ദില്ലി കലാപം; ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ ആം ആദ്മി നേതാവ് താഹിർ ഹുസ്സൈനെതിരെ കേസ്
ദില്ലി: ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി നേതാവ് താഹിർ ഹുസ്സൈനെതിരെ കേസ്. കൊലപാതകത്തിനാണ് കേസെടുത്തിരിക്കുന്നത്. താഹിറിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഐബി ട്രെയിനി ഓഫീസറായിരുന്ന അങ്കിതിന്റെ മൃതദേഹം ജാഫ്രാബാദിലെ അദ്ദേഹത്തിന്റെ വസതിയ്ക്ക് സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെടുത്തത്. കലാപം പൊട്ടിപ്പുറപ്പെട്ട വടക്ക് കിഴക്കൻ ദില്ലിയിലാണ് ജാഫ്രാബാദ്.
'ഇന്ത്യയിൽ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നു', ദില്ലി കലാപത്തിൽ ആഞ്ഞടിച്ച് തുർക്കി പ്രസിഡന്റ്
ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോൾ ജനക്കൂട്ടം അങ്കിത് ശർമയെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ ഉടനീളം കുത്തേറ്റിട്ടുള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. താഹിർ ഹുസൈന്റെ അനുയായികളാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് അങ്കിത് ശർമയുടെ പിതാവും മുൻ ഐബി ഉദ്യോഗസ്ഥനുമായ രവീന്ദർ ശർമ ആരോപിച്ചിരുന്നു. മകനെ മർദ്ദിച്ചതിന് ശേഷം വെടിവെച്ചതായും അദ്ദേഹം ആരോപിച്ചു. നെഹ്റു വിഹാറിൽ നിന്നുള്ള ആം ആദ്മി പാർട്ടി കൗൺസിലറാണ് താഹിർ ഹുസ്സൈൻ. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ താഹിർ ഹുസ്സൈനെ ആം ആദ്മി സസ്പെൻഡ് ചെയ്തു.
താഹിർ ഹുസ്സൈന്റെ ഉടമസ്ഥതിയിലുള്ള വീടിന് മുകളിൽ നിന്നാണ് അങ്കിതിന് നേരെ കല്ലേറുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു. താഹിറിന്റെ വീട്ടിൽ നിന്നും പെട്രോൾ ബോംബുകളും ആസിഡ് പുരട്ടിയ കല്ലുകളും കണ്ടെത്തിയാതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താഹിറിന്റെ ഫോൺ കോളുകൾ പരിശോധിച്ചാൽ എഎപി നേതാക്കളായ സഞ്ജയ് സിംഗിനും കെജ്രിവാളിനും ആക്രമണത്തിലുള്ള പങ്ക് വ്യക്തമാകുമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചിരുന്നു.
താഹിർ ഹുസൈന്റെ വീടിന് മുകളിൽ നിന്നും കലാപകാരികൾ കല്ലുകൾ വലിച്ചെറിയുന്നതിൻരെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കലാപത്തിൽ ആം ആദ്മിയുമായി ബന്ധപ്പെട്ടവർക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ ഇരട്ടി ശിക്ഷ നൽകുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചിരുന്നു. രാജ്യസുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം നോക്കാനില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.