കശ്മീര്‍ കത്തുന്നു; സൈന്യത്തിനെതിരെ ജനങ്ങള്‍ തെരുവില്‍, ജവാന്‍മാരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ മൂന്നിടത്ത് സൈനികരും തീവ്രവാദികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. പ്രമുഖ നേതാവടക്കം എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു. രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഏറെ നേരം നീണ്ടു. ഷോപിയാന്‍, അനന്ത്‌നാഗ് ജില്ലകളിലാണ് തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയത്. ഷോപ്പിയാനില്‍ പിന്നീട് ജനങ്ങള്‍ സൈന്യത്തിനെതിരെ തെരുവിലിറങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
തെക്കന്‍ കശ്മീരില്‍ ഒരേ സമയം മൂന്നിടത്തായിരുന്നു സൈന്യത്തിന്റെ ശക്തമായ നീക്കം. തീവ്രവാദികളും വന്‍ സംഘം മേഖലയിലുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സുരക്ഷാ സൈനിക ക്യാംപുകളടക്കം ആക്രമിക്കാനായിരുന്നു തീവ്രവാദികളുടെ പദ്ധതിയെന്ന് സൈന്യം പറയുന്നു.
ഷോപ്പിയാനിലാണ് തീവ്രവാദികള്‍ കൂടുതലും കൊല്ലപ്പെട്ടത്. ഇവിടെ ഏറ്റുമുട്ടലുണ്ടായ ദ്രഗ്ഗാഡില്‍ ഏഴ് തീവ്രവാദികളെ സൈന്യം വധിച്ചു. അനന്ത്‌നാഗിലെ ദിയാല്‍ഗാമില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും മറ്റൊരാള്‍ സൈന്യത്തിന് മുമ്പില്‍ ആയുധം വച്ച് കീഴടങ്ങുകയും ചെയ്തു. സൈന്യം തിരച്ചില്‍ ആരംഭിച്ച ഉടനെ തീവ്രവാദികള്‍ ആക്രമണം തുടങ്ങുകയായിരുന്നു.
വീട്ടില്‍ നിന്ന് കുരങ്ങന്‍ തട്ടിയെടുത്ത കുട്ടി മരിച്ചു; എല്ലാ പ്രാര്‍ഥനയും വിഫലം, മൃതദേഹം കിണറ്റില്‍
ഷോപ്പിയാനിലെ കച്ദൂരുവിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളുമായി ശക്തമായ ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം ഇവിടെയുണ്ടായെന്ന് പോലീസ് പറയുന്നു. ഷോപ്പിയാനില്‍ വ്യത്യസ്തമായ ചില സംഭവങ്ങളും അരങ്ങേറി. ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലിലേക്ക് പ്രദേശവാസികള്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് വ്യാപക സംഘര്‍ഷമായി. വെടിവയ്പ്പില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടത് ഇവിടെയാണ്. 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റില്‍ നിന്നാണ് മിക്കയാളുകള്‍ക്കും പരിക്കേറ്റത്. ഇവരെ ഷോപ്പിയാനിലെ ആശുപത്രിയിലേക്ക് മാറ്റി. തെക്കന്‍ കശ്മീരിലെ മറ്റു ചില പ്രദേശങ്ങളിലും പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലും കല്ലേറുമുണ്ടായി. താഴ്‌വരയില്‍ ക്രമസമാധാനത്തിന് വന്‍ സൈനിക സംഘത്തെ വിന്യസിച്ചിട്ടുണ്ട്്. ശ്രീനഗറിനും ബനിഹാളിനുമിടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്.