കൊറോണയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല: പരിശോധനാ മാനദണ്ഡങ്ങൾ മാറ്റണമെന്ന് സോണിയാ ഗാന്ധി!!
ദില്ലി: രാജ്യം കൊറോണ വൈറസ് ഭീതിയിലിരിക്കെ കേന്ദ്രസർക്കാരിനോട് ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യത്തിന് മാസ്കുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുുക്കൾ രാജ്യത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സോണിയാ ഗാന്ധി ഉന്നയിക്കുന്ന ആവശ്യങ്ങൾ.
" 130 കോടി ജനങ്ങളുള്ള രാജ്യത്ത് 15, 701 സാമ്പിളുകൾ മാത്രമാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. ഇത് തീർച്ചയായും മാറണം" സോണിയാ ഗാന്ധി പറയുന്നു. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ പ്രതിസന്ധിക്ക് മുമ്പിൽ ഇന്ത്യ നട്ടെല്ല് വളക്കില്ലെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാണിച്ചു.

നേരത്തെ ഇതേ വിഷയത്തിൽ രാജ്യാന്തര തലത്തിലും ഇന്ത്യയ്ക്കെതിരെ വിമർശനമുയർന്നിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ, രോഗ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ, രോഗ ബാധിതരുമായി അടുത്തിടപഴകുന്നവർ എന്നിവരെ മാത്രമായിരുന്നു രാജ്യക്ക് പരിശോധനക്ക് വിധേയമാക്കിയിരുന്നത്. ഇതിനെതിരെയാണ് രാജ്യാന്തര തലത്തിലുള്ള വിദഗ്ധർ വിമർശനമുന്നയിച്ച് രംഗത്തെത്തിയത്.
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി നിരീക്ഷണത്തിലുള്ള എല്ലാവരെയും പരിശോധിക്കുന്ന സാഹചര്യം വരേണ്ടതുണ്ട്. മറ്റ് ലക്ഷണങ്ങളുള്ളവരെക്കൂടി പരിശോധിക്കുന്നതോടെ മാത്രമേ രോഗ വ്യാപനം ഫലപ്രദമായി തടയാൻ കഴിയൂ എന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു.
കൊറോണ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായിസമഗ്രവും മേഖല തിരിച്ചുള്ളതുമായ ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കാനും സോണിയാ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസിനോട് പൊരുതാൻ ബജറ്റിൽ കൂടുതൽ തുക വകയിരുത്താനും സോണിയാ ഗാന്ധി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അസാധാരണ സാഹചര്യങ്ങൾല അസാധാരണ നടപടികളാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് നികുതിയിളവ്, പലിശ കുറയ്ക്കൽ, ബാധ്യതകൾ കുറക്കുന്ന എന്നിവക്കുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സോണിയാ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെടുന്നു.
രാജ്യത്ത് ഇതിനകം 283 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 22 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, കർണാടക, ദില്ലി, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഒരു വിദേശിയുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്.












Click it and Unblock the Notifications