രാജസ്ഥാനില്‍ മഞ്ഞുരുക്കം? സച്ചിന് കോണ്‍ഗ്രസിലേക്ക് മടങ്ങാം, പക്ഷെ..; ഒരു ഉപാധി മാത്രമെന്ന് ഗെലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും മുഖ്യമന്ത്രി അശോക് ഗെലോട്ടും. നിയമഭാ സമ്മേളനം വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിന് പിന്നലെ തന്‍റെ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജ്ഭവന് മുന്നില്‍ അണിനിരത്തിയിരിക്കുകയാണ്. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറായായില്ലെങ്കില്‍ ജനങ്ങള്‍ രാജ് ഭവന്‍ വളയുമെന്ന മുന്നണറിയിപ്പും ഗെലോട്ടും നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ഒത്തുതീര്‍പ്പിന്‍റെ ചില ശ്രമങ്ങളും ഗെലോട്ട് നല്‍കുന്നുണ്ട്..
സ്വീകരിക്കാന്‍ തയ്യാറാണ്
തെറ്റുകള്‍ തിരുത്തി വന്നാല്‍ സച്ചിന്‍ പൈലറ്റിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് അശോക് ഗെലോട്ട് വ്യക്തമാക്കിയത്. സച്ചിന്‍ പൈലറ്റിന്റെ അത്യാഗ്രഹം കൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ച് മടങ്ങി വരാന്‍ തയ്യാറായാല്‍ ഉറപ്പായും സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമത നീക്കം
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ വിമത നീക്കം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് തിരികെ ക്ഷണിക്കുന്ന ഒരു പ്രസ്താവന ഗെലോട്ടിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. പൈലറ്റ് അടക്കം 18 എംഎല്‍എമാര്‍ പിന്തുണ നല്‍കിയില്ലെങ്കിലും തന്‍റെ സര്‍ക്കാറിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അര്‍ഹമായതിലേറെ
പാര്‍ട്ടി സച്ചിന്‍ പൈലറ്റിന് അര്‍ഹമായതിലേറെ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ കോണ്‍ഗ്രസ് നിര്‍ണ്ണായക സ്ഥാനങ്ങള്‍ അദ്ദേഹത്തിന് നല്‍കി. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ സച്ചിന്‍ പൈലറ്റിനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യവും അദ്ദേഹത്തിന് നേരിടേണ്ടി വന്നപ്പോള്‍, അക്കാര്യങ്ങളെല്ലാം ഹെക്കമാന്‍ഡും സച്ചിനുമായിരുന്നു തീരുമാനിക്കേണ്ടതെന്നായിരുന്നു ഗെലോട്ടിന്‍റെ മറുപടി.
ബി.ജെ.പി ചിന്തിക്കുന്നത്
സംസ്ഥാനം എങ്ങനെ കൊവിഡിനെ നേരിടുമെന്ന് ചിന്തിക്കുമ്പോള്‍ ബി.ജെ.പി എങ്ങനെ ഈ സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് ആലോചിക്കുന്നതെന്നും ഗോലോട്ട് പറഞ്ഞു. പൈലറ്റ് ക്യാംപിലെ എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.
ആദ്യം തയ്യാറാവേണ്ടത്
പാര്‍ട്ടി അച്ചടക്കത്തിനും നയത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സച്ചിന്‍ പൈലറ്റ് ആദ്യം തയ്യാറാവേണ്ടത്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മറ്റാരേക്കാളും അടിസ്ഥാന യാഥാര്‍ത്ഥങ്ങളെകുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. വികസനപരമായ കാര്യങ്ങള്‍ നിറവേറ്റുന്നതിനാല്‍ ജനങ്ങളുടെ നല്ല പിന്തുണ തന്‍റെ സര്‍ക്കാറിനുണ്ട്.
Recommended Video
അടിസ്ഥാന രഹിതം
സര്‍ക്കാര്‍ മൂന്നര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നേതൃമാറ്റം ഉണ്ടാവുമെന്ന് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരത്തില്‍ പല വാര്‍ത്തകള്‍ പല മാധ്യമങ്ങള്‍ അടിച്ചു വിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിക്ക് അവരുടെ നേതാവിനെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടിയാണ് തീരുമാനം എടുക്കുന്നത്, വ്യക്തികളല്ലെന്നും അദ്ദേഹം പറയുന്നു.
കൃത്യമായ ആശയ വിനിമയം
പാര്‍ട്ടിക്കുള്ളില്‍ തന്നെ കൃത്യമായ ആശയ വിനിമയ സംവിധാനം ഉണ്ട്. ദേശീയ നേതൃത്വവുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. അതില്‍ സംസ്ഥനത്തെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ ഗൂഡാലോചനയെ കുറിച്ച് നിങ്ങള്‍ ദേശീയ നേതൃത്വത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നോയെന്ന ചോദ്യത്തിന് ഗെലോട്ട് നല്‍കിയ മറുപടി.
ആരോപണം മാത്രമല്ല
കേവലം ആരോപണം മാത്രമല്ല, ഇതിന് അടിസ്ഥാനപരമായ ചില വിവരങ്ങള്‍ ആറുമാസമായി എനിക്ക് ലഭിക്കുന്നുണ്ട്. ധാരാളം കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കും അറിയാം. അതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ താന്‍ തയ്യാറാവുന്നില്ല. ഇക്കാര്യത്തിലെ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
യാഥാര്‍ത്ഥ്യമില്ല
അദ്ദേഹത്തെ അവഗണിച്ചുവെന്ന പ്രസ്താവനയ്ക്ക് യാഥാര്‍ത്ഥ്യമില്ല. ഉപമുഖ്യമന്ത്രിയായ അദ്ദേഹത്തിന്‍റെ സുപ്രധാനമായ വകുപ്പുകളാണ് കൈമാറിയത്. പിഡബ്ല്യുഡി, ഗ്രാമവികസനം, സയൻസ് പഞ്ചായത്തിരാജ് മന്ത്രാലയങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്. അതുകൊണ്ട് അത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
സഭ വിളിച്ച് ചേര്‍ക്കണം
അതേസമയം, നിയമസഭാ സമ്മേളനം ഉടന്‍ തന്നെ വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 224 അംഗങ്ങളുടെ പിന്തുണയിലായിരുന്നു അശോക് ഗെലോട്ട് ഭരണം നടത്തിയിരുന്നത്. 107 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള ബിഎസ്പിയുടെ 6 അംഗങ്ങളും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയായിരുന്നു അവരുടെ അംഗബലം 101 ല്‍ നിന്നും 107 ആയി വര്‍ധിച്ചത്.
പ്രതിപക്ഷത്ത്
ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും 2 അംഗങ്ങളും ഐഎന്‍എല്‍ഡിയുടെ ഏക അംഗവും 12 സ്വതന്ത്രരും ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്നു. 2 അംഗങ്ങളുള്ള സിപിഎം സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയും ചെയ്തിരുന്നു. മറുവശത്ത് ബിജെപിക്ക് 72 അംഗങ്ങളാണ് ഉള്ളത്. ആര്‍എല്‍പിയുടെ 3 പേരും ഒരു സ്വതന്ത്രനും പ്രതിപക്ഷത്തുണ്ട്.
സച്ചിന്‍ പൈലറ്റിന്‍റിന് പാളിയത് ഇവിടെ; കോണ്‍ഗ്രസിന് ഭൂരിപക്ഷത്തിലേറെയും അംഗങ്ങളെന്ന് ഗോവിന്ദ് സിങ്