സാമൂഹിക വ്യാപനമുണ്ടായേക്കാം: ലോക്ക് ഡൌൺ നീട്ടി പഞ്ചാബ്, ഐസിഎംആർ പഠനം ആശങ്കപ്പെടുത്തുന്നു!!
ലുധിയാന: പഞ്ചാബിൽ കൊറോണ വൈറസ് വ്യാപനത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌൺ നീട്ടി. ഏപ്രിൽ 14ന് 21 ദിവസത്തെ ലോക്ക് ഡൌൺ അവസാനിക്കാനിരിക്കെ മെയ് ഒന്ന് വരെയാണ് നീട്ടിയിട്ടുള്ളത്. ഇതോടെ ഒഡിഷയ്ക്ക് പിന്നാലെ ലോക്ക് ഡൌൺ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ് മറി. സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ലോക്ക് ഡൌൺ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് ലോക്ക് ഡൌൺ നീട്ടിയത്. സമൂഹ വ്യാപനം ഭയന്നാണ് നീക്കം.
പഞ്ചാബിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച 27 പേർ വിദേശ യാത്ര നടത്തുകയോ രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്തിട്ടില്ല. ഇവർക്ക് സമൂഹവ്യാപനത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ലോക്ക് ഡൌൺ നീട്ടുകയോ കർഫ്യൂ ഏർപ്പെടുത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചത്.

സാമൂഹിക വ്യാപന ഭീതി
ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ടായാൽ രാജ്യത്തെ 80-85 % പേർക്ക് വൈറസ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അത്തരമൊരു സാഹചര്യം ഉടലെടുത്താൻ സെപ്തംബർ മാസത്തോടെ മരിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയരുമെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചാബിൽ 132 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച 11 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഒരാളാണ് വെന്റിലേറ്ററിൽ കഴിയുന്നുത്. മറ്റ് രണ്ട് പേർ പ്രീ വെന്റിലേറ്ററിലുമാണ് കഴിയുന്നത്.

കൊവിഡ് ഹോട്ട്സ്പോട്ട്
ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിലെ പരിപാടിയിൽ പങ്കെടുത്ത് 651 പേരാണ് സംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഇതോടെയാണ് സംസ്ഥാനം രാജ്യത്തെ കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിയത്. ഇവരിൽ 636 പേരെ ഇതിനകം കണ്ടെത്തിയെങ്കിലും 15 ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

രോഗ വ്യാപനത്തിന്റെ നാല് ഘട്ടം
പകർച്ചാവ്യാധികളുടെ നാല് ഘട്ടങ്ങളിൽ മൂന്നാമത്തെ ഘട്ടമാണ് സാമൂഹിക വ്യാപനം. ആദ്യത്തേത് രോഗ ബാധിത പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുക, രണ്ടാമത്തേത് പ്രാദേശിക വ്യാപനം, മൂന്നാമത്തേക് സാമൂഹിക വ്യാപനം, നാലാമത്തേത് പകർച്ചാവ്യാധി എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ഇന്ത്യയിൽ കൊറോണ വൈറസ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ച നിലയിലാണുള്ളത്. അഥവാ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണുള്ളതെന്ന് പറയാം. ചില ക്ലസ്റ്ററുകളിൽ പരിമിതമായ സാമൂഹിക വ്യാപനം ഉണ്ടെന്നാണ് ഇതോടെ വിലയിരുത്തപ്പെടുന്നത്.

സമൂഹവ്യാപനമില്ലെന്ന്
ഇന്ത്യയിൽ സമൂഹമവ്യാപനമുണ്ടെന്ന വാദങ്ങൾ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെ ഇന്ത്യയിൽ സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനറിപ്പോർട്ട് ഇന്ത്യയിൽ സാമൂഹിക വ്യാപനമുണ്ടെന്ന സൂചനകളാണ് നൽകുന്നത്.
കടുത്ത ന്യൂമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 50 പേരിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇത് കണക്കിലെടുത്ത് കൊറോണ വൈറസ് ഇന്ത്യയിൽ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Recommended Video

തെളിവുകൾ ഇങ്ങനെ..
ഇത്തരത്തിൽ രോഗം സ്ഥിരീകരിക്കുന്ന 40 ശതമാനത്തോളം വരുന്ന രോഗികളും അടുത്ത കാലത്ത് രോഗ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ രോഗ ബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. വ്യാഴാഴ്ചയാണ് ഇന്ത്യ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 15നും ഏപ്രിൽ 2നും ഇടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുടെ 5,911
സാമ്പിളുകളിൽ 1.8 ശതമാനത്തോളം പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications