ഗോവയിലും ഉത്തരാഖണ്ഡിലുമെല്ലാം 'ആപ്' വെച്ചില്ലേ;അവരെ ജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല'; കോൺഗ്രസ്
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ കനത്ത തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ്. ആം ആദ്മിയെ വിജയിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കില്ലെന്ന് കോൺഗ്രസ് പറഞ്ഞു. തങ്ങൾ 15 വർഷത്തോളം അധികാരത്തിലിരുന്ന സ്ഥലമാണ് ഡൽഹി. അവിടെ മുന്നേറേണ്ടതിന്റെ ആവശ്യം ഉണ്ടെന്നും കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനതെ പറഞ്ഞു. വോട്ടുകൾ ഭിന്നിച്ചതാണ് ആം ആദ്മിയുടെ പരാജയത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള ചർച്ചകളിലാണ് ശ്രീനതെ പ്രതികരിച്ചത്.
'എ എ പിയെ വിജയിപ്പിക്കേണ്ടത് ഒരിക്കലും ഞങ്ങളുടെ ഉത്തരാവദിത്തമല്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മികച്ച പ്രചരണം കാഴ്ചവെയ്ക്കുകയുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ഞങ്ങൾ ആം ആദ്മിയെ തോൽപ്പിച്ചുവെന്നതാണ് ലോജിക്ക് എങ്കിൽ കെജ്രിവാൾ ഗോവയിലും ഹരിയാനയിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും മത്സരിച്ചിട്ടില്ലേ. ഗോവയിലും ഉത്തരാഖണ്ഡിലും ആം ആദ്മിക്ക് ലഭിച്ച വോട്ടുകളാണ് ബി ജെ പിയുടെ വിജയത്തിലേക്ക് നയിച്ചത്', അവർ പറഞ്ഞു.

ഗോവയിൽ ബി ജെ പിക്ക് 40.3 ശതമാനം ആയിരുന്നു വോട്ട് വിഹിതം. കോൺഗ്രസിന് 13.5 ശതമാനവും ആം ആദ്മിക്ക് 12.8 ശതമാനവുമാണ് വോട്ട് ലഭിച്ചത്. അതേസമയം ഉത്തരാഖണ്ഡിൽ ബി ജെ പിക്ക് 44.3 ശതമാനവും കോൺഗ്രസിന് 37.9 ശതമാനവും ആം ആദ്മിക്ക് 4.82 ശതമാനവുമാണ് വോട്ട് വിഹിതം.
ആം ആദ്മിയും കോൺഗ്രസും സഖ്യമുണ്ടാക്കത്തതാണ് ഡൽഹിയിൽ ആം ആദ്മിയുടെ പരാജയത്തിലേക്ക് നയിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്. ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കം ഇരുപാർട്ടികൾക്കുമെതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇനിയും രണ്ട് കൂട്ടരും പരസ്പരം തല്ല് പിടിക്കൂ എന്നായിരുന്നു ഒമർ പരിഹസിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ ആം ആദ്മിയും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചിട്ട് എന്തെങ്കിലും മാറ്റം സംഭവിച്ചിരുന്നോയെന്നാണ് ഇരുപാർട്ടികളിലേയും നേതാക്കളുടെ ചോദ്യം.
ഇക്കുറിയും അധികാരം നേടാൻ സാധിക്കുമെന്ന ആം ആദ്മിയുടെ അവകാശവാദത്തിനാണ് ഡൽഹിയിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. തങ്ങൾക്ക് 55 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രവചനം. എന്നാൽ 28 സീറ്റിനപ്പുറത്തേക്ക് ലീഡ് ചെയ്യാൻ ആം ആദ്മിക്ക് സാധിച്ചില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 ൽ 62 സീറ്റുകളായിരുന്നു ആം ആദ്മി നേടിയത്. ബി ജെ പിക്ക് വെറും 8 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ.












Click it and Unblock the Notifications