കശ്മീരിൽ പോകണം, കുടുംബത്തെ കാണണം; ജന്മനാട്ടിലേക്ക് പോകാൻ അനുമതി തേടി ഗുലാം നബി ആസാദ് കോടതിയിൽ
ദില്ലി: ജന്മനാടായ കശ്മീർ സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് സുപ്രീം കോടതിയിൽ ഹർജി നൽകി. കുടുംബാംഗങ്ങളുടെ ക്ഷേമം അന്വേഷിക്കാനായി കശ്മീരിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 3 തവണ ഗുലാ നബി ആസാദ് കശ്മീർ സന്ദർശനത്തിന് ശ്രമിച്ചെങ്കിലും ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും മടക്കി അയക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് ശേഷമുള്ള സാമൂഹിക സാഹചര്യങ്ങൾ പരിശോധിക്കാനും ഗുലാം നബി ആസാദ് ഹർജിയിൽ അനുമതി തേടിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമായ ഗുലാം നബിആസാദ് കഴിഞ്ഞ ഓഗസ്റ്റിൽ 3 തവണ കശ്മീർ സന്ദർശിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഓരോ തവണയും അധികൃതർ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഓഗസ്റ്റ് 25ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘത്തേയും ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല.
രോഗബാധിതനായ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. വീട്ടു തടങ്കലിൽ കഴിയുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാൻ മകൾ ഇൽജിതാ മുഫ്തിക്കും അനുമതി നൽകിയിരുന്നു.












Click it and Unblock the Notifications