രാഹുൽ ഗാന്ധിയും ഹര്‍ദിക് പട്ടേലും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നോ? സിസിടിവി ദൃശ്യങ്ങൾ വൈറൽ!!
അഹമ്മദാബാദ്: കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും ഗുജറാത്തിലെ പട്ടേൽ സമരങ്ങളുടെ സൂത്രധാരനായ ഹർദിക് പട്ടേലും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടന്നതായി റിപ്പോർട്ടുകൾ. ഗുജറാത്ത് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പട്ടേൽ ഹോട്ടലിൽ എത്തി കണ്ടതായാണ് സി സി ടി വി കാമറ ദൃശ്യങ്ങളുടെ പിന്തുണയോടെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കൾ ഹർദിക് പട്ടേലിന്റെ അനുയായിക്ക് പാർട്ടിയിൽ ചേരാൻ വേണ്ടി 1 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വാർത്ത പുറത്ത് വന്നത് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി ജെ പിക്ക് വലിയ ക്ഷീണമായിരുന്നു. കോൺഗ്രസ് - പട്ടേൽ സഖ്യം എന്നൊന്ന് ഉണ്ടായാൽ അത്, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ബാക്ഫുട്ടിലായിപ്പോയ മോദി ക്യാംപിന് വലിയ തിരിച്ചടിയാകും
സിസിടിവി ദൃശ്യങ്ങൾ
അഹമ്മദാബാദിൽ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിലേക്ക് ഹർദിക് പട്ടേൽ കയറുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ പതിഞ്ഞത്. ഇത് പ്രാദേശിക ചാനലുകൾ ആഘോഷമാക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെ ഹോട്ടലിൽ കയറിയ പട്ടേൽ പിറ്റേന്ന് വൈകുന്നേരം നാല് മണിയോടെയാണ് പുറത്തിറങ്ങുന്നതായി കാണിക്കുന്നത്. തിങ്കളാഴ്ച 1 മണിയോടെയാണ് രാഹുൽ ഹോട്ടലിൽ എത്തിയത്.
അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നോ?
രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിൽ ഹർദീക് പട്ടേൽ എത്തി എന്നല്ലാതെ ഇരുവരും തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നതിന് യാതൊരു വിധ തെളിവുകളും ഇല്ല. ഇത് മാത്രമല്ല ഇത്തരമൊരു കൂടിക്കാഴ്ച നടന്നു എന്ന വാർത്ത പട്ടേൽ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും വൈകാതെ ഇത്തരം ഒരു കൂടിക്കാഴ്ച ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
ക്ഷണം ഉണ്ടായിരുന്നു, നിരസിച്ചു
അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിക്കാഴ്ച നടത്താൻ ഹർദിക് പട്ടേലിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്ഷണിച്ചിരുന്നു. ഈ ക്ഷണം പട്ടേൽ നിരസിക്കുകയാണ് ഉണ്ടായത്. ദളിത് - പിന്നോക്ക നേതാക്കളുമായുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളതിനാൽ രാഹുലുമായി ഇപ്പോൾ കാണാനാവില്ല എന്നാണ് പട്ടേൽ പറഞ്ഞത്. രാഹുലുമായി പിന്നീട് കൂടിക്കാഴ്ച നടത്തുമെന്നും പട്ടേൽ വ്യക്തമാക്കിയിരുന്നു.
രാഹുലിന്റെ കളികൾ
എന്ത് വില കൊടുത്തും ഇത്തവണ ഗുജറാത്തിൽ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് കോൺഗ്രസ് പാർട്ടി. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി ജെ പി സർക്കാരിനെ നിശിതമായി വിമർശിച്ച് രാഹുൽ സംസ്ഥാനത്ത് സജീവമായി ഉണ്ട്. ദളിത്, പിന്നോക്ക, പട്ടേല്‍ വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് രാഹുൽ കണക്ക് കൂട്ടുന്നത്.
ബി ജെ പിക്ക് തിരിച്ചടി
നോട്ട് നിരോധനം, ജി എസ് ടി തുടങ്ങിയ വിഷയങ്ങളിൽ ഊന്നി മോദിയെയും ബി ജെ പിയെയും ആക്രമിക്കുകയാണ് രാഹുൽ. കൂടാതെ ഇഷ്ടം പോലെ വിവാദങ്ങളും ഉണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ഹർദിക് പട്ടേലുമായി കൂട്ടുകൂടുന്നത് ബി ജെ പിക്ക് വലിയ ക്ഷീണമാകും. വർഷങ്ങളായി ഗുജറാത്ത് അടക്കിഭരിക്കുന്ന ബി ജെ പിക്ക് ഇത്തവണ ഭരണവിരുദ്ധ വികാരവും നേരിടേണ്ടിവരും എന്നാണ് കണക്ക് കൂട്ടലുകൾ.
പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തൽ
ബി ജെ പിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍ ബി ജെ പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷമാണ് പാര്‍ട്ടിയ്ക്കെതിരെ നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയ പട്ടേല്‍ ബിജെപി നല്‍കിയ നോട്ടുകെട്ടുകൾ മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തിരുന്നു.