കണക്കില്‍ വെറും 4,218... ശരിക്കും 61,000 കൊവിഡ് മരണങ്ങള്‍? ഗുജറാത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
അഹമ്മദാബാദ്: കൊവിഡ് പ്രതിരോധത്തില്‍ പലരും പല ഘട്ടങ്ങളില്‍ കേരളത്തേക്കാള്‍ മെച്ചമാണ് ഗുജറാത്ത് എന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ വാക്‌സിന്‍ വിതരണം പലപ്പോഴും സ്തംഭിച്ചപ്പോള്‍, ഗുജറാത്തിലേക്ക് നോക്കൂ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ കണക്കിന്റെ 15 ഇരട്ടിയോളമാണ് ഗുജറാത്തിലെ കൊവിഡ് മരണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്നുള്ള ദിവ്യ ഭാസ്‌കര്‍ പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. വിശദാംശങ്ങള്‍ നോക്കാം...

ഗുജറാത്തിലെ സ്ഥിതി
2021 മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെയുള്ള മരണങ്ങളുടെ കണക്കാണ് ദിവ്യ ഭാസ്‌കര്‍ പരിശോധിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഈ കാലയളവില്‍ ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 4,218 പേരാണ്. എന്നാല്‍, ഈ കണക്ക് ശരിയല്ലെന്നാണ് വാര്‍ത്ത.

മരണ സര്‍ട്ടിഫിക്കറ്റുകള്‍
2020 ല്‍ മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഗുജറാത്തില്‍ വിതരണം ചെയ്തത് 58,000 മരണ സര്‍ട്ടിഫിക്കറ്റുകളാണ്. എന്നാല്‍ 2021 ല്‍ ഇതേ കാലയളവില്‍ വിതരണം ചെയ്തത് 123,871 മരണ സര്‍ട്ടിഫിക്കറ്റുകള്‍! ഇരട്ടിയില്‍ അധികം... 33 ജില്ലകളിലേയും എട്ട് പ്രധാന നഗരങ്ങളിലേയും മുനിസിപ്പല്‍ അധികൃതര്‍ നല്‍കിയ വിവരം ആണിത്.

ഈ മരണങ്ങള്‍ എല്ലാം...
ഒറ്റ വര്‍ഷം കൊണ്ട് സാധാരണ ഗതിയില്‍ മരണത്തില്‍ ഇത്രയേറെ വര്‍ദ്ധനയുണ്ടാകില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ പിന്നെ എന്തുകൊണ്ടായിരിക്കും ഇത്രയേറെ മരണങ്ങള്‍ എന്നാണ് ചോദ്യം. കൊവിഡ് മരണങ്ങള്‍ പലതും ആ കണക്കില്‍ പെടുത്തുന്നില്ല എന്നതാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്.

നേരത്തേയും വാര്‍ത്തകള്‍
ഗുജറാത്തില്‍ കൊവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് നേരത്തേയും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്മശാനങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഈ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. ഗുജറാത്തില്‍ മാത്രമല്ല, ലോകത്തിന്റെ പലയിടത്തും ഇത്തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് ആക്ഷേപമുണ്ട്.

ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം
സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ മറയ്ക്കുന്നു എന്ന വാര്‍ത്ത നേരത്തെ മുഖ്യമന്ത്രി വിജയ് രൂപാനി നിഷേധിച്ചിരുന്നു. ഐസിഎംആറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. അത് പ്രകാരം, ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചാല്‍ അയാള്‍ കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ പോലും അതിനെ കൊവിഡ് മരണമായി കണക്കാക്കില്ലെന്നും അധികൃതര്‍ പറഞ്ഞതാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷം രംഗത്ത്
ദിവ്യ ഭാസ്‌കര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗുജറാത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നത് സംബന്ധിച്ച് അന്വേഷണം വേണം എന്നാണ് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications