക്കുന്ന കാര്യം അവരെ അറിയിച്ചിരുന്നുവെന്നും അമരീന്ദര്‍ പരയുന്നു. ഹൈക്കമാന്‍ഡിന് വിശ്വാസമുള്ള ആരെയും പഞ്ചാബ് മുഖ്യമന്ത്രിയായി നിയമിക്കാമെന്നും അമരീന്ദര്‍ വ്യക്തമാക്കി.
അമരീന്ദര്‍ പടിയിറങ്ങിയതോടെ സിദ്ദുവിനുള്ള പിന്തുണ ശക്തമായിരിക്കുകയാണ്. പുതിയ മുഖ്യമന്ത്രിയെ സിദ്ദു തന്നെ നിര്‍ദേശിക്കുമെന്നാണ് സൂചന. സിദ്ദു ക്യാമ്പ് സുനില്‍ ജക്കറിന്റെ പേരിനാണ് മുന്‍തൂക്കം നല്‍കുന്നത്. ജക്കറുമായും നല്ല ബന്ധമാണ് സിദ്ദുവിനുള്ളത്. ഹിന്ദു സിഖ് മുഖ്യമന്ത്രിയും ജാട്ട് സിഖ് അധ്യക്ഷനും എന്ന ഫോര്‍മുലയാണ് സിദ്ദു ലക്ഷ്യമിടുന്നത്. നിലവില്‍ മറ്റൊരു പ്രശ്‌നവും മുന്നിലുണ്ട്. സുനില്‍ ജക്കര്‍ എംഎല്‍എയല്ല. അതുകൊണ്ട് ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. എന്നാല്‍ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സിദ്ദുവിന്റെ പേരും എംഎല്‍എമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഹിന്ദു നേതാവിനെ ഹൈക്കമാന്‍ഡ് പരിഗണിച്ചാല്‍ സുനില്‍ ജക്കറിനോ സിദ്ദുവിനോ നറുക്ക് വീഴും. എന്നാല്‍ ഇത് രാഹുലാണ് തീരുമാനിക്കുക. അമരീന്ദര്‍ സിംഗ് ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി ആയിരിക്കണമെന്ന് അമരീന്ദര്‍ നിര്‍ദേശിക്കുമോ എന്നാണ് അറിയാനുള്ളത്. ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യവും കോണ്‍ഗ്രസിലുണ്ട്. രാഹുല്‍ രണ്ട് നിരീക്ഷകരെ പഞ്ചാബിലേക്ക് അയച്ചിട്ടുണ്ട്. നിവലില്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയാരാണെന്ന് അറിയുക. ഇത് രാഹുല്‍ അടക്കമുള്ളവര്‍ ആരോടും പങ്കുവെച്ചിട്ടുമില്ല. സിഖ് നേതാവായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
സിഖ് നേതാവല്ലാത്ത ഒരാളെ തിരഞ്ഞെടുത്താല്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ അത് വലിയ തിരിച്ചടിയാവും. 2017ല്‍ എഎപി സിഖ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാവുമെന്നായിരുന്നു കരുതിയത്. അത് വലിയ തിരിച്ചടിയായിരുന്നു. എഎപി ജയിക്കുമെന്ന് കരുതിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതേസമയം അമരീന്ദര്‍ മാറിയതോടെ ശിരോമണി അകാലിദള്‍ പ്രതിസന്ധിയിലാവുമെന്നാണ് സൂചന. ക്യാപ്റ്റനുമായി ചേര്‍ന്ന് നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നു ബാദല്‍ കുടുംബം. എന്നാല്‍ പുതിയ മുഖ്യമന്ത്രി വരുന്നതോടെ ഇതെല്ലാം താളം തെറ്റും. നിരവധി കേസുകള്‍ ബാദല്‍ കുടുംബത്തിനെതിരെ വരാനുണ്ട്. അത് പഞ്ചാബ് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.