കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ, സ്കൂളുകൾ അടക്കില്ല
ഡൽഹി; ദേശീയ തലസ്ഥാനത്തും പരിസരത്തും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും എന്ന് റിപ്പോർട്ട്. പൊതുസ്ഥലത്ത് മാസ്ക് നിർബന്ധം ആക്കാനാണ് അധികാരികളുടെ തീരുമാനം. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ചുമത്താനും തീരുമാനം ആയിട്ടുണ്ട്. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ സ്കൂളുകൾ തുറന്ന് തന്നെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. കാമ്പസുകളിൽ അണുബാധ പടരുന്നത് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം പുറപ്പെടുവിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. പരിശോധനകൾ വേഗത്തിലാക്കേണ്ടതുണ്ടോ എന്നും യോഗം ചർച്ച ചെയ്തു. ദേശീയ തലസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും വരും ദിവസങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലും പരിസരത്തും കൊവിഡ് കേസുകൾ വർധിച്ചുവരികയാണ്. ഇന്നലെ പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്. പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 26 ശതമാനം ഉയർന്നിട്ടുണ്ട്. 632 കോവിഡ് പോസീറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും തിങ്കളാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. 7.72 ശതമാനമായിരുന്നു തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് ഇന്നലെയാകട്ടെ ഇത് 4.42 ശതമാനമായി കുറഞ്ഞു.
ഏകദേശം മൂന്നാഴ്ച മുമ്പ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് ഉണ്ടായിരുന്ന പിഴ ഡിഡിഎംഎ നീക്കിയിരുന്നു. എന്നാൽ മാസ്ക് ഇനി നിർബന്ധമല്ലെന്ന് ഡിഡിഎംഎ പറഞ്ഞിരുന്നില്ല. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ഉപയോ ഗിക്കണം എന്ന് ഡിഡിഎംഎ ആവർത്തിച്ചിരുന്നു. അതേ സമയം കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലും ആറ് എൻസിആർ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ ആളുകൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാനയിലെ അതിർത്തി ജില്ലകളിലും നിയന്ത്രണം വർധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Recommended Video
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രാജ്യത്ത് 2,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഇത് 1,247 കേസുകൾ ആയിരുന്നു. ഇതിന്റെ ഇരട്ടിയോളം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമെ കോവിഡ് മൂലം 40 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി കേരളത്തിൽ രേഖപ്പെടുത്താതിരുന്ന മരണങ്ങളും ഉൾപ്പെടുത്തിയാതാണ് ഈ കണക്ക്. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 12,340 ആയി ഉയർന്നു.












Click it and Unblock the Notifications