ജയലളിതയുടെ സിംഹാസനം ആര്‍ക്കെന്ന് തീരുമാനമായില്ല...!! ഗവര്‍ണറുടെ വിധി കാത്ത് തമിഴകം..
തമിഴ്‌നാട്ടില്‍ നിര്‍ണായക ദിനം. ശശികലയും ഒപിഎസ്സും ഗവര്‍ണറെ കാണും.
ചെന്നൈ: ഭരണ-രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് നിര്‍ണായക ദിവസമാണ്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ കൈകളിലാണ് തമിഴ്‌നാടിന്റെ വിധി. തമിഴ്‌നാട്ടില്‍ ആഴ്ചകളായി തുടരുന്ന ഭരണപ്രതിസന്ധി ഇന്ന് ഗവര്‍ണറുടെ തീരുമാനം വരുന്നതോടെ അവസാനിച്ചേക്കുമെന്നാണ് സൂചന.
പനീര്‍ശെല്‍വം പഴയപനീര്‍ശെല്‍വമല്ല..ശശികലയെ പൊളിച്ചടുക്കി ഒപിഎസ്സ്...ശശികല വെറും വടിവേലു..!
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശ വാദമുന്നയിക്കുന്ന ഒ പനീര്‍ശെല്‍വവും ശശികല നടരാജനും ഇന്ന് ഗവര്‍ണറെ കണ്ടേക്കും.

ജയലളിതയുടെ മരണശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത പനീര്‍ശെല്‍വത്തിന്റെ വിവാദ പത്രസമ്മേളനത്തോടെയാണ് തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറിഞ്ഞത്. ശശികലയ്ക്ക് മുഖ്യമന്ത്രിയാവാന്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണ് എന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആരോപണം.

അതിന് ശേഷം തമിഴ്‌നാട് സാക്ഷ്യം വഹിച്ചത് മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള പനീര്‍ശെല്‍വത്തിന്റെയും ശശികലയുടേയും കടിപിടി കൂടലാണ്. ഇരുവരും ഒരു തവണ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മനപ്പൂര്‍വ്വം തീരുമാനം വൈകിക്കുകയാണ് എന്നാണ് ശശികല വിഭാഗം പരാതിപ്പെടുന്നത്. പനീര്‍ശെല്‍വത്തിന് അനുകൂലമായ തീരുമാനമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും അവര്‍ ആരോപിക്കുന്നു.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് പനീര്‍ശെല്‍വത്തോടാണ് താല്‍പര്യം എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളും വന്നത്. പനീര്‍ശെല്‍വം തമിഴ്‌നാട് ഭരിക്കാന്‍ കഴിവുള്ള വ്യക്തിയാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

എഐഎഡിഎംകെ എംഎല്‍എമാരെ പനീര്‍ശെല്‍വം സ്വാധീനിക്കാതിരിക്കാന്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ശശികല ക്യാമ്പില്‍ നിന്നും എംഎല്‍എമാര്‍ ചോര്‍ന്നു തുടങ്ങി.

നിലവില്‍ 7 എംല്‍എമാരും 12 എംപിമാരും പനീര്‍ശെല്‍വത്തിന് ഒപ്പമുണ്ട്. പതിനൊന്നു പേരെകൂടി ശശികലയുടെ പാളയത്തില്‍ നിന്നും റാഞ്ചാന്‍ കഴിഞ്ഞാല്‍ പനീര്‍ശെല്‍വം വിജയിച്ചുവെന്ന് പറയാം.

അതേസമയം ഭൂരിപക്ഷം എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്നു കാണിച്ച് ശശികല ഗവര്‍ണര്‍ക്ക് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നല്‍കിയിരുന്നു. എന്നാലീ ഒപ്പുകള്‍ വ്യാജമാണെന്നാണ് പനീര്‍ശെല്‍വം വിഭാഗം ആരോപിക്കുന്നത്.

എംല്‍എമാരുടെ ഒപ്പുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും സംശയം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുന്‍പ് ചേര്‍ന്ന രഹസ്യയോഗത്തില്‍ ശശികല വെള്ളപ്പേപ്പറില്‍ ഒപ്പിടുവിച്ചതായി എഐഎഡിഎംകെ എംഎല്‍എമാര്‍ തന്നെ ആരോപിച്ചിരുന്നു.

ഒപ്പുകളുടെ സാധുത പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാവും ഗവര്‍ണര്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കുക. രാജ്ഭവനിലേക്ക് കണ്ണുനട്ടിരിക്കുകയാണ് തമിഴ്‌നാട് ഒന്നാകെ.

അതേസമയം എഐഎഡിഎംകെ എംല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന പരാതി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുടെ യോഗവും ഇന്ന് ചേരും.












Click it and Unblock the Notifications