ദില്ലി സർക്കാർ പുതിയ ട്രെൻഡുണ്ടാക്കുന്നു? കെജ്രിവാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോടതി!
ദില്ലി: 'ആത്മഹത്യ ചെയ്യുക. ഒരു കോടി രൂപ നഷ്ടപരിഹാരം നേടുക. സര്‍ക്കാര്‍ പുതിയ ട്രന്‍ഡ് സൃഷ്ടിക്കുകയാണോ' എന്ന് ഹൈക്കോടതി. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ദില്ലി സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോടതിയുടെ വിമർശനം. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹരിയാന സ്വദേശി രാം കിഷന്‍ ഗ്രേവാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
പിന്നീട് രാം കിഷനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ ഇദ്ദേഹത്തിന്‍റെ കുടുംബത്തിന ഒരു കോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം വന്നിരിക്കുന്നത്. രു കോടി നഷ്ടപരിഹാരം നല്‍കുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി എന്ന കാര്യം എങ്ങിനെ പരിഗണിക്കുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചു.

സുബേദാര്‍ റാം കിഷന്‍ ഗ്രേവാളിന്റെ ആത്മഹത്യ
കേന്ദ്രസര്‍ക്കാരിന്റെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സുബേദാര്‍ റാം കിഷന്‍ ഗ്രേവാള്‍ ആത്മഹത്യ ചെയ്തത്. വണ്‍ റാങ്ക് പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് വിമുക്ത ഭടന്മാരുമായി ചേര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്കിടെയായിരുന്നു ആത്മഹത്യ.

വിമുക്ത ഭടനെ രക്തസാക്ഷിയാക്കാനുള്ള തീരുമാനം
അതേസമയം, 2015 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ജന്ദര്‍മന്ദറില്‍ നടത്തിയ റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകനെ രക്തസാക്ഷിയായി പരിഗണിക്കാനുള്ള എഎപി സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്. ഇക്കാര്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇനിയും പരിഗണിക്കാനിരിക്കെ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം അപക്വവും ന്യായീകരിക്കാന്‍ സാധിക്കാത്തതുമാണെന്നും കോടതി വിലയിരുത്തി.

വൺ റാങ്ക് വൺ പെൻഷൻ
വണ്‍ റാങ്ക് വണ്‍ പെന്‍ഷനുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനം പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും റാം കിഷന്‍ ഗ്രെവാല്‍ വ്യക്തമാക്കിയതായി മകന്‍ പറഞ്ഞിരുന്നു. വിമുക്ത ഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു.

പദ്ധതി നടപ്പാക്കിയിട്ടും സമരം
ഒരേ റാങ്കിൽ ഒരേ സർവ്വീസ് കാലയളവ് പൂർത്തിയാക്കി വിരമിച്ച എല്ലാവർക്കും വിരമിക്കൽ തീയതി പരിഗണിക്കാതെ ഒരേ പെൻഷൻ നൽകുന്ന പദ്ധതിയാണ് ഒരേ റാങ്ക് ഒരേ പെൻഷൻ. 1973 വരെ ഇന്ത്യൻ സായുധസേനയിലെ ഉദ്യോഗസ്ഥർക്ക് പെൻഷൻ ലഭിച്ചിരുന്നത് ഈ രീതിയിലായിരുന്നു. എന്നാൽ, 1973-ൽ മൂന്നാം ശമ്പളക്കമ്മീഷന്റെ നിർദ്ദേശത്തോടെ സർക്കാർജീവനക്കാർക്കു ലഭിച്ചിരുന്ന രീതിയിൽ സൈനികർക്കും പെൻഷൻ ലഭിച്ചു തുടങ്ങി. അതോടെ OROP രീതി നിർത്തലാവുകയും ചെയ്തു. ദ്ധതി വീണ്ടും നടപ്പിലാക്കണമെന്ന ആവശ്യത്തോടെ വിമുക്തഭടൻമാർ സമരങ്ങൾ നടത്തി. 42 വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കു ശേഷം 2015 സെപ്റ്റംബർ 5-ന് 'ഒരേ റാങ്ക് ഒരേ പെൻഷൻ' പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. പ്രതിരോധ മന്ത്രി മനോഹർ പരീഖർ ആയിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഏറെ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന പദ്ധതി നടപ്പിലായെങ്കിലും വിമുക്തഭടൻമാർ നിരാശയിലാണ്. കാരണം അവർ ആവശ്യപ്പെട്ടിരുന്ന പല വ്യവസ്ഥകളും സർക്കാർ അംഗീകരിച്ചിട്ടില്ല. അതിനാൽ സമരം തുടർന്നും ശക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications