എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറച്ചേക്കും.. നിരക്ക് 8.5 ശതമാനമാക്കാൻ ആലോചന
ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുറച്ചേക്കും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് പലിശ നിരക്ക് 8.5 ശതമാനമായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഈ മാസം 23ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്‌ററീസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പലിശ നിരക്ക് 8.65 ശതമാനമായിരുന്നു.
പ്രൊവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് ഓഹരിയില്‍ നിക്ഷേപിക്കുന്ന പിഎഫ് തുകയുടെ വിഹിതം യൂണിറ്റുകളായി നല്‍കുന്നതിനെക്കുറിച്ചും ബോര്‍ഡ് ഓഫ് ട്രസ്‌ററീസ് യോഗം തീരുമാനമെടുക്കും. ഇത് മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന് സമാനമായ തരത്തിലായിരിക്കും നല്‍കുക. ഓഹരി വിപണിയില്‍ ഇപിഎഫ് ഈ വര്‍ഷം നിക്ഷേപിച്ചത് 15 ശതമാനം തുകയാണ്.
വിരമിക്കുന്ന ജീവനക്കാര്‍ പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കുന്നതിനൊപ്പം ഓഹരി വിഹിതത്തിന്റെ യൂണിറ്റുകളും പണമാക്കി മാറ്റാവുന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വഴിയുള്ള നേട്ടം ഓഹരിവിപണിയിലെ നേട്ടത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതാണ് ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കാന്‍ ഇപിഎഫ്ഓയെ പ്രേരിപ്പിച്ച ഘടകം. കാരണം പ്രൊവിഡന്റ് ഫണ്ടിലേക്ക് എത്തുന്ന തുകയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. 8.8ല്‍ നിന്നും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് കഴിഞ്ഞ വര്‍ഷം പിഎഫ് നിരക്ക് 8.65 ശതമാനമായി കുറച്ചിരുന്നു. എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നിലവില്‍ 4.5 കോടിയിലധികം ഉപഭോക്താക്കളുണ്ട്. പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കുമ്പോള്‍ ഉപഭോക്താവിന് നിക്ഷേപത്തിന്റെ 85 ശതമാനവും പലിശയുമാണ് തിരികെ ലഭിക്കുക. ഓഹരിയില്‍ വിപണിയിലെ യൂണിറ്റുകളായ ബാക്കി പതിനഞ്ച് ശതമാനം ഓഹരിയിലെ നേട്ടം കണക്കാക്കിയും ഉപഭോക്താവിന് ലഭിക്കും