സിബിഐ വേട്ടയാടുന്നു, കേസുമായി ബന്ധമില്ലാത്ത സ്വകാര്യ രേഖകൾ പിടിച്ചെടുത്തെന്ന്; കാർത്തി ചിദംബരം
ഡൽഹി; റെയ്ഡിനിടെ കേസുമായി ബന്ധമില്ലാത്ത തന്റെ സ്വകാര്യതയെ ബാധിക്കുന്ന ഫയലുകൾ സിബിഐ പിടിച്ചെടുത്തു എന്ന ആരോപണവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം. ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ ആണ് കാർത്തി ഈ കാര്യം പറഞ്ഞിരിക്കുന്നത്. ചൈനീസ് തൊഴിലാളികൾക്ക് അനധികൃത വിസ നൽകുന്നതിന് കാർത്തി കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചുള്ള കേസിന്റെ ഭാ ഗമായാണ് അടുത്തിടെ കാർത്തിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയത്.
"ഈ റെയ്ഡിനിടെ, സി.ബി.ഐയിലെ ചില ഉദ്യോഗസ്ഥർ എന്റെ അതീവ രഹസ്യസ്വഭാവമുള്ളതും സെൻസിറ്റീവുമായ വ്യക്തിഗത കുറിപ്പുകളും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പേപ്പറുകളും പിടിച്ചെടുത്തു." എന്നാണ് കാർത്തി ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. "ഞാൻ തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഒരു നടപടിയുടെ ഇരയായി. എനിക്ക് യാതൊരു പങ്കും ഇല്ലാത്ത 11 വർഷം പഴക്കമുള്ള ഒരു കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡൽഹിയിലെ എന്റെ വസതിയിൽ റെയ്ഡ് നടത്തി." അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സഭക്ക് മുന്നിൽ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യങ്ങളും കുറിപ്പുകളും സിബിഐ പിടിച്ചെടുത്തെന്നും അദ്ദേഹം ആരോപിച്ചു.

സാക്ഷികൾ കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴികൾ സംബന്ധിച്ച തന്റെ കൈയ്യക്ഷര കുറിപ്പുകളും സിബിഐ പിടിച്ചെടുത്തു. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ കള്ളക്കേസുകൾ ചുമത്തി ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും കാർത്തി ആരോപിച്ചു. "ഈ പ്രശ്നം ഒരു പാർലമെന്റ് അംഗം എന്ന നിലയിലുള്ള എന്റെ അവകാശങ്ങളെയും പദവികളെയും സംബന്ധിച്ചുള്ളതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഞാനും എന്റെ കുടുംബവും നിലവിലെ സർക്കാരിന്റെയും അതിന്റെ അന്വേഷണ ഏജൻസികളുടെയും നിരന്തരമായ പ്രചാരണത്തിന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു. ഒരു അംഗത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തൽ പദവിയുടെ ലംഘനത്തിന് തുല്യമാണ്, "കാർത്തി ആരോപിച്ചു.
2011ൽ തന്റെ പിതാവ് പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങി ചൈനീസ് പൗരന്മാർക്ക് വിസ സൗകര്യമൊരുക്കി എന്നാണ് കാർത്തിക്കെതിരെ ആരോപിക്കുന്ന കുറ്റം. പഞ്ചാബിലെ തൽവണ്ടി സാബോ പവർ പ്രോജക്ടിനായി 250 ചൈനീസ് പൗരന്മാരുടെ പക്കല് നിന്ന് 50 ലക്ഷം രൂപയാണ് കൈക്കൂലിയായി കാർത്തി കൈപറ്റിയതെന്ന് കേസിൽ ആരോപിക്കുന്നു. ഇതിന്റെ രേഖകൾ ഐഎൻഎക്‌സ് മീഡിയ കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയതായി ഏജൻസി വൃത്തങ്ങൾ നേരത്തെ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications