കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പിന്നിൽ നരേന്ദ്ര മോദിയെന്ന് ഡിഎംകെ
Recommended Video
ചെന്നൈ: ഡിഎംകെ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തിക്കുടി മണ്ഡലത്തിലെ വീട്ടിലാണ് റെയ്ജ് നടന്നത്. കണക്കിൽപെടാത്ത പണം വീട്ടിലെ ഒന്നാം നിലയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സക്വാഡിനൊപ്പം ആദായ നികുതി വകുപ്പിന്റെ പത്തോളം ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ പണം അടക്കം ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. രാത്രി വൈകിയാണ് പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയത്.

റെയ്ഡിന് പിന്നിൽ നരേന്ദ്ര മോദിയുടെ ഇടപെടലാണെന്ന് കനിമൊഴിയും ഡിഎംകെ അധ്യക്ഷനും സഹോദരനുമായ എംകെ സ്റ്റാലിനും പ്രതികരിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷയായ തമിഴിസൈ സൗന്ദര രാജയുടെ വീട്ടിൽ കോടികളാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താത്തതെന്നും സ്റ്റാലിൻ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. റെയ്ഡ് പുരോഗമിക്കുന്നതിനിടെ നൂറു കണക്കിന് ഡിഎംകെ പ്രവർത്തകരാണ് പ്രതിഷേധനവുമായി കനിമൊഴിയുടെ വീടിന് മുമ്പിൽ തടിച്ചു കൂടിയത്.
കണക്കിൽപ്പെടാത്ത കോടികൾ ഡിഎംകെ സ്ഥാനാർത്ഥിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നത്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ഡിഎംകെ ശ്രമിക്കുകയാണെന്നാണ് അണ്ണാ ഡിഎംകെയും ബിജെപിയും ആരോപിക്കുന്നത്.
ഏപ്രിൽ 18നാണ് തമിഴ്നാട്ടിലെ 38 ലോക്സഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഇതുവരെ 500 കോടിയോളം രൂപ പിടിച്ചെടുത്തുവെന്നാണ് കണക്കുകൾ. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ 18 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications