'നരേന്ദ്ര മോദിക്ക് ആകാമെങ്കിൽ എന്തുകൊണ്ട് ആയിക്കൂട?'; നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് തേജസ്വി
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ്. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി ആകാമെങ്കിൽ എന്തുകൊണ്ട് നിതീഷിന് ആയിക്കൂടെന്നും തേജസ്വി ചോദിച്ചു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം.
'നിതീഷ് പരിചയ സമ്പത്തുണ്ട്. ഭരണപരിചയമുണ്ട്, രാജ്യസഭ ഒഴികെ എല്ലാ സഭകളിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ തീർച്ചയായും നിതീഷിനും പ്രധാനമന്ത്രിയാകാം', തേജസ്വി പറഞ്ഞു. 2024 പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും തേജസ്വി വ്യക്തമാക്കി.

'പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചൊരു റോഡ് മാപ്പ് ഉണ്ടാക്കിയെടുക്കണം, തന്ത്രങ്ങൾ മെനയണം. ഇപ്പോൾ തന്നെ പ്രതിപക്ഷം ഏറെ വൈകിപ്പോയി. എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജനങ്ങളെ സംബന്ധിച്ച് അവർക്കൊരു ഓപ്ഷൻ ആവശ്യമാണ്. നരേന്ദ്രമോദിക്ക് എതിരെ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കേണ്ടതുണ്ട്. ഇനിയും ഇക്കാര്യത്തിൽ പരാജയപ്പെടരുത്. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുത്തരുത്', തേജസ്വി യാദവ് പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെ നിതീഷ് മത്സരിക്കണമെന്ന ആവശ്യം ജെഡിയു നേതാക്കളും ഉയർത്തുന്നുണ്ട്. ജെഡിയു ദേശീയ പാർലമെന്ററി ബോർഡ് പ്രസിഡന്റായ ഉപേന്ദ്ര കുശ്വാഹയും ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ആർജെഡി നേതാവ് ശരദ് യാദവും നിതീഷിനെ പിന്തുണച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും നിതീഷ് വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് നിതീഷ് കുമാർ ബി ജെ പി ബന്ധം ഉപേക്ഷിച്ചതെന്നം മഹാസഖ്യത്തിന് കൈകൊടുത്തതെന്നും വ്യക്തമാണ്. എന്നാൽ നിതീഷിനെ പോലെ യു-ടേൺ മാസ്റ്റർ കൂടിയായ നേതാവിനെ പ്രതിപക്ഷം അംഗീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബിഹാറിലെ രാഷ്ട്രീയ നീക്കങ്ങൾ സ്വാഗതം ചെയ്തെങ്കിലും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസോ തൃണമൂൽ കോൺഗ്രസോ നിതീഷിൻറെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ നിലവിൽ മൂന്ന് പേരുകളാണ് പ്രധാനമായും ഉള്ളത്. ഇതിൽ ആദ്യ പേര് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേതാണ്. ദേശീയ രാഷ്ട്രീയ മോഹം മനസിൽ കൊണ്ട് നടക്കുന്ന മമത ഇതിനോടകം തന്നെ 2024 ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ സി ആറിനും പ്രധാനമന്ത്രി മോഹമുണ്ട്. 2019 ൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ വലിയ പ്രയത്നങ്ങൾ കെസിആറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എന്നാൽ നീക്കം പരാജയപ്പെട്ടു. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബിജെപിക്കെതിരെ കെസിആർ യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും പ്രതിപക്ഷത്തെ ഒറ്റെക്കെട്ടായി അണിനിരത്താനുള്ള കെസിആറിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നതാണ് കാഴ്ച .

രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള കോൺഗ്രസ് മോഹങ്ങളും നിതീഷിന് വലിയ വെല്ലുവിളിയാണ്. നിതീഷിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ എതിർപ്പുയരുക അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂടുമാറ്റങ്ങൾ തന്നെയാകും. എന്നാൽ പ്രാദേശിക രാഷ്ട്രീയത്തിൽ ഇതൊക്കെ പതിവ് സംഭവങ്ങളാണെന്നാണ് നിതീഷിനെ പിന്തുണയ്ക്കുന്നവരുടെ വാദം. നിതീഷിന്റെ പേര് നിർദ്ദേശിക്കപ്പെട്ടാലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications