ഛത്തീസ്ഗഢില്‍ കൊവിഡ് ബാധിത മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയത് മാലിന്യ വണ്ടികളില്‍
റായിപൂര്‍: ഛത്തീസ്ഗഢില്‍ കൊവിഡ് ബാധിത മൃതദേഹങ്ങള്‍ ശ്മശാനിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ചത് മാലിന്യം ശേഖരിക്കുന്ന വണ്ടി. രാജ്‌നന്ദ്‌ഗാവിലാണ് സംഭവം. പിപിഇ കിറ്റുകൾ ധരിച്ച നാല് തോഴിലാളികള്‍ മൃതദേഹങ്ങൾ വാനിന്റെ പുറകിലേക്ക് എടുത്തെറിയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ കൃത്യമായി നീക്കം ചെയ്യുന്നതിന് വാഹനം തയ്യാറാക്കേണ്ടത് നഗർ പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസറുടെ മറുപടി.
നഗരത്തില്‍ അടുത്ത ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേസുകളുടെ വർദ്ധനവ് കാരണം ആശുപത്രികളില്‍ കിടക്കകളുടെ കുറവ് നേരിടുന്നതിനാല്‍ രാജ്‌നന്ദ്‌ഗാവിലെ പ്രസ് ക്ലബ് അതിന്റെ പരിസരം കോവിഡ് കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്ത രോഗികൾക്ക് ഇവിടെ സൗജന്യമായി ചികിത്സ നൽകുന്നുണ്ട്. പ്രസ്ക്ലബിന്‍റെ നേതൃത്വത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

രോഗലക്ഷണങ്ങളില്ലാത്തതും എന്നാൽ വൈദ്യസഹായം ആവശ്യമുള്ളതുമായ രോഗികൾക്കായി പ്രസ് ക്ലബ് അംഗങ്ങൾ 30 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത് രോഗികളെ പരിചരിക്കുന്നതിനായി ഒരു സംഘം മെഡിക്കൽ സ്റ്റാഫും ക്യാമ്പില്‍ തയ്യാറാണെന്ന് പ്രസ് ക്ലബ് ഡയറക്ടർ അജയ് സോണിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് -19 ബാധിതരുള്ള പത്ത് സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. വർദ്ധിച്ചുവരുന്ന കേസുകളുടെയും മരണങ്ങളുടെയും സമ്മർദ്ദത്തിലാണ് സംസ്ഥാനം.
തലസ്ഥാന നഗരമായ റായ്പൂരിലെ പ്രധാന സർക്കാർ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. തീവ്രപരിചരണ വിഭാഗങ്ങളും ഓക്സിജൻ സജ്ജീകരിച്ച കിടക്കകളുടേയും അഭാവം എല്ലായിടത്തമുണ്ട്. , മൃതദേഹങ്ങൾ ഫ്രീസറുകളിൽ സൂക്ഷിക്കുന്നതിനുപകരം, മോര്‍ച്ചറിയിലെ ലഭ്യമായ സ്ഥലങ്ങളില്‍ എവിടെയെങ്കിലും സൂക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സംസ്ഥാനത്ത് ബുധനാഴ്ച 14,250 പുതിയ കോവിഡ് -19 കേസുകളും 120 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 4,86,244 ഉം മരണസംഖ്യ 5,307 ഉം ആണ്. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 1.68 ലക്ഷം കേസുകളും 1,417 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications