പ്രതിപക്ഷത്തിന്റെ പ്രകടനത്തിൽ കടുത്ത അതൃപ്തി, 2019ല്‍ പ്രധാനമന്ത്രിയാകാനില്ലെന്ന് നിതീഷ്!
പട്‌ന: ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ മാത്രമുള്ള പ്രാപ്തി തനിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രാപ്തി മാത്രമല്ല അത്തരമൊരു ആഗ്രഹവും തനിക്കില്ല. - ബി ജെ പി - കോണ്‍ഗ്രസ് ഇതര സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നേതാവാണ് നിതീഷ് കുമാര്‍. വിശാല മുന്നണിയിലെ പ്രമുഖ പാര്‍ട്ടികളുടെ കൂട്ടത്തിലാണ് നിതീഷിന്റെ ജെ ഡി യുവിന് സ്ഥാനം.
2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ തോല്‍പിക്കാന്‍ മറ്റൊരു വഴിയും കണ്ടില്ലെങ്കില്‍ ഒരു പക്ഷേ കോണ്‍ഗ്രസ് വരെ നിതീഷ് കുമാറിനെ പിന്തുണക്കാന്‍ സാധ്യതയുണ്ട്. വിശാല സഖ്യത്തിലെ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവാണ് നിതീഷ് കുമാര്‍ എന്നത് തന്നെ കാരണം. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ എന്‍ ഡി എ വിട്ട നേതാവാണ് നിതീഷ് കുമാര്‍.
ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ് രാജ്യത്ത് ഒരു പ്രതിപക്ഷ അജണ്ടായുണ്ടാക്കുക എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തീരെ അസംതൃപ്തനാണ് നിതീഷ് കുമാര്‍. പ്രതിപക്ഷത്തിന് ഒരു അജണ്ടയുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒന്നില്ല - അതൃപ്തി മറച്ചുവെക്കാതെ നിതീഷ് കുമാര്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടത്തിലാണെങ്കിലും നിതീഷ് കുമാറിന്റെ ജെ ഡി യു രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒപ്പമാണ്. ബി ജെ പി പിന്തുണക്കുന്ന രാം നാഥ് കോവിന്ദ് ബിഹാര്‍ ഗവര്‍ണറാണ് എന്നതാണ് നിതീഷിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍. രാജ്യത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന അഭിപ്രായവും നിതീഷ് കുമാര്‍ പങ്കുവെച്ചു.