അയോധ്യാ കേസിലെ വിധി വൈകിപ്പിച്ചത് കോൺഗ്രസ്!! കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് മോദി
ദില്ലി: അയോധ്യാ വിഷയത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും പൊതു തിരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് അയോധ്യാ കേസ് വൈകിപ്പിക്കാനും ജഡ്ജിമാർക്കിടയിൽ ഭയം സൃഷ്ടിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം. രാജസ്ഥാനിലെ ആൽവാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും ഇത് ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ലെന്നും മോദി കൂട്ടിച്ചേർത്തു.
നിയമവ്യവസ്ഥയിൽ കോൺഗ്രസ് ഭയത്തിന്റെ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അയോധ്യക്കേസിലെ വിധി വൈകിപ്പിക്കാൻ കോൺഗ്രസ് വൈകിപ്പിക്കുകയാണെന്നും മോദി ആരോപിക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുന്നത് ജനാധിപത്യത്തിൽ സ്വീകാര്യമാകുമെന്നും മോദി ചോദിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും ശിവസേനയും റാലികളും സമ്മേളനങ്ങളും നടത്തുന്നതിനിടെയാണ് മോദി അയോധ്യ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തുന്നത്. ശനിയാഴ്ച നെഹ്രു കുടുംബത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെയുള്ള രൂക്ഷ വിമർശനം. കോൺഗ്രസിന്റെ ഗരിബീ ഘഠാവോ മുദ്രാവാക്യവും ബാങ്കുകളുടെ ദേശീയവൽക്കരണവും പരാജയപ്പെട്ടുവെന്നും മോദി ആരോപിച്ചിരുന്നു.