ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!
ദില്ലി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കിലാണ് വെടിവെയ്പ്പ് നടന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എഎന്‍ഐ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചപ്പോള്‍ തിരിച്ചടിച്ചതാണ് എന്നാണ് ചൈന പ്രതികരിച്ചിട്ടുളളത് എന്നാണ് വിവരം. വിശദാംശങ്ങൾ ഇങ്ങനെ..
ഇപ്പോള്‍ നിയന്ത്രണ വിധേയം
മൂന്ന് മാസത്തോളമായി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും സംഘര്‍ഷത്തിലാണ്. അതിര്‍ത്തിയില്‍ കടുത്ത ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായി എന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. അതിര്‍ത്തിയില്‍ സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിച്ച് ചൈന
ഇന്ത്യന്‍ സൈന്യത്തിന്റെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുടേയും സാന്നിധ്യത്തില്‍ വെടിവെയ്പ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം ആണ് പ്രസ്താവന പുറത്തിറക്കിയത്. തിങ്കളാഴ്ച സൗത്ത് പാംഗോംഗ് സോ തടാകത്തിന് സമീപത്തുളള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചു എന്നാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുടെ പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവായ കേണല്‍ ഷാംഗ് ഷൂയി ആരോപിച്ചത്.
അതിര്‍ത്തിയില്‍ അതീവ ജാഗ്രത
അതേസമയം ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് മറുപടിയായി മുന്നറിയിപ്പെന്നോണം ഇന്ത്യ വെടിയുതിര്‍ത്തതായാണ് സൈനീക വൃത്തങ്ങള്‍ അറിയിക്കുന്നതെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞ നേരം മാത്രമാണ് വെടിവെപ്പ് നടന്നതെന്നും പറയുന്നു. പിഎല്‍എ ക്യാംപുകള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന രണ്ട് തന്ത്ര പ്രധാന കേന്ദ്രങ്ങളായ കാലാ ടോപ്പും ഹെല്‍മെറ്റ് ടോപ്പും നിലവില്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. ഇതോടെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ അതീവ ജാഗ്രത ആണ് പുലര്‍ത്തുന്നത്.
നിരവധി ആരോപണങ്ങൾ
ഇന്ത്യയ്ക്ക് എതിരെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുടെ പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവായ കേണല്‍ ഷാംഗ് ഷൂയി നിരവധി ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ചൈനീസ് അതിര്‍ത്തി സംരക്ഷ സേനയിലെ പട്രോള്‍ നടത്തുന്ന സൈനികര്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം പ്രകോപനം കൂടാതെ ഭീഷണികള്‍ ഉയര്‍ത്തിയെന്നാണ് ഷാംഗ് ഷൂയി പ്രസ്താവനയില്‍ ആരോപിച്ചിരിക്കുന്നത്.
ആരാണ് വെടിയുതിര്‍ത്തത്
ഇതോടെയാണ് ചൈനയുടെ അതിര്‍ത്തി സംരക്ഷണ സേനയ്ക്ക് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ തിരിച്ചടിക്കേണ്ടി വന്നതെന്നും ഷാംഗ് ഷൂയി പ്രസ്താവനയില്‍ പറയുന്നു. ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. ആരാണ് വെടിയുതിര്‍ത്തത് എന്ന് അന്വേഷണത്തിലൂടെ ഇന്ത്യ കണ്ടെത്തണമെന്നും ഷാംഗ് ഷൂയി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സൈനികരെ പിന്‍വലിക്കണം
ഗുരുതരമായ സൈനീക തലത്തിലുളള പ്രകോപനമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് മോശം സ്വഭാവത്തിലുളളതാണ് എന്നും ഷാംഗ് ഷൂയി കുറ്റപ്പെടുത്തി. അടിയന്തരമായി ഇന്ത്യ ഇത്തരം അപകടകരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണം. നിയന്ത്രണ രേഖ ലംഘിച്ച സൈനികരെ പിന്‍വലിക്കണം. മുന്‍നിര സൈന്യത്തെ നിയന്ത്രിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇന്ത്യ അന്വേഷണം നടത്തണം
ഇത്തരത്തിലുളള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ അന്വേഷണം നടത്തി വെടിയുതിര്‍ത്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഷാംഗ് ഷൂയി ആവശ്യപ്പെട്ടു. പടിഞ്ഞാറന്‍ മേഖലയിലെ സൈന്യം അവരുടെ ഉത്തരവാദിത്തവും ദൗത്യവും നിര്‍വ്വഹിക്കുമെന്നും രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുമെന്നും ഷാംഗ് ഷൂയി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
Recommended Video
1975ന് ശേഷം ഇതാദ്യം
1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിനായി പലതവണ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടിട്ടില്ല. നേരത്തെ ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.