ജുലാനയിൽ 'ദംഗൽ'; പോരാട്ടം വിനേഷ് ഫൊഗട്ടും കവിത ദലാലും തമ്മിൽ..ആര് വാഴും?
ഒന്നിച്ച് പോരാടിയവർ പരസ്പരം പോരാടുന്ന കാഴ്ചയാണ് ജുലാനയിൽ. ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗട്ടും കവിത ദലാലും തമ്മിലുള്ള പോരാട്ടമാണ് ജുലാനയിൽ നടക്കുന്നത്. വിനേഷ് കോൺഗ്രസിന് വേണ്ടിയും കവിത എഎപിക്ക് വേണ്ടിയുമാണ് കളത്തിൽ.
നേരത്തെ മുൻ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ പരസ്പരം കൈകോർത്ത് പോരാട്ടത്തിനിറങ്ങിയവരാണ് വിനേഷും കവിതയും. ഈ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോൺഗ്രസും ആം ആദ്മിയും സഖ്യത്തിൽ മത്സരിക്കുമെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാൽ സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യം നീക്കങ്ങൾ പാളിയതോടെ ആം ആദ്മി കവിതയെ ജുലാനയിൽ ഇറക്കി. കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വിനേഷും എത്തി. തിരഞ്ഞെടുപ്പ് പോരാട്ടതിൽ ഇരുവരും തമ്മിലുള്ള വാക്പോരിനും ചൂടേറുകയാണ്.

'ഞാൻ അവളെ എന്നും പിന്തുണച്ചിട്ടുണ്ടെന്നും ഒരു സ്ത്രീയെന്ന നിലയിൽ അവർക്ക് എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ടെന്നും എല്ലാവർക്കും അറിയാം. എന്നാൽ ബ്രിജ് ഭൂഷണിനെതിരായ പോരാട്ടം വിനേഷ് ഫോഗട്ടും രാഷ്ട്രീയവത്കരിച്ചു. ഇപ്പോൾ ഒരു രാഷ്ട്രീയ വിഷയമായി ഇത് മാറി. ജുലാനയിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. മണ്ഡലത്തിൽ ഞാൻ വിജയിക്കും. കോൺഗ്രസും ബി ജെ പിയും ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പക്ഷെ ഞങ്ങൾ ചെയ്യും, ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ വിനേഷിനെ പിന്തുണയ്ക്കും, പക്ഷെ അവർക്കെതിരെ ഞാൻ പോരാട്ടം തുടരുക തന്നെ ചെയ്യും', കവിത പറഞ്ഞു.
അതേസമയം വലിയ ആത്മവിശ്വാസത്തിലാണ് വിനേഷ്. 'ഏത് തരം പോരാട്ടത്തിനും ഞാൻ തയ്യാറാണ്. ഗോദയിലേക്ക് ഇറങ്ങുന്നതിൽ നിന്ന് എനിക്ക് ആരേയും തടയാൻ സാധിക്കില്ലല്ലോ. കവിതയും മത്സരത്തിനിറങ്ങട്ടെ. ജന്തർ മന്ദറിൽ അവർ എനിക്കൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഇവിടെ അവരെ നേരിടാൻ ഞാൻ തയ്യാറാണ്', വിനേഷ് ഫൊഗട്ട് പറഞ്ഞു.
ജെ ജെ പിയുടെ സിറ്റിങ് സീറ്റാണ് ജുലാന. ജാട്ട് വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. വിനേഷും കവിതയും ജാട്ട് വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇത്തവണ വിനേഷിലൂടെ മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ പോരാട്ടം. ഇത്തവണ എന്ത് വിലകൊടുത്തും സംസ്ഥാന ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.












Click it and Unblock the Notifications