ലോക്സഭ സമ്മേളനത്തിന് ഇന്ന് തുടക്കം: ജൂലൈ 5 ബജറ്റ്, നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്
ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന് ഇന്ന് തുടങ്ങും. പ്രോട്ടെം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗം വീരേന്ദ്രകുമാര്‍ രാവിലെ രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ സഭാനടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. വീരേന്ദ്രകുമറായിരിക്കും അദ്യദിനങ്ങളില്‍ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍.
അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരിക്കും ഇന്നും നാളെയും നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ മാവേലിക്കര എംപി കൊടിക്കുന്നില്‍ എംപിയും അംഗമാണ്. ഇവരുള്‍പ്പടേയുള്ളവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

ബുധനാഴ്ച സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് വ്യാഴാച്ച രാവിലെ 11 ന് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് നയപ്രഖ്യാപനപ്രസംഗം നടത്തും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയായിരിക്കും ഇരുസഭകളിലും വെളളിയാഴ്ച്ച നടക്കുക. ചര്‍ച്ച പൂര്‍ത്തിയായ ശേഷം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും ഉണ്ടാവും.
ജൂലൈ അഞ്ചിന് സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പൊതുബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. മുത്തലാഖ് ബില്‍, പൗരത്വ ഭേതഗതി ബില്‍, ആധാര്‍ ബില്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ എന്നിങ്ങനെ പ്രധാനബില്ലുകളടക്കം ഒട്ടേറെ നിയമനിര്‍മ്മാണങ്ങളും ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്തമാസം 26 വരെയാണ് സമ്മേളന കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സമ്മളനം ഇന്ന് തുടങ്ങുമെങ്കിലും കോണ്‍ഗ്രസിന് ഇതുവരെ സഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications