കൊറോണ വൈറസ് ഇന്ത്യയിൽ: ഭയക്കേണ്ടതില്ല, പ്രതിരോധമാണ് പ്രധാനം... ഇതാ മാർഗ്ഗങ്ങൾ, ഹെൽപ് ലൈൻ നന്പറുകളും
ദില്ലി: കൊറോണ വൈറസ് ലോകമെങ്ങും പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും മരണസംഖ്യയും ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും കൂടുതൽ പേർക്ക് രോഗം സ്ഥീരികരിച്ചുകഴിഞ്ഞു. മരണനിരക്ക് താരതമ്യേന കുറവായ വൈറൽ രോഗമാണ് ഇത് എങ്കിലും ഇതിന്റെ വ്യാപനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Recommended Video
വായുവിലൂടെയാണ് രോഗം വ്യാപിക്കുന്നത്. രോഗബാധയുള്ള വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ പുറത്ത് വരുന്ന സ്രവങ്ങളിലൂടെയാണ് (ഡ്രോപ് ലെറ്റ്സുകൾ) പകരുക. തിരക്കേറിയ സ്ഥലങ്ങളിലാകുന്പോൾ രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കൊറോണയെ ഭയപ്പെട്ട് പിന്നോട്ട് പോവുകയല്ല വേണ്ടത്. ആവശ്യമായ മുൻകരുതലുകളെടുത്താൽ ഈ വൈറസ് ബാധയേയും നമുക്ക് പ്രതിരോധിക്കാം.
തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. ഇത്തരം സ്ഥലങ്ങളിൽ പോകുന്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറയ്ക്കുവാനും ശ്രദ്ധിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ വായയും മൂക്കും കൈമുട്ടുകൾക്ക് ഉള്ളിൽ വരത്തക്ക വിധം മറച്ചുവയ്ക്കുക. ഇതിന് ശേഷം കൈകൾ സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വേണം. പൊതു സ്ഥലങ്ങളിൽ തുപ്പിയിടുന്നത് പോലെയുള്ള വൃത്തികെട്ട ശീലങ്ങൾ ഉപേക്ഷിക്കണം.
രോഗബാധ കൂടുതലുള്ള രാജ്യങ്ങളും ഈ സമയത്ത് സന്ദർശിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എത്തുന്നവർ അടുത്ത 14 മുതൽ 28 ദിവസം വരെ നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിണം. വൈറസിന്റെ ഇൻക്യുബേഷൻ കാലാവധി 28 ദിവസം ആയതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ഇത്തരം സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യസഹായത്തിനുവേണ്ടി മാത്രം വീട് വിട്ട് പുറത്തിറങ്ങുക. വൈദ്യ സഹായം തേടുന്നതിന് വേണ്ടിയാണെങ്കിലും ദിശ നമ്പറിലോ (കേരളത്തിൽ നിന്നുള്ളവർക്ക്- 04712552056) കൊറോണ വൈറസ് ഇന്ത്യ ഹെൽപ് ലൈൻ നന്പറിലോ (+91-11-23978046) വിളിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രം പുറത്തിറങ്ങുക. വൈറസ് ബാധയെ പറ്റിയുള്ള സംശയങ്ങൾക്കും ഈ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ കൊറോണ വൈറസ് കോള്‍സെന്റര്‍ നമ്പറുകള്‍
0471-2309250, 0471-2309251, 0471-2309252, 0471-2309253, 0471-2309254, 0471-2309255
ഏതെങ്കിലും തരത്തിൽ വൈറസ് ബാധ സംശയിക്കുന്നുണ്ടെങ്കിൽ വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക. ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയുന്നതാണ് ഉചിതം. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി(1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല / തോര്‍ത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക. വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക. നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒപി/ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം, നിര്‍ദ്ദിഷ്ട വ്യക്തിയും, കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും(0471 2552056) വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.