ഗാൽവൻ വാലിയിൽ എത്ര സൈനികരെ നഷ്ടമായി: കണക്ക് വെളിപ്പെടുത്താതെ ചൈന, ഷീ ജിൻ പിങ്ങ് ഇടഞ്ഞുതന്നെ?
ബെയ്ജിങ്: ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടെയും കണക്കുകൾ പുറത്തുവിടാതെ ചൈന. സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് ചെയ്ത ചൈനീസ് മുഖപത്രം മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ട് തിരുത്തി നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ 45 ദിവസത്തോളമായി ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിൽ സംഘർഷം തുടരുകയാണ്. ഇതിനിടെയാണ് ഇരു രാജ്യങ്ങൾക്കും സൈനികരെ നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തുന്നത്. എന്നാൽ സംഘർഷത്തിൽ അയവുവരുത്തുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്.

സംഘർഷം രാത്രിയോടെ
തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുന്നത്. ഒരു കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 ഇന്ത്യൻ സൈനിരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മൂന്ന് സൈനികരുടെ നില ഗുരുതരമായി തുടരുകയാണ്. ഇക്കാര്യം ഇന്ത്യൻ സൈന്യം ഔദ്യോഗിക പ്രസ്താവനയിലാണ് അറിയിച്ചത്. എന്നാൽ ചൈന ഇതുവരെ പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ എണ്ണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

20 സൈനികർക്ക് വീരമൃത്യു
ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിലുണ്ടായ സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചെന്ന് ചൊവ്വാഴ്ച വൈകിട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്. സംഘർഷത്തിൽ ഇരുഭാഗത്തും ആൾനാശം ഉണ്ടായതായി ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറയുന്നുണ്ട്. അതിർത്തിയിൽ സംഘർഷമുണ്ടായെന്ന് ഒരു ദിവസത്തിന് ശേഷം ചൈനീസ് വിദേശകാര്യമന്ത്രാലയം സമ്മതിച്ചെങ്കിലും എത്ര പേർക്ക് പരിക്കേറ്റെന്നോ എത്ര പേർ സൈനികർ മരിച്ചെന്നോ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.
Recommended Video

അസ്വാരസ്യം ഏപ്രിൽ മുതൽ
കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഏപ്രിൽ മുതൽ കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയിട്ടുള്ളത്. പാൻഗോങ് തടാകത്തിന് ചുറ്റും ഇന്ത്യ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ചൈന എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് കിഴക്കൻന ലഡാക്കിലെ സൈനിക വിന്യാസം ഉയർത്തുകയായികുന്നു.

എന്തുകൊണ്ട് മറച്ചുവെക്കുന്നു
ചൈനീസ് പ്രസിസന്റിന്റെ അംഗീകാരം ലഭിക്കാത്തതിനാലാണ് ഇന്ത്യ- ചൈന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം വെളിപ്പെടുത്താതത് എന്നാണ് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് ദിനപത്രത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പച്ചക്കൊടി കാത്ത്
അതിർത്തിയിലെ സംഘർഷത്തിൽ സൈന്യത്തിനേറ്റ നാശനഷ്ടത്തിൽ ചൈന വളരെയധികം സെൻസിറ്റീവ് ആണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ അംഗീകാരത്തോടെ മാത്രമേ കണക്കുകൾ വെളിപ്പെടുത്തുകയുള്ളൂവെന്നുമാണ് ചൈനീസ് സൈന്യത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. സെൻട്രൽ മിലിറ്ററി കമ്മീഷന്റെ തലപ്പത്തുള്ള ഷീ ജിൻ പിങ്ങിന്റെ അനുമതിക്കായാണ് കാത്തിരിപ്പെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ആദ്യം
2000 പേർ കൊല്ലപ്പെട്ട 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഗാൽവാൻ വാലിയിൽ സംഘർഷമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ചൈന ഈ വിഷയം അടുത്ത് നിന്ന് വീക്ഷിക്കുകയാണെന്നാണ് മറ്റൊരു വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുമായി ഒരു നിർണായക കൂടിക്കാഴ്ച നടക്കാനുള്ളത് മുൻകൂട്ടി കണ്ടുകൊണ്ടാണ് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തുവിടാത്തതെന്നും കണക്കുകളുണ്ട്.

ചൈനയ്ക്കും ആൾനാശം
ഇന്ത്യ- ചൈന അതിർത്തിയിലെ ഗാൽവൻ വാലിയിലുണ്ടായ സംഘർഷത്തിൽ ഇരു ഭാഗത്തും ആൾനാശമുണ്ടായതായി പിഎൽഎടെ വെസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് കേണൽ ഴാങ് ഷ്വില്ലി വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനീസ് സൈന്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹവും തയ്യാറായില്ല. ഗ്ലോബൽ ടൈംസ് ഇംഗ്ലീഷ് എഡിഷന്റെ പത്രാധിപരായ ഹു ഷീ ജിൻ ചൈനീസ് സൈന്യത്തിന് സംഘർഷത്തിൽ ആൾനാശമുണ്ടായതായി സ്ഥിരീകരിച്ചിരുന്നു. ചൈനീസ് മുഖപത്രത്തിന്റെ പത്രാധിപർ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയ്ക്ക് മുന്നറിയിപ്പോ?
എനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാൽവാൻ വാലിയിലെ സംഘർഷത്തിൽ ചൈനീസ് സൈന്യത്തിനും ആൾനാശമുണ്ടായിട്ടുണ്ട്. ചൈനയുടെ നിയന്ത്രണം ദുർബലമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും അഹങ്കരിക്കരുതെന്നുമാണ് എനിക്ക് ഇന്ത്യയോട് പറയാനുള്ളത്. ചൈന ഇന്ത്യയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങൾ അതിനെ ഭയപ്പെടുന്നുമില്ല- ഷീജിൻ ട്വീറ്റിൽ കുറിച്ചു.

നിലപാട് മാറ്റി ഗ്ലോബൽ ടൈംസ്
എന്നാൽ ഉടൻ തന്നെ ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട ട്വീറ്റുകളിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു. സംഘർഷം ഉണ്ടായ സമയത്ത് സൈന്യത്തിനേറ്റ ആൾനാശത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് അറിയിച്ച ഗ്ലോബൽ ടൈംസ് പിന്നീട് പ്രതികരിക്കാനും തയ്യാറായിട്ടില്ല. ചൈനയുടെ ഭാഗത്ത് നിന്ന് അഞ്ച് സൈനികർ സംഘർഷത്തിൽ മരിച്ചെന്ന് റിപ്പോർട്ട് ചെയ്ത മാധ്യമം ഉടൻ തന്നെ റിപ്പോർട്ട് പിൻവലിച്ച് തടിതപ്പുകയും ചെയ്തിരുന്നു.












Click it and Unblock the Notifications