കയറ്റുമതി വമ്പന്മാരിൽ നിന്ന് ഇറക്കുമതിയിലേക്ക്; ഇന്ത്യയിലെ വാക്സിൻ ക്ഷാമത്തിൽ ആശങ്കയോടെ ലോകം
കഴിഞ്ഞ വർഷമുണ്ടായിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ഇപ്പോൾ വീണ്ടും പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് സൃഷ്ടിക്കുമ്പോൾ തന്നെ ആശങ്ക ഇരട്ടിയാക്കുകയാണ് വാക്സിൻ ക്ഷാമം. തുടക്കത്തിൽ പല ലോകരാജ്യങ്ങളിലേക്കും വലിയ രീതിയിൽ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്ത ഇന്ത്യ ഇപ്പോൾ വാക്സിൻ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. രണ്ട് ലക്ഷത്തിലധികമാണ് ഇന്ത്യയിൽ ഇപ്പോൾ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഈ സാഹചര്യത്തിൽ കോവിഡ് വാക്സിൻ വിതരണത്തിന്റെ വേഗത വർധിപ്പിക്കുന്നതിനിടയിലാണ് ഡോസുകളിൽ ക്ഷാമമുള്ളത്.
കഴിഞ്ഞ വർഷമുണ്ടായിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ഇപ്പോൾ വീണ്ടും പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു. മുംബൈ അടക്കമുള്ള പല നഗരങ്ങളിലെയും ആശുപത്രികൾ കോവിഡ് രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റഷ്യയുടെ സ്പുടിനിക് വാക്സിൻ ഇന്ത്യ ഇറക്കുമതി ചെയ്യും.
ഇന്ത്യയിലെ കോവിഡ് വാക്സിൻ പ്രതിസന്ധി പ്രധാനമായും ആഫ്രിക്കയിലെ അടക്കമുള്ള ദരിദ്ര രാജ്യങ്ങളെയാകും ബാധിക്കുക. ലോകരാജ്യങ്ങളുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനുകൾ കോവാക്സ് എന്ന പരിപാടിയിലൂടെയാണ് ഇന്ത്യ അറുപതിലധികം രാജ്യങ്ങളിലേക്ക് എത്തിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയായിരുന്നു ഇത്. എന്നാൽ ഇത് നിലയ്ക്കുന്നതോടെ ഈ രാജ്യങ്ങളിലും പ്രതിസന്ധി രൂക്ഷമാകും.
ഈ മാസം ഇതുവരെ ഇന്ത്യ 12 ലക്ഷം വാക്സിൻ ഡോസുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്. ഈ വർഷം ആദ്യം മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 6.4 കോടി ഡോസുകൾ കയറ്റുമതി ചെയ്തിരുന്നു. രാജ്യത്തിന്റെ അടിയന്തിര സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ ലഭ്യമായ ഷോട്ടുകൾ ആഭ്യന്തരമായി ഉപയോഗിക്കുമെന്നാണ് അധികൃതർ പറയുന്നത്. മറ്റ് രാജ്യങ്ങളോട് പ്രതിബദ്ധതയില്ലെന്നും ഇത് വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളുമായുള്ള വാക്സിൻ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച പറഞ്ഞത് ഇന്ത്യൻ ആവശ്യം കയറ്റുമതിയുടെ തോത് നിർണ്ണയിക്കുമെന്ന്.
എന്നാൽ കോവാക്സ് സംവിധാനത്തിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം ഇന്ത്യയുടെ ആഭ്യന്തര ഉപയോഗം കൂടിയത് മാത്രമല്ല എന്ന വിലയിരുത്തലുമുണ്ട്. ഉൽപാദനത്തിൽ നിക്ഷേപത്തിന്റെ അഭാവം, അസംസ്കൃത വസ്തുക്കളുടെ കുറവ് എന്നിവയും വാക്സിൻ ക്ഷാമത്തിന് കാരണമായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) കുറഞ്ഞത് 200 കോടി കോവിഡ് -19 ഷോട്ടുകൾ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു, അതിൽ പകുതിയും 2021 അവസാനത്തോടെ പൂർത്തിയാക്കുമെന്നുമായിരുന്നു സ്ഥാപനത്തിന്റെ വാഗ്ദാനം.
Recommended Video
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
ക്രഷിങ് ദ കര്‍വ് കര്‍മ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷന് വാക്‌സിന്‍ ക്ഷാമം കേരളത്തിലടക്കം തിരിച്ചടിയാകുകയാണ്. തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് വാക്‌സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീല്‍ഡ് സ്‌റ്റോക്കില്ല. രണ്ട് ലക്ഷം കോവാക്‌സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും കോവാക്‌സിന്റെ തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ ഇത് മെഗാ വാക്‌സിനേഷന് തത്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം.
കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം