കാത്ത് നില്‍ക്കുന്നത് ആ 'ടിപ്പിങ്ങ് പോയിന്‍റിന്'; മഹാരാഷ്ട്രയില്‍ അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്
മുംബൈ: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നാടകീയ നീക്കങ്ങളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. മുഖ്യമന്ത്രി പദത്തില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന നിലപാട് ശിവസേന ആവര്‍ത്തിച്ചതോടെ സേനയെ കൂടാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗവര്‍ണറുമായികൂടിക്കാഴ്ച നടത്തി. അതേസമയം മഹാരാഷ്ട്രയിലും കര്‍ണാടകം ആവര്‍ത്തിച്ചേക്കുമെന്ന ഭയത്തില്‍ സ്വന്തം എംഎല്‍എമാരെ ശിവസേന മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇനി കോണ്‍ഗ്രസ് നിര്‍ണായ തിരുമാനങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അറ്റകൈ എന്ന നിലയില്‍ ശിവസേനയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കമെന്ന് എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

ഗവര്‍ണറെ കണ്ടു
മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ ഉച്ചയ്ക്ക് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരണത്തിനായല്ല മറിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് ഗവര്‍ണറെ കണ്ടതെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

എംഎല്‍എമാരെ കടത്തി
അതേസമയം ശിവസേനയെ കൂടാതെ ഒറ്റയ്ക്ക് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായതോടെ തങ്ങളുടെ എംഎല്‍എമാരെ ശിവസേന മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. നിരവധി ശിവസേന എംഎല്‍എമാര്‍ ദേവേമന്ദ്ര ഫഡ്നാവിസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശിവസനേയുടെ നീക്കം.

105 പേരുടെ പിന്തുണ
നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്. ആറ് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേന എംഎല്‍എമാരില്‍ ചിലരുടെ പിന്തുണ ഉറപ്പാക്കിയാല്‍ ബിജെപിക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. 145 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യം.

പിന്തുണയ്ക്കും?
അതേസമയം നിര്‍ണായക സാഹചര്യം ഉടലെടുത്താന്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിര്‍ണായക നിമിഷത്തിനായി കാത്തിരിക്കുകയാണ്.
സേന അവരുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ഞങ്ങളുടെ നിഗമനമെന്ന് കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സോണിയയെ സന്ദര്‍ശിക്കും
തീവ്ര ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന ശിവസേനയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കിയേക്കും.എന്നാല്‍ നിര്‍ണായക സാഹചര്യം ഉരുത്തിരിഞ്ഞാല്‍ ഞങ്ങള്‍ ശിവസേനയെ പിന്തുണയ്ക്കും, നേതാവ് വെളിപ്പെടുത്തി. നിലവിലെ മഹാരാഷ്ട്രയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംസ്ഥാന നേതാക്കള്‍ ദില്ലിയില്‍ സോണിയയെ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പിന്തുണയ്ക്കും
ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായാല്‍ സേന-എന്‍സിപി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവും, പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബോധ്യപ്പെടുത്തും
അതേസമയം അതുകൊണ്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലേങ്കില്‍ സര്‍ക്കാരില്‍ പങ്കാളിയാകാനും കോണ്‍ഗ്രസിന് സാധിക്കും, മറ്റൊരു നേതാവ് വെളിപ്പെടുത്തി. ശിവസേനയെ പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്. സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ സാഹചര്യം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും ഒരുഭാഗത്ത് പുരോഗമിക്കുന്നുണ്ട്.

രണ്ട് കാര്യങ്ങള്‍
അതേസമയം ശിവസേനയെ പിന്തുണയ്ക്കില്ലെന്നാണ് എന്‍സിപി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതെങ്കിലും എന്‍സിപിയുമായും കോണ്‍ഗ്രസുമായും ശിവസേന പിന്നാമ്പുറ ചര്‍ച്ചകള്‍ സജീവമായി തന്നെ തുടരുകയാണെന്ന് ശിവസേന നേതാവ് വെളിപ്പെടുത്തി. രണ്ട് കാര്യങ്ങളാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ഒന്ന് ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ എതിര്‍പ്പ്. മറ്റൊന്ന് കേന്ദ്രത്തില്‍ ബിജെപിക്കുള്ള പിന്തുണ ശിവസേന പിന്‍വലിക്കണമെന്ന എന്‍സിപിയുടെ നിര്‍ദ്ദേശം, നേതാവ് പറഞ്ഞു.

പിന്നോട്ട് പോകില്ല
ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലെത്തുമ്പോള്‍ തന്നെ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം അമിത് ഷാ വാഗ്ദാനം ചെയ്തതാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കസേരയെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഉദ്ദവ് താക്കറെ. ആവശ്യത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോകില്ലെന്നും ശിവസേന നേതാവ് പറഞ്ഞു.

യോഗം ചേര്‍ന്നു
അതിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ്. ബിജെപിയെ ഏത് വിധേനയും പുറത്ത് നിര്‍ത്തുകയെന്നതിനാണ് പ്രധാന്യമെന്നും നേതാക്കള്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസ്; സോണിയയെ കാണാന്‍ നേതാക്കള്‍ ദില്ലിയിലേക്ക്
മഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകം, എംഎല്‍എമാര്‍ രംഗ് ശാരദ ഹോട്ടലിലേക്ക്, തീരുമാനത്തില്‍ മാറ്റമില്ല
20 മാസത്തിൽ 10 കൊലപാതകങ്ങൾ, ഇരകളിൽ ആൾദൈവവും, സയനൈഡ് ശിവയുടെ തട്ടിപ്പ് രീതി ഇങ്ങനെ












Click it and Unblock the Notifications