ഡികെയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എംഎല്‍എ
മൈസൂരു: ഹവാല പണമിടപാട് കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഡികെ ശിവകുമാര്‍ വീണ്ടും കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമാവുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ മുഖ്യ സ്ഥാനാങ്ങളിലൊന്ന് മുന്‍ മന്ത്രി കൂടിയായ ഡികെ ശിവകുമാറിന് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ജയിലില്‍ നിന്നിറങ്ങിയ ശേഷം ശിവകുമാറിന് വലിയ സ്വീകരണമാണ് കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് അദ്ദേഹത്തെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ഒരു നേതാവ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വന്‍ സ്വീകരണം
മൈസൂരു ക്ഷേത്ര സന്ദര്‍ശനത്തിന് ശതാബ്ദി എക്സപ്രസ് ട്രെയിനിലെത്തിയ ഡികെ ശിവകുമാറിന് വന്‍ സ്വീകരണമാണ് അണികള്‍ ഒരുക്കിയത്. ഹവാല കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ബെംഗളൂരുവില്‍ എത്തിയപ്പോള്‍ നല്‍കിയതിന് സമാനമായ സ്വീകരണമായിരുന്നു ശിവകുമാറിന് മൈസൂരിലും ഒരുക്കിയത്
ആശുപത്രി വാസത്തിന് ശേഷം
അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന ഡികെ ശിവകുമാറിനെ ഈ മാസമാദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം മൈസൂരില്‍ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയത്. ക്ഷേത്രത്തിന് പുറമെ ചില മഠങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.
പാട്ടും നൃത്തവും
പാട്ടും നൃത്തവുമായി നൂറ് കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ മൈസൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. ഹുന്‍സൂര്‍ മുന്‍ എംഎല്‍എ എച്ച്പി മഞ്ജുനാഥും ശിവകുമാറിനൊപ്പം ട്രെയിനിലുണ്ടായിരുന്നു.
തുറന്ന ജീപ്പില്‍
പൂച്ചെണ്ടുകള്‍ നല്‍കിയും ആപ്പിള്‍ മാലയുള്‍പ്പടെ അണിയിച്ചും ദീര്‍ഘനേരം നീണ്ട് നിന്ന പടക്കം പൊട്ടിക്കലുമൊക്കെയായി ഡികെ ശിവകുമാറിനുള്ള സ്വീകരണം പ്രവര്‍ത്തകര്‍ കെങ്കേമമാക്കി. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് അദ്ദേഹം ജില്ലാ കമ്മറ്റി ആസ്ഥാനത്തേക്ക് കൊണ്ടുപോയത്.
ഗതാഗത നിയന്ത്രണം
ശിവകുമാറിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഗാതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ജെഎല്‍ബി റോഡിലെ ജഗജീവന്‍ റാം സര്‍ക്കിള്‍ മുതല്‍ എച്ച് സി ദാസപ്പ സര്‍ക്കിള്‍ വരേയുള്ള ഭാഗം ഒരു മണിക്കൂറോളം പോലീസ് വലയത്തിലാക്കി.
പൊതുയോഗത്തില്‍
പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നൂറോളം പ്രവര്‍ത്തകരേയും നഗരത്തില്‍ വിന്യസിച്ചിരുന്നു. സ്വീകരണത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ എംഎല്‍എമാരായ തന്‍വീര്‍ സെയ്ദ്, ആര്‍ നരേന്ദ്ര, മുന്‍ എംഎല്‍എ എംകെ സോമശേഖരന്‍, മുന്‍ എംപി ആര്‍ ദ്രുവനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു ഡികെ ശിവകുമാര്‍ പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് തന്‍വീര്‍ സെയ്ദ് എംഎല്‍എ പ്രാഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാവുമെന്ന് തന്‍വീര്‍ സെയ്ദ് അവകാശപ്പെടുകയായിരുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍
നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഇന്ന് കോണ്‍ഗ്രസില്‍ ക്ഷാമമില്ല. എന്നാല്‍ പാര്‍ട്ടിക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍റെ അഭാവമുണ്ട്. ഈ വിടവ് നികത്താന്‍ ശിവകുമാറിന് സാധിക്കും. അദ്ദേഹത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമാണെന്നും സെയ്ദ് പറഞ്ഞു.
സുപ്രധാന പദവിയില്‍
ഡികെ ശിവകുമാറിനെ പാര്‍ട്ടിയുടെ സുപ്രധാന പദവിയില്‍ നിയമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുമെന്നുള്ള സെയ്ദിന്‍റെ പരസ്യ പ്രസ്താവനയും ഉണ്ടാവുന്നത്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തട്ടകത്തില്‍ വെച്ചാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
വൊക്കലിഗ വിഭാഗത്തെ
ശിവകുമാറിനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലയിലേക്ക് കൊണ്ടുവരുന്നതോടെ സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കലിഗ വിഭാഗത്തെ പാര്‍ട്ടിയോട് അടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. ശിവകുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ വൊക്കലിംഗ സമുദായ സംഘടനകള്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ബിജെപിക്ക് അനുകൂലമായി
തങ്ങളുമായി അടുത്തു നിന്നിരുന്ന വൊക്കലിംഗ സമുദായം ജനതാദള്‍ എസുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ ബിജെപിയ്ക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇവരെ പാര്‍ട്ടിയോടും വീണ്ടും അടുപ്പിക്കാന്‍ ഡികെ ശിവകുമാറിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
തന്ത്രം
സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ ലിംഗായത്തുകള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. അതിനാല്‍ തന്നെ അധികാരത്തില്‍ തിരികെ എത്തണമെങ്കില്‍ കോണ്‍ഗ്രസിന് വൊക്കലിഗരുടെ പിന്തുണ അത്യാവശ്യമാണ്. പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ സിദ്ധരാമയ്യയിലൂടെ സമാഹരിക്കാന്‍ കഴിയുമ്പോള്‍ വൊക്കലിഗ വോട്ടുകള്‍ ശിവകുമാറിലൂടെയും സ്വന്തമാക്കാം എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
കോണ്‍ഗ്രസ് കുരുക്കില്‍ പിടഞ്ഞ് വിമതര്‍; തിരഞ്ഞെടുപ്പ് നീട്ടാന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്
ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു! മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാതെ ബിജെപി