'എന്ത് വിധിയിത്'... കോൺഗ്രസിന് 'വട്ടപൂജ്യം' തന്നെ?; ആകെ 1 സീറ്റിലുള്ള ലീഡും നഷ്ടമായി
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായിരുന്ന ലീഡ് നഷ്ടമായി. ബാദിലി സീറ്റിലാണ് തുടക്കത്തിൽ കോൺഗ്രസിന് ലീഡ് ലഭിച്ചത്. പാർട്ടി ഏറെ പ്രതീക്ഷ പുലർത്തിയ മണ്ഡലമാണിത്. കോൺഗ്രസിന്റെ ശക്തരായ നേതാക്കളിൽ ഒരാളായ ദേവേന്ദ്ര യാദവ് ആണ് മണ്ഡലത്തിൽ നിന്നും മത്സരിച്ചത്.
ആം ആദ്മിയുടെ സിറ്റിംഗ് സീറ്റാണ് ബാദിലി. ആം ആദ്മിക്ക് വേണ്ടി അജേഷ് യാദവും ബി ജെ പിക്ക് വേണ്ടി ദീപക് ചൗധരിയുമാണ് കളത്തിൽ. നിലവിൽ ദീപക് ചൗധരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 2200 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറ്റം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 29094 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അജേഷ് യാദവ് ജയിച്ചത്. ബി ജെ പിയുടെ വിജയ് കുമാർ ഭാഗവത് ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് 40,333 വോട്ടുകൾ നേടാൻ വിജയ് കുമാറിന് സാധിച്ചിരുന്നു.

2013 വരെ പതിനഞ്ച് വർഷത്തോളം ഡൽി ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. 2013 ൽ പാർട്ടിക്ക് ലഭിച്ചത് വെറും 8 സീറ്റുകളാണ്. ആകെ 24.55 ശതമാനമായിരുന്നു വോട്ട് വിഹിതം. ബി ജെ പിക്ക് 33.07 വോട്ടും ആം ആദ്മിക്ക് 29.48 ശതമാനം വോട്ടും നേടാനായി. ബി ജെ പിയായിരുന്നു അന്ന് ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചത്. തുടർന്ന് 28 സീറ്റുകൾ നേടിയ ആം ആദ്മി പാർട്ടിക്കൊപ്പം കോൺഗ്രസ് കൈകോർക്കുകയും ഭരണം പിടിക്കുകയും ചെയ്തു. എന്നാൽ 49 ദിവസം മാത്രമായിരുന്നു സഖ്യം നീണ്ടത്. പിന്നീട് 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയത്തിൽ ആം ആദ്മി തനിച്ച് അധികാരത്തിലേറി. അതേസമയം കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. 2020 ലും സമാനമായിരുന്നു സ്ഥിതി.
ഇത്തവണ സംസ്ഥാനത്ത് തിരിച്ചുവരവിനുള്ള തീവ്രശ്രമത്തിലായിരുന്നു കോൺഗ്രസ്. ആം ആദ്മിയുമായി കൈകോർക്കില്ലെന്നും തനിച്ച് കൂടുതൽ സീറ്റുകൾ നേടുമെന്നും പ്രഖ്യാപിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷകളെല്ലാം ഇക്കുറിയും അസ്ഥാനത്താകുന്നതാണ് കാഴ്ച.
അതേസമയം 27 വർഷത്തിന് ശേഷം ഡൽഹിയിൽ ഭരണത്തിലേക്ക് കുതിക്കുകയാണ് ബി ജെ പി. നിലവിൽ 40 ഓളം സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഇത്തവണ ബി ജെ പിയുെട വിജയം പ്രവചിച്ചിരുന്നു.












Click it and Unblock the Notifications