ഫലം അനുകൂലമായാൽ വൈകില്ല; 'ഗോവയും ഉത്തരാഖണ്ഡും പിടിക്കും'..നിർണായക നീക്കത്തിന് കോൺഗ്രസ്
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനങ്ങളാണ് ഗോവയും ഉത്തരാഖണ്ഡും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും പ്രാദേശിക കക്ഷികളുമായി ചേർന്ന് ബി ജെ പി ഭരണം പിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് ആകട്ടെ കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനം, പതിവ് അനുസരിച്ച് ഇത്തവണ ഭരണം ലഭിക്കേണ്ടത് കോൺഗ്രസിനാണ്.

കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നത്. അഭിപ്രായ സർവ്വേകൾ തൂക്കു സഭയാണ് ഇരു സംസ്ഥാനങ്ങളിലും പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ ഫലം അനുകൂലമായാൽ അധികാരം നഷ്ടമാകാതിരിക്കാനുള്ള നിർണായക തന്ത്രങ്ങളാണ് കോൺഗ്രസ് ഒരുക്കുന്നത്.

2018 ൽ അധികാരം ലഭിച്ചിട്ടും മധ്യപ്രദേശ് കോൺഗ്രസിന് നഷ്ടമായത് എം എൽ എമാരെ കൂട്ടത്തോടെ ബി ജെ പി അടർത്തിയെടുത്തതോടെയാണ്. കർണാടകത്തിലും ഗോവയിലും മണിപ്പൂരിലുമെല്ലാം ഇതേ ദുരവസ്ഥ കോൺഗ്രസിന് നേരിടേണ്ടി വന്നു. ഇത്തവണ എം എൽ എമാരുടെ കൂടുമാറ്റം ഒഴിവാക്കുന്നതിനായി നേതാക്കളെ കൊണ്ട് പ്രതിജ്ഞ വരെ കോൺഗ്രസ് നേതൃത്വം എടുപ്പിച്ചിരുന്നു. ഇതുകൂടാതെയാണ് ഫലം വന്നാൽ അട്ടിമറി ഒഴിവാക്കാനുള്ള തന്ത്രങ്ങളും മെനയുന്നത്.

ഫലം അനുകൂലമായാൽ ഉത്തരാഖണ്ഡിലേയും ഗോവയിലേയും എം എൽ എമാരെ ചാർട്ടഡ് വിമാനങ്ങളിൽ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റാനാണ് നീക്കം. ആദ്യം പ്രാഥമിക യോഗം ചേരും. നമ്മുടെ എം എൽ എമാരെ സംരക്ഷിക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞാൽ വൈകാതെ നടപടികൾ വേഗത്തിലാക്കും, കോൺഗ്രസ് നേതാവ് വെളിപ്പെടുത്തുന്നു. ഇത്തവണ എന്തൊക്കെ സംഭവിച്ചാലും ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിർദ്ദേശമാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 ൽ ഗോവയിൽ 40 അംഗ നിയമസഭയിൽ 17 സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ബി ജെ പിക്ക് 13 ഉം. എന്നാൽ പ്രാദേശിക പാർട്ടികളായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരിമായി ബി ജെ പി സഖ്യം ഉണ്ടാക്കി ഭരണം പിടിച്ചു. അതേസമയം ഇത്തവണ ഗോവ ഫോർവേഡ് പാർട്ടി കോൺഗ്രസിനൊപ്പം സഖ്യത്തിലാണ് ഗോവയിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ പാർട്ടികളുമായി സഖ്യം ഉൾപ്പെടെയുള്ളവ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

അധികാരം നഷ്ടപ്പെടാതിരിക്കാനുള്ള പരമാവധി ശ്രമങ്ങൾ കൈക്കൊള്ളുന്നുണ്ട്, പ്രാദേശിക പാർട്ടികളമുമായി മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള പി ചിദംബരം ബന്ധപ്പെടുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ എൻസിപി, ശിവസേന, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

നേരത്തേ തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികൾ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യത്തിനില്ലെന്ന നിലപാടായിരുന്നു നേതൃത്വം സ്വീകരിച്ചത്. അതേസമയം ഫലം വന്നാൽ 2017 ആവർത്തിക്കാതിരിക്കാൻ പ്രതിപക്ഷ സഖ്യം എന്ന നിർദ്ദേശം പാർട്ടിയിൽ ഉയർന്നേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബിൽ ഇത്തവണയും അധികാരം നിലനിർത്താൻ ആകുമെന്ന വലിയ പ്രതീക്ഷ പുലർത്തുകയാണ് കോൺഗ്രസ്. ഫലം വന്നാലും എം എൽ എമാരെ മാറ്റേണ്ട സാഹചര്യം വരില്ലെന്നും ചരൺ ജിത്ത് സിംഗ് ചന്നി സർക്കാരിന് അധികാര തുടർച്ച ലഭിക്കുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ ഗോവയിലേയും ഉത്തരാഖണ്ഡിലേയും സാഹചര്യം അതല്ലെന്ന് നേതാക്കൾ സമ്മതിക്കുന്നത്.

നിലവിൽ എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള ചുമതല മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരുമായ ഭൂപേഷ് ഭാഗലിനേയും അശോക് ഗെഹ്ലോട്ടിനേയുമാണ് ഏൽപ്പിച്ചിരിക്കുന്നത്. നേരത്തേയും ഇരുവരും ഇത്തരത്തിൽ 'റിസോർട്ട് രാഷ്ട്രീയം' ഉയർന്ന സാഹചര്യത്തിൽ പാർട്ടിക്ക് വേണ്ടി എം എൽ എമാരെ സുരക്ഷിതമാക്കി റിസോർട്ടിലേക്ക് മാറ്റിയ നേതാക്കളാണ്.












Click it and Unblock the Notifications