മധ്യപ്രദേശിലും ദൃശ്യം മോഡൽ കൊലപാതകം; ബിജെപി നേതാവും മക്കളും രണ്ട് വർഷത്തിന് ശേഷം പിടിയിൽ
ഇൻഡോർ: 22കാരിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും മക്കളും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ട്വിങ്കിൽ ദാഗ്രെ എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ( 65) മക്കളായ അജയ്( 36), വിജയ് (38), വിനയ് (31) ഇവരുടെ സഹായി നീലേഷ് കശ്യപ്( 28) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കുറ്റം തെളിയിക്കപ്പെടുന്നത്. സൂപ്പർഹിറ്റ് മലയാള ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. വിശദാംശങ്ങൾ ഇങ്ങനെ:

യുവതിയുമായി അടുപ്പം
ഇൻഡോറിലെ ബിജെപി നേതാവായ ജഗദീഷ് കട്ടോരിയയും ട്വിങ്കിൾ ദാഗ്രെ എന്ന 22കാരിയും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്നും ജഗദീഷുമായി ഒന്നിച്ച് ജീവിക്കണമെന്നും ട്വിങ്കിൾ വാശി പിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

കുടുംബപ്രശ്നം
ട്വിങ്കിളുമായുള്ള ബന്ധം ജഗദീഷിന്റെ കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചു. ട്വിങ്കിളിനെ ഒഴിവാക്കാൻ പല വഴികളും തേടിയെങ്കിലും നടന്നില്ല. ഒടുവിൽ ജഗദീഷും ഇയാളുടെ മൂന്ന് മക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സഹായത്തിന് നീലേഷിനെയും കൂടെക്കൂട്ടി.

മൃതദേഹത്തിന് പകരം നായ
2016 ഒക്ടോബർ 16നാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച് അഞ്ചംഗ സംഘം ട്വിങ്കിളിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം കത്തിച്ചു. അതേസമയത്ത് തന്നെ ഒരു നായയെ കൊന്ന് മൃതദേഹം മറ്റൊരിടത്ത് കുഴിച്ചിടുകയും ചെയ്തു. പോലീസ് അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു ഉദ്ദേശം.

മനുഷ്യ ശരീരമെന്ന്
ഇതിന് ശേഷം ആരോ ഒരു മനുഷ്യ ശരീരം മറവ് ചെയ്തിട്ടുണ്ടെന്ന് ഇവർ തന്നെ പ്രചരിപ്പിച്ചു. പോലീസെത്തി ചോദ്യം ചെയ്തപ്പോൾ നായയെ കുഴിച്ച സ്ഥലം ഇവർ ചൂണ്ടിക്കാട്ടി. പോലീസ് പരിശോധനയിൽ മറവ് ചെയ്തത് നായയുടെ മൃതദേഹമാണെന്ന് ബോധ്യപ്പെടുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

രണ്ട് വർഷത്തിന് ശേഷം
പിന്നീട് ട്വിങ്കിളിന്റെ മൃതദേഹം കത്തിച്ചിടത്തു നിന്ന് കിട്ടിയ ആഭരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഗുജറാത്തിലെ ലബോറട്ടറിയിൽ നടത്തിയ ബ്രെയിൻ ഓസിലേഷൻ സിഗ്നേച്ചർ എന്ന ശാസ്ത്രീയ പരിശോധനയിലൂടെയാണ് കുറ്റം തെളിഞ്ഞത്. ജഗദീഷിനെയും രണ്ട് മക്കളെയും ഈ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ദൃശ്യം മോഡൽ കൊല
മോഹൻ ലാൽ നായകനായ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിൽ നിന്നാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി നായയുടെ മൃതദേഹം കുഴിച്ചിടാനുള്ള ആശയം പ്രതികൾക്ക് കിട്ടുന്നത്. കൊലപാതകത്തിന് മുമ്പ് നിരവധി തവണ ദൃശ്യം സിനിമ കണ്ടതായി ഇവർ പോലീസിനോട് വെളിപ്പെടുത്തി. അതേസമയം ജഗദീഷിന്റെ രാഷ്ട്രീയ സ്വാധീനം മൂലമാണ് പ്രതികൾ ഇതുവരെ പിടിയിലാകാതിരുന്നതെന്ന് ട്വിങ്കിളിന്റെ കുടുംബം ആരോപിച്ചു.












Click it and Unblock the Notifications