എസ് പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം; ഇടപെടലുമായി പ്രശാന്ത് കിഷോറും കമല്‍നാഥും
ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്‍റെ തട്ടകമായിരുന്നെങ്കിലും ഇന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നാനൂറിലെ സീറ്റുകള്‍ ഉള്ള സംസ്ഥാന നിയമസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് ആകെ 7 സീറ്റുകള്‍ മാത്രം.
ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായി. എന്നാല്‍ ഈ തിരിച്ചടികള്‍ക്കെല്ലാം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സഖ്യ നീക്കങ്ങള്‍ ഉള്‍പ്പടെ സജീവമാക്കുകയാണ് കോണ്‍ഗ്രസ്.
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ എസ് പിയുമായി സഖ്യം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ബിജെപിയുടെ പടയോട്ടത്തിന് മുന്നില്‍ സഖ്യത്തിനും പാര്‍ട്ടിക്കും വലിയ തിരിച്ചടി നേരിട്ടു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ സഖ്യ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒടുവില്‍ തനിച്ച് മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.

എസ്പി-ബിഎസ്പി സഖ്യം രണ്ട് സീറ്റ് മാത്രം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ ആകെയുണ്ടായിരുന്ന രണ്ട് സിറ്റിങ് സീറ്റുകളില്‍ ഒന്നായ അമേഠി നഷ്ടമാവുകയും വിജയം റായ്ബറേലിയില്‍ ഒതുങ്ങുകയും ചെയ്തു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നു.

ഭരണകക്ഷിയായ ബിജെപിയേയും പ്രധാന പ്രതിപക്ഷമായ എസ് പി യേയും തിരഞ്ഞെടുപ്പില്‍ ഒരു പോലെ നേരിടാനുള്ള സംഘടനാ ശേഷിയോ ആള്‍ബലമോ ഇന്ന് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഉത്തർപ്രദേശിൽ സഖ്യത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് സഖ്യ ചര്‍ച്ചകള്‍ നടക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്‌വാദി പാർട്ടിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ചെറിയ പാർട്ടികളുമായും സഖ്യത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയതുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായും പ്രിയങ്കയുമായും കമൽനാഥ് നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം പരിഗണനാ വിഷയമായി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാത്രമല്ല, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള നീക്കം ഇപ്പോള്‍ തന്നെ വേണെന്ന് കമല്‍നാഥ് രണ്ട് നേതാക്കളോടുമായി നിര്‍ദേശിച്ചെന്നും പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ചർച്ചയിലാണ് ഉത്തര്‍പ്രദേശില്‍ സഖ്യം സ്ഥാപിക്കുന്നതിന് വേണ്ട ചര്‍ച്ചകള്‍ ആരംഭിക്കാൻ പ്രശാന്ത് കിഷോർ നിർദ്ദേശിച്ചത്.

അതേസമയം പ്രാദേശിക പാര്‍ട്ടികളില്‍ ചിലത് സഖ്യത്തിന് തയ്യാറായാലും എസ്പി അതിന് മുതിരുമോ എന്നുള്ളത് സംശയമാണ്. ആരുമായും സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ഉള്‍പ്പടെ പ്രതിപക്ഷ ഐക്യത്തിന്‍റെ സാധ്യതകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ അഖിലേഷിന്‍റെ നിലപാടില്‍ മാറ്റം വന്നുകൂടായ്കയില്ല.

സഖ്യത്തിന് എസ്പി തയ്യാറാവുകയാണെങ്കില്‍ സീറ്റുകളുടെ എണ്ണം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരും. 2017 ല്‍ സഖ്യത്തിന്‍റെ ഭാഗമായി 105 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ അത് എണ്‍പതുകളിലേക്ക് ഒതുങ്ങിയേക്കും. അങ്ങനെയായാലും സഖ്യത്തിന്‍റെ ഭാഗമായി തന്നെ മത്സരിക്കണമെന്നാണ് ചില മുതിര്‍ന്ന നേതാക്കളുടെ നിലപാട്.

അതേസമയം, പ്രതിപക്ഷ സഖ്യത്തിന് വെല്ലുവിളിയാവുന്ന് ഒവൈസി-രാജ്ഭര്‍ കൂട്ടുകെട്ടിനെ പൊളിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. അസദുദ്ദീന്‍ ഒവൈസി എംപിയുടെ എഐഎംഐഎമ്മിന്‍റെ വാരണാസി ജില്ലാ കമ്മറ്റി ഒറ്റക്കെട്ടായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചിരുന്നു.

എഐഎംഐഎം വാരണാസി ജില്ലാ പ്രസിഡന്‍റ്, ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറി അമാന്‍ അക്തര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോണ്‍ഗ്രസില്‍ ലയിച്ചത്. ഇരുപതിലേറെ വരുന്ന പാര്‍ട്ടി ഭാരവാഹികള്‍ക്ക് പുറമെ ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications