Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലിലെ ക്രിമിനലുകളുടെ ഡാന്‍സും പാട്ടും; ബാറിനേക്കാള്‍ ആഡംബരം: വീഴ്ച്ച മറയ്ക്കാന്‍ ആഭ്യന്തര വകുപ്പ്

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടും ക്രിമിനലുകള്‍ക്ക് ലഭിക്കുന്ന മുന്തിയ പരിഗണന കര്‍ണാടക സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമാകുന്നു. ഭീകര സംഘടനയായ ഐഎസിലെ അംഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുന്ന വിഐപി പരിഗണനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സര്‍ക്കാരും വെട്ടിലായി. ബെംഗളൂരു ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി ജി. പരമേശ്വര ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സുരക്ഷാ വീഴ്ച്ചയുണ്ടായത് ശ്രദ്ധയില്‍പെട്ടതോടെ തിടുക്കപ്പെട്ട് പരിഹാരം കാണാനുള്ള ശ്രമങ്ങളിലാണ് ആഭ്യന്തര വകുപ്പ്.

ബെംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളില്‍ കുപ്രസിദ്ധ തടവുകാര്‍ക്ക് ലഭിക്കുന്ന ആഡംബര സൗകര്യങ്ങള്‍ സംബന്ധിച്ച ദൃശ്യങ്ങള്‍ ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. തീവ്രവാദ, ബലാല്‍സംഗ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായവര്‍ ഉള്‍പ്പെടെ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെയും ടിവി കാണുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ തടവുകാര്‍ മദ്യപിച്ച് പാട്ടിന് നൃത്തം ചെയ്യുന്നതും കാണാം. അതേസമയം, എന്നാണ് ഈ വീഡിയോകള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല.

jail

വീഡിയോയില്‍ ആഡംബര സൗകര്യമാണ് തടവുകാര്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാണ്. മദ്യത്തിനൊപ്പം പുറത്തു നിന്നുള്ള ഭക്ഷണം, വറുത്ത കപ്പലണ്ടി, പഴങ്ങള്‍ എന്നിവയും വീഡിയോയില്‍ കാണാം. ഏറ്റവും മുന്തിയ സുരക്ഷ വേണ്ട കുറ്റവാളികളാണ് ജയിലില്‍ ഇങ്ങനെ ജീവിതം ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കൊലപാതകക്കേസിലും സീരിയല്‍ ബലാത്സംഗക്കേസിലും കുറ്റവാളിയായ ഉമേഷ് റെഡ്ഡി, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ നടന്‍ തരുണ്‍ എന്നിവര്‍ അടക്കമാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.

ആഭ്യന്തരമന്ത്രി ജി പരമേശ്വര വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 'റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപി ദയാനന്ദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. ഈ അസംബന്ധങ്ങള്‍ സഹിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ വീണ്ടും സംഭവിക്കരുത്' - മന്ത്രി പറഞ്ഞു. സുരക്ഷാ വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

ജയിലില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന പരാതികളുണ്ട്. എന്നാല്‍ നിലവിലുള്ള ജീവനക്കാര്‍ തങ്ങളുടെ കടമകള്‍ നന്നായി നിര്‍വഹിക്കണം. അല്ലാതെ ഒഴികഴിവ് പറയുകയല്ല വേണ്ടത്. ജീവനക്കാരുടെ അഭാവത്തിന്റെ മറവില്‍ കുറ്റവാളികള്‍ക്ക് ടിവിയും മൊബൈലും മറ്റ് സൗകര്യങ്ങളും നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ജയില്‍ എന്ന് വിളിക്കുന്നത്? അദ്ദേഹം ചോദിച്ചു. ജയിലുകളില്‍ സിസിടിവി ക്യാമറകളും ജാമറുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുമ്പ് മംഗളൂരു, ബെലഗാവി, ബെംഗളൂരു ജയിലുകളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ജയില്‍ വകുപ്പ് ഇതിനകം തന്നെ ആഭ്യന്തര തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നേരത്തെ പ്രതികരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+