ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധി അന്തരിച്ചു! അന്ത്യം കാവേരി ആശുപത്രിയില്‍
Recommended Video

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ മുത്തുവേൽ കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. തമിഴക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്നു മുത്തുവേൽ കരുണാനിധി എന്ന എം കരുണാനിധി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജൂലൈ 29ാം തീയതിയാണ് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിലെ അതിതീവ്രവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകീട്ടോടെയാണ് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നും ചികിത്സകള്‍ ഫലം കാണുന്നില്ലെന്നുമുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. തുടര്‍ന്ന് വൈകീട്ട് 6.30 നാണ് അന്ത്യം സംഭവിച്ചത്.

കരുണാനിധി, കുടുംബം
1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുക്കുവളൈയിലാണ് കരുണാനിധി ജനിച്ചത്. 80 വര്‍ഷത്തോളം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. രജതി അമ്മാൾ, ദയാലു അമ്മാള്‍ എന്നിവരാണ് ഭാര്യമാർ. എം കെ സ്റ്റാലിൻ, കനിമൊഴി, എം കെ അളഗിരി, എം കെ മുത്തു, എം കെ തമിഴരസു, എം കെ സെല്‍വി എന്നിവരാണ് മക്കൾ.

അഞ്ച് തവണ മുഖ്യമന്ത്രി
1969 മുതൽ 2011 വരെയായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതൽ കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന പദവിയും കരുണാനിധിക്ക് സ്വന്തമാണ്. പത്ത് തവണ ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ പ്രസിഡണ്ടായി. തമിഴ് സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായിരിക്കേയാണ് കരുണാനിധിയുടെ രാഷ്ട്രീയ പ്രവേശനം.

കുളിത്തലൈയില്‍ നിന്ന്
1949 ല്‍ സിഎന്‍ അണ്ണാദുരൈ ഡിഎംകെ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ദക്ഷിണാമൂര്‍ത്തി എന്ന കരുണാനിധി അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പിന്നീട് 1957 ല്‍ കുളിത്തലൈയിലെ അസംബ്ലി സീറ്റില്‍ മത്സരിച്ചാണ് കരുണാനിധി തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്.

നേതൃസ്ഥാനം
1961 ല്‍ പാര്‍ട്ടി ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962 ല്‍ പ്രതിപക്ഷ ഉപനേതാവായി 1967 ല്‍ ഡിഎംകെ അധികാരത്തില്‍ ഏറിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയായി.
അണ്ണാദുരൈയുടെ മരണത്തോടെയാണ് അദ്ദേഹം ഡിഎംകെയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.

അഞ്ച് തവണ
എംജിആറിന്‍റെ മരണശേഷം 1989 ലാണ് കരുണാനിധി ആദ്യമായി മുഖ്യമന്ത്രി ആകുന്നത്. പിന്നീട് 1996-2001, 2006-2011 എന്നീ കാലഘട്ടങ്ങളിലും അദ്ദേഹം തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം മികച്ച പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു.
200 ഓളം പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. എഴുപതോളം തിരക്കഥകളും അദ്ദേഹത്തിന്‍റേതായി ഉണ്ട്.












Click it and Unblock the Notifications