കുറ്റസമ്മതവുമായി മുന്‍ സ്പീക്കര്‍; ആന്ധ്ര അസംബ്ലിയില്‍ നിന്നും കമ്പ്യൂട്ടറുകളും എസികളും കടത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭാ കെട്ടിടം ഹൈദരാബാദില്‍ നിന്ന് അമരാവതിയിലേക്ക് മാറുന്നതിനിടെ ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവ കാണാതായതായി പോലീസ് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണം ചെന്നെത്തിയത് മുന്‍ സ്പീക്കര്‍ കൊഡെല ശിവപ്രസാദിന്റെ സട്ടനെപള്ളിയിലെ വസതിയിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇക്കാര്യം അന്വേഷിച്ച് മുന്‍ സ്പീക്കര്‍ക്ക് അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് നിയമസഭ സെക്രട്ടറി പറഞ്ഞു. സ്ഥലം മാറുന്നതിനിടെ ജനാധിപത്യത്തിന്റെ വിശുദ്ധ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ അടിച്ചു മാറ്റാനായി സ്പീക്കര്‍ ഈ അവസരം ഉപയോഗിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു നടപടി മോഷണത്തിന് തുല്യമാണെന്ന് ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും ആരോപിച്ചു.

എന്നാല്‍ ഒടുവില്‍ പ്രതികരണവുമായി മുന്‍ സ്പീക്കര്‍ തന്നെ രംഗത്തെത്തി. ചില സാധനങ്ങള്‍ സട്ടേനപ്പള്ളിയിലെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് മാറ്റിയതായി അദ്ദേഹം സമ്മതിച്ചു. 'ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും താല്‍ക്കാലിക സ്ഥലത്ത് കേടാകുമായിരുന്നു, അവയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ മാത്രമാണ് തന്റെ സ്ഥലത്തേക്ക് മാറ്റിയത്. ഇപ്പോള്‍ ഇത്രയുമായ സ്ഥിതിക്ക് ഫര്‍ണിച്ചറുകള്‍ അല്ലെങ്കില്‍ അതിന്റെ തുക കൈമാറാന്‍ ഞാന്‍ തയ്യാറാണ്,' ശിവപ്രസാദ് പറഞ്ഞു. അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും മുന്‍ നിയമസഭാ സ്പീക്കര്‍ ആരോപിച്ചു.
അതേസമയം, ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും അതിന്റെ പ്രവര്‍ത്തകരും മുന്‍ സ്പീക്കറെ വിഷമിപ്പിക്കാന്‍ മനപ്പൂര്‍വ്വം ഒരു ശ്രമവും നടത്തുന്നില്ലെന്ന് സംസ്ഥാന കൃഷിമന്ത്രി കൃഷ്ണ ബാബു പറഞ്ഞു. ഒരു സാധാരണക്കാരനാണ് ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍, അതിനെ നിങ്ങള്‍ എന്ത് വിളിക്കും? മോഷണം എന്ന് വിളിക്കില്ലേ എന്നും മന്ത്രി ചോദിച്ചു. ശിവപ്രസാദ് തന്റെ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന് നര്‍സറോപേട്ട് എംഎല്‍എ ശ്രീനിവാസ് റെഡ്ഡിയും ആരോപിച്ചു. 'ഫര്‍ണിച്ചറുകളും വസ്തുക്കളും ഇവിടത്തെ അസംബ്ലി കെട്ടിടത്തിലേക്കാണോ അതോ അദ്ദേഹത്തിന്റെ വീട്ടിലേക്കാണോ കൊണ്ടുപോകേണ്ടത്? അദ്ദേഹം ചോദിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ 23 എംഎല്‍എമാര്‍ തെലുങ്കുദേശം പാര്‍ട്ടിയിലേക്ക് മാറിയതിന് ശേഷം ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും മുന്‍ സ്പീക്കറും തമ്മില്‍ വലിയ അടുപ്പത്തിലല്ല. മാത്രമല്ല കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക് ലഭിച്ചത് 23 സീറ്റുകള്‍ മാത്രമാണ്.












Click it and Unblock the Notifications