ടൗട്ടെ ചുഴലിക്കാറ്റ്: പുലര്‍ച്ചയോടെ ഗുജറാത്തില്‍ തീരം തൊട്ടേക്കും; രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളവും
അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ഭീതിയില്‍ ഗുജറാത്തിലെ തീരദേശ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പട്ടാളത്തെ വിന്യസിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഇന്ന് പുലര്‍ച്ചയോടെ പോർബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള പ്രദേശത്ത് തീരം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനായി പട്ടാളത്തെ കൂടി വിന്യസിച്ചത്. മഹാരാഷ്ട്രയില്‍ അതിശക്തമായ വീശിയടിച്ച കാറ്റിലും മഴയിലും ആറുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.
തീരദേശ കർണാടകയിൽ എട്ട് പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗു, ചിക്കമഗളൂരു, ഹസ്സൻ, ബെലഗവി എന്നീ ഏഴ് ജില്ലകളിലെ 121 ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതിച്ചിട്ടുണ്ട്.
മുംബൈയിൽ, മണിക്കൂറിൽ 114 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുകയാണ്. കനത്ത മഴയും നഗരത്തെ ബാധിച്ചു. മഴശക്തമായതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇന്നലെ മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കോവിഡ് രോഗികളെയും മെയ്ക്ക്-ഷിഫ്റ്റ് സൗകര്യങ്ങളിലേക്ക് മാറ്റി.
വേലിയേറ്റം, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തോളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഗുജറാത്ത് സര്‍ക്കാരും അറിയിച്ചു. തെക്കൻ ജില്ലകളായ സൗരാഷ്ട്ര, ഡിയു എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപ്രദേശിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി ഗുജറാത്ത് സർക്കാർ നിരവധി വകുപ്പുകളിൽ നിന്നുള്ള ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ രോഗികളെ മാറ്റുന്നതിനായി നൂറുകണക്കിന് ആംബുലൻസുകൾ സ്റ്റാൻഡ്‌ബൈയിൽ തയ്യാറാക്കി നിര്‍ത്തിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മുൻകരുതലെന്നോണം തുറമുഖങ്ങളും അടച്ചു.
100 അടങ്ങുന്ന രക്ഷാപ്രവർത്തന സംഘങ്ങൾക്കൊപ്പം ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും ദുരിതബാധിത സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ദേശീയ ദുരന്ത നിവാരണ സേന മേധാവി എസ്എൻ പ്രധാന് വ്യക്തമാക്കുന്നത്. നാവിക സേനയും സജ്ജമാണ്. രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായതായി ആര്‍മിയും പ്രസ്താവനയിലൂടെ അറിയിച്ചു.