ഉത്തർപ്രദേശിൽ ബിജെപിക്ക് അടിപതറും; മോദിക്ക് വോട്ടില്ലെന്ന് കർഷകർ, ഗോസംരക്ഷണത്തിന്റെ ഫലം ഇതാണ്!!
Recommended Video
ലക്നൗ: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട വാക്കാണ് ഗോസംരക്ഷണം. പശുസംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ കൊണ്ടുവന്നത്. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിരുന്നു. അലഞ്ഞുതിരിയുന്ന പശുക്കളെ പാർപ്പിക്കാനായി പ്രത്യേക തൊഴുത്തുകൾ, പശുക്കൾക്കായി ആംബുലൻസ് സേവനം, എന്തിനേറെ പശുക്കൾക്ക് തിരിച്ചറിയൽ കാർഡ് വരെ ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ട്.
ബിജെപി സർക്കാരിന്റെ അതിരുവിട്ട പശു സംരക്ഷണം തിരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച ഗോസംരക്ഷണം പ്രധാന ആയുധമാക്കിയ ഉത്തർപ്രദേശിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന യുപിയിലെ കർഷകരാണ് പശു സംരക്ഷണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിനും പ്രിയങ്കാ ഗാന്ധിക്കും പിന്നാലെ കർഷക രോക്ഷവും ബിജെപിയുടെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
പ്രിയങ്ക ഗാന്ധി യുപിയിലേക്ക്! പ്രിയങ്കയ്ക്ക് വേണ്ടി തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ്!
2014 ൽ അധികാരത്തിലേക്ക്
2014 പൊതു തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ചത് എൻഡിഎ സ്ഥാനാർത്ഥികളാണ്. ഉത്തർപ്രദേശിലെ കർഷക വിഭാഗങ്ങളിൽ ഭൂരിഭാഗവും ബിജെപിക്കൊപ്പം നിന്നു. എന്നാൽ കാർഷിക വിളകൾക്ക് ഉയർന്ന വില ലഭ്യമാക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ മോദി സർക്കാർ പാലിച്ചില്ലെന്ന് കർഷകർ ആരോപിക്കുന്നു.
പശു സംരക്ഷണം
ഗോസംരക്ഷണത്തിനായി ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനമാണ് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ്. പശുക്കളുടെ പേരിൽ ഏറ്റവും കൂടുതൽ കലാപങ്ങൾ നടന്നതും ഉത്തർപ്രദേശിലാണ്. ബീഫ് വീട്ടിൽ സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയത് രാജ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ചു.
നിയന്ത്രണം
പശുവിനെ ദൈവമായി തന്നെ കണക്കാക്കുന്നവരാണ് ഉത്തർപ്രദേശിലെ കർഷകർ. കാർഷിക ആവശ്യങ്ങൾക്കായാണ് അവർ പശുക്കളെ വളർത്തുന്നത്. പശുമാസംസ ഭക്ഷിക്കാറില്ല. കറവ വറ്റിയ പശുക്കളെ വിൽക്കാറാണ് പതിവ്. എന്നാൽ സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ വന്നതോടെ പശുക്കളെ വിൽക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമായിരിക്കുകയാണ്.
അലഞ്ഞ് തിരിഞ്ഞ് പശുക്കൾ
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കൾ ഇന്ത്യൻ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണ്. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തി ഗോസംരക്ഷണത്തിന്റെ പേരിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ നടക്കുന്ന പശുക്കളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്നു പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് കർഷകർ പറയുന്നത്.
കൃഷിയിടത്തിന് കാവൽ
അലഞ്ഞു നടക്കുന്ന കന്നുകാലികൾ കൃഷിയിടത്തിൽ നാശം വിതയ്ക്കാതിരിക്കാൻ ഉത്തർപ്രദേശിലെ കർഷകർ രാത്രി മുഴുവൻ കാവലിരിക്കേണ്ട അവസ്ഥയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പശുക്കളെ വിറ്റഴിക്കാനാകാത്ത് കർഷകരുടെ ബാധ്യത ഇരട്ടിയാക്കുന്നു. പശുക്കളുടെ ശല്യവും കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും ബിജെപിക്ക് ഇക്കുറി തിരിച്ചടി നൽകുമെന്നാണ് സൂചന.
മോദിക്ക് വോട്ടില്ല
2014ലെ സ്ഥിതിയല്ല നിലവിൽ. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മോദി സർക്കാരിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്യണമോയെന്ന് രണ്ട് വട്ടം ആലോചിക്കുമെന്ന് കർഷകർ ഒന്നടങ്കം പറയുന്നു. ഗോസംരക്ഷകരുടെ ആക്രമണങ്ങൾകൊണ്ടും പൊറുതി മുട്ടിയിരിക്കുകയാണ് ഉത്തരേന്ത്യയിലെ ഗ്രാമങ്ങൾ
ഹിന്ദി ഹൃദയഭൂമിയിൽ
ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരായ ഹിന്ദി ഹൃദയഭൂമിയിൽ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. കാർഷിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് രാജ്യം മുഴുവൻ പ്രതിഷേധസ്വരം ഉയർന്നു കഴിഞ്ഞു. കാർഷിക മേഖലയ്ക്കായി വലിയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഇതിന്റെ പ്രയോജനം കർഷകരിലേക്ക് എത്തുന്നില്ല.
കർഷകരെ ഒപ്പം കൂട്ടാൻ
രാജ്യത്തെ 263 ദശലക്ഷത്തോളം വരുന്ന കർഷക കുടുംബങ്ങളെ ഒപ്പം വരുന്ന തിരഞ്ഞെടുപ്പിൽ ഒപ്പം നിർത്താനാണ് ബിജെപിയടെ ശ്രമം. കന്നുകാലിക്കച്ചവടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഗ്രാമീണ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി നൽകുന്നുണ്ട്. കറവ വറ്റിയ പശുക്കളെ കർഷകർ വിറ്റഴിക്കുകയായിരുന്നു പതിവ്. ഇങ്ങനെ വിൽക്കപ്പെടുന്ന പശുക്കളിൽ 70 ശതമാനത്തോളം പശുക്കളെ ബംഗ്ലാദേശിലെ കടത്തും. എന്നാൽ പുതിയ നിയമങ്ങളിലൂടെ സർക്കാർ ആ കച്ചവടം പൂട്ടിയിരിക്കുകയാണ്.