രണ്ടാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്ന സംഭവം: പോലീസും സ്‌കൂളും ഒത്തുകളിച്ചു, ഞെട്ടിക്കുന്ന ട്വിസ്റ്റ്
ചണ്ഡീഗണ്ഡ്: ഹരിയാനയിലെ ഗുര്‍ഗ്രാമില്‍ രണ്ടാം ക്ലാസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. കൊലപാതകത്തിനുപയോഗിച്ച കത്തി സ്‌കൂള്‍ ബസ് കിറ്റിലേത് അല്ലെന്നും അങ്ങനെ പറയാന്‍ സ്‌കൂള്‍ അധികൃതരും പോലീസും തന്നോടി ആവശ്യപ്പെടുകയായിരുന്നുവെന്നും ബസ് ഡ്രൈവര്‍ സുരഭ് രാഘവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദ്യുമന്‍ താക്കൂര്‍ എന്ന രണ്ടാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാര്‍ അറസ്റ്റിലാകുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിലെ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകത്തിനുപയോഗിച്ച കത്തി സ്‌കൂള്‍ ബസ് കിറ്റിലേതാണെന്നാണ് അശോക് കുമാര്‍ പറഞ്ഞത്. എന്നാല്‍ തന്നെക്കൊണ്ട് അക്കാര്യം പോലീസും സ്‌കൂള്‍ അധികൃതരും നിര്‍ബന്ധിച്ചു പറയിപ്പിക്കുകയായിരുന്നവെന്ന് ഡ്രൈവര്‍ സുരഭ് രാഘവ് പറയുന്നു.

പുതിയ ട്വിസ്റ്റ്
സംഭവസ്ഥലത്തു നിന്നും പോലീസിനു ലഭിച്ച പ്രധാന തെളിവായിരുന്നു ഈ കത്തി. എന്നാല്‍ കത്തി സ്‌കൂള്‍ ബസ് കിറ്റിലേതല്ലെന്നും അങ്ങനെ പറയാന്‍ സ്‌കൂള്‍ അധികൃതരും പോലീസും അധികൃതരും നിര്‍ബന്ധിച്ചുവെന്ന് ഡ്രൈവര്‍ പറയുകയും ചെയ്തതോടെ കേസ് പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.

ഭീഷണിപ്പെടുത്തി
കത്തി ബസ് ടൂള്‍ കിറ്റിലേതാണെന്നു സമ്മതിക്കാന്‍ പോലീസ് ഭീഷണിപ്പെടുത്തിയതായി സുരഭ് രാഘവ് ഇന്ത്യാ ടുഡേയോടു പറഞ്ഞു. സംഭവം നടക്കുന്നതിന്റെ തലേദിവസം താന്‍ ബസ് ടൂള്‍ കിറ്റ് പരിശോധിച്ചതാണെന്നും അതില്‍ കത്തി ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു.

നടന്നത്..
കുട്ടിയുടെ മൃതദേഹം ടോയ്‌ലറ്റില്‍ കണ്ടെത്തിയതിനു ശേഷം അശോക് കുമാര്‍ തന്നോട് സംസാരിച്ചിരുന്നുവെന്ന് സുരഭ് രാഘവ് പറയുന്നു. യാതോരു ഭാവ വ്യത്യാസവുമില്ലാതെയാണ് ഇയാള്‍ സംസാരിച്ചത്. സ്‌കൂള്‍ അധികൃതരോ അധ്യാപകരോ മൃതദേഹം ഒന്ന് കൈ കൊണ്ട് തൊടാന്‍ പോലും കൂട്ടാക്കിയില്ലെന്നും ഇയാള്‍ പറയുന്നു.

അശോക് കുമാര്‍ പറഞ്ഞത്...
താന്‍ മൂത്രവിസര്‍ജ്ജനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുട്ടി ടോയ്ലറ്റിനുള്ളിലേക്ക് കയറി വന്നെന്നും ഇത് ഇഷ്ടപ്പെടായ്കയാല്‍ ബസ് ടൂള്‍ കിറ്റിലുള്ള കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പ്രകൃതിവിരുദ്ധ പീഡനം നടന്നിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു.

കണ്ണില്ലാത്ത ക്രൂരത
കുട്ടിയുടെ മുഖത്തും ചെവിയിലും മുറിപ്പാടുകളുണ്ട്. കഴുത്തറുത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോക്കാനുള്ള തയ്യാറെടുപ്പില്‍ ഏറെ സന്തോഷത്തോടെയായിരുന്നു കുട്ടി സ്‌കൂളിലേക്ക് വന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. അശോക് കുമാറിനെതിരെ കൊലപാതകക്കുറ്റത്തിനും ലൈംഗിക പീഡനക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

പരിശോധനയില്‍ തെളിഞ്ഞത്
അശോക് കുമാര്‍ പറയുന്ന കാരണത്തെ പോലീസ് കണ്ണടച്ചു വിശ്വസിക്കുന്നില്ല. കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോളായിരിക്കാം കൊലപാതകം നടന്നതെന്നും ഫോറന്‍സിക് പരിശോധയില്‍ ഈ സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

സംഭവിച്ചത്...
വെള്ളിയാഴ്ച രാവിലെ 8.45 ഓടു കൂടി സ്‌കൂളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മൂത്രപ്പുരയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ കത്തിവെച്ച് മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ നൂറുകണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുപോകാനായി സ്‌കൂളില്‍ തടിച്ചുകൂടി.

മാതാപിതാക്കളുടെ രോഷം..
രോഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തിരുന്നു. സ്‌കൂളിനു മുന്നില്‍ തടിച്ചു കൂടിയ രക്ഷിതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചതോടെ പോലീസെത്തിയാണ് ഇവരെ ഒഴിപ്പിച്ചത്.

സിബിഐ അന്വേഷണം വേണമെന്ന് പിതാവ്
കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുട്ടിയുടെ പിതാവ് വരുണ്‍ താക്കൂര്‍ ആവശ്യപ്പെടുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിലെ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദ്യുമന്റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.












Click it and Unblock the Notifications