മോദിയുടെ മന്ത്രിമാർ മാറുന്ന കാര്യം നിതീഷ് കുമാറും ശിവസേനയും പോലും അറിഞ്ഞിട്ടില്ല.. കട്ട സസ്പെൻസ്!!
ദില്ലി: ഒന്നും രണ്ടുമല്ല, ഒമ്പത് മന്ത്രിമാരാണ് നരേന്ദ്രമോദി മന്ത്രിസഭയിൽ പുതുതായി എത്തുന്നത്. കേന്ദ്രം ഭരിക്കുന്ന എൻ ഡി എയുമായി ഏറ്റവും ഒടുവിൽ കൈ കോർത്ത നിതീഷ് കുമാറിന്റെ ജെ ഡി യുവിന് സ്ഥാനം കൊടുക്കാൻ വേണ്ടിയാണ് ഈ പുനസംഘടന എന്നാണ് എല്ലാവരും ആദ്യം കരുതിയത്. മോദിക്ക് നേരെ നിതീഷ് പച്ചക്കൊടി കാട്ടിയതിന് പിന്നാലെയാണ് രാജീവ് പ്രതാപ് റൂഡി അടക്കമുള്ള മന്ത്രിമാർ നിരനിരയായി രാജിവെച്ചത്. എന്നാൽ അവിടെയാണ് ട്വിസ്റ്റ്...
കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയുമല്ല.. അത് അൽഫോൺസ് കണ്ണന്താനം.. മോദി മന്ത്രിസഭയിലെ ആദ്യ മലയാളി!!
നിതീഷ് അറിഞ്ഞുപോലുമില്ല
എന്നാൽ സംഗതി അതല്ല എന്ന് കത്തിയത് പിന്നെയാണ്. ഇങ്ങനെയൊരു മന്ത്രിസഭാ പുനസംഘടന നടക്കുന്ന കാര്യം തങ്ങൾ അറിഞ്ഞിട്ട് പോലുമില്ല എന്നാണ് ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറയുന്നത്. അറിഞ്ഞില്ല എന്ന് നിതീഷ് തീർത്തുപറയുന്നില്ല. കാര്യം ഞങ്ങളറിഞ്ഞു, അത് പക്ഷേ പത്രവാര്‍ത്തകളിൽ നിന്നാണ്.
ശിവസേനയും അറിഞ്ഞില്ല?
നിതീഷ് കുമാറിന്റെ കാര്യം പോകട്ടെ, അടുത്തിടെ കൂടെ കൂടിയതേയുള്ളൂ എന്ന് വെക്കാം. എന്നാൽ ശിവസേന പോലും സംഗതി അറിഞ്ഞിട്ടില്ല എന്ന് വന്നാലോ. തങ്ങൾക്കും മീഡിയ വഴിയുള്ള അറിവേയുള്ളൂ എന്നാണ് സേന നേതാവ് ഉദ്ധവ് താക്കറെ പറയുന്നത്. പറ്റുന്നിടത്തൊക്കെ ബി ജെ പിയോട് മുട്ടിനോക്കുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്മാരാണ് സേന.
ഒരു ചർച്ചയും നടന്നില്ല
കേന്ദ്രമമന്ത്രിസഭ പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും തങ്ങളുമായി നടന്നിട്ടില്ല - ഒരു ചോദ്യത്തിന് ഉത്തരമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. ബിഹാറിൽ നിതീഷ് കുമാറിനൊപ്പം കൂട്ടുകക്ഷി ഭരണം നടത്തുന്ന പാർട്ടിയാണ് ബി ജെ പി.
ആരും ഒന്നും പറഞ്ഞില്ല
അറിഞ്ഞില്ല, ആരും ഒന്നും പറഞ്ഞില്ല - ഏതാണ്ട് ഈ തരത്തിലായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കേന്ദ്രമമന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ചത്. ബി ജെ പി നേതൃത്വം തങ്ങളോട് ഒന്നും പറഞ്ഞില്ല. ഞങ്ങൾ ആരോടും ഒന്നും ചോദിച്ചുമില്ല. അധികാരത്തിന് വേണ്ടി ആർത്തിയുള്ളവരല്ല ഞങ്ങൾ - ഉദ്ധവ് പറഞ്ഞു
സേനയുടെ ലക്ഷ്യം വേറെ
എൺപത് ശതമാനം സാമൂഹ്യപ്രവര്‍ത്തനം 20 ശതമാനം രാഷ്ട്രീയം ഇതാണത്രെ ശിവസേനയുടെ ലൈൻ. എല്ലാവരും കേന്ദ്രമന്ത്രിസഭ പുനസംഘടനയുടെ തിരക്കിലാകും. മുംബൈയിൽ പനി പടരുന്ന സാഹചര്യത്തിൽ ഇവിടെയുള്ള ആളുകളുടെ ആരോഗ്യകാര്യങ്ങളിലാണ് ഞങ്ങളുടെ ശ്രദ്ധ - ഉദ്ധവ് പറഞ്ഞു.