മഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകം, എംഎല്‍എമാര്‍ രംഗ് ശാരദ ഹോട്ടലിലേക്ക്, തീരുമാനത്തില്‍ മാറ്റമില്ല
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പോര് കടുക്കുന്നു. എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് എംഎല്‍എമാര്‍ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം ബിജെപി പാര്‍ട്ടി പിളര്‍ത്തുന്നത് തടയാനുള്ള ശ്രമങ്ങളും ശിവസേന ആരംഭിച്ചിരിക്കുകയാണ്. എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക് മാറുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ദീര്‍ഘകാലം റിസോര്‍ട്ടില്‍ താമസിപ്പിച്ചതിന് സമാനമായ നാടകങ്ങള്‍ക്കാണ് മഹാരാഷ്ട്രയും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിയമസഭയുടെ കാലാവധി കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ഒന്നുകില്‍ രാഷ്ട്രപതി ഭരണം അതല്ലെങ്കില്‍ പ്രതിപക്ഷത്തെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കുക എന്നീ പദ്ധതികളാണ് ബിജെപിക്ക് മുന്നിലുള്ളത്.
എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
ശിവസേന എംഎല്‍എമാരെ മുംബൈയിലെ ട്രൈഡന്റ് ഹോട്ടലിലേക്ക് മാറ്റാനാണ് ലക്ഷ്യമിട്ടിരുന്നത്. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്നാണ് ഉദ്ധവ് താക്കറെ ആരോപിക്കുന്നത്. ഉദ്ധവിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ രംഗ് ശാരദ ഹോട്ടലിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ശിവസേന എംഎല്‍എമാര്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഉദ്ധവ് എന്ത് പറയുന്നുവോ അത് പോലെ പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ഉദ്ധവിന്റെ കൈകളില്‍
സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ തീരുമാനവും ഉദ്ധവ് താക്കറെയുടെ കൈകളിലാണ്. ഉദ്ധവിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാരെ രംഗ് ശാരദ ഹോട്ടലിലേക്ക് മാറ്റുക. ഉദ്ധവ് താക്കറയെുടെ ഭവനമായ മാതോ ശ്രീയില്‍ നിന്ന് മിനുട്ടുകള്‍ മാത്രം അകെലയാണ് ഈ ഹോട്ടല്‍. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി രണ്ട് ദിവസമാണ് ഉള്ളത്. അതുകൊണ്ട് ഇനി കൈവിട്ട കളികള്‍ ബിജെപിയില്‍ നിന്നുണ്ടാവുമെന്നാണ് ഉദ്ധവ് ഭയപ്പെടുന്നത്.
റാവത്ത് മാധ്യങ്ങളെ കാണും
സഞ്ജയ് റാവത്ത് സാമ്‌ന ഓഫീസില്‍ അടുത്ത ഒരു മണിക്കൂറിനുള്ളില്‍ മാധ്യമങ്ങളെ കാണും. അതേസമയം അടുത്ത രണ്ട് ദിവസത്തേക്ക് ശിവസേന എംഎല്‍എമാര്‍ രംഗ് ശാരദ ഹോട്ടലില്‍ താമസിക്കും. എന്നാല്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് ശിവസേന തല്‍ക്കാലം തീരുമാനിച്ചിരിക്കുന്നത്. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും ഉദ്ധവും തമ്മില്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ശിവസേനയിലെ എംഎല്‍എമാരും കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിലെ എംഎല്‍എമാരും കൂറുമാറില്ലെന്ന് റാവത്ത് പറഞ്ഞു.
യോഗ തീരുമാനം
ഉദ്ധവ് താക്കറെയും എംഎല്‍എമാരും തമ്മിലാണ് നിര്‍ണായക കൂടിക്കാഴ്ച്ച നടന്നത്. മുംബൈയിലെ മാതോശ്രീ ടവറിലാണ് കൂടിക്കാഴ്ച്ച നടന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന്‍ മേലുള്ള ആവശ്യത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകേണ്ടെന്നാണ് എംഎല്‍എമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്ധവിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉറപ്പായും ശിവസേനയുടെ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. അവരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.
ബിജെപി ഗവര്‍ണറെ കാണും
മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് പറഞ്ഞിരിക്കുകയാണ്. ആര്‍എസ്എസ് ഇക്കാര്യത്തില്‍ ഇടപെടില്ലെന്നുംഅവര്‍ വ്യക്തമാക്കി. അതേസമയം നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കാന്‍ താല്‍പര്യമില്ലെന്ന് മുംഗന്‍തിവാര്‍ പറഞ്ഞു. ഇക്കാര്യം ഗഡ്കരിയും വ്യക്തമാക്കി. അതേസമയം ബിജെപി സംഘം രാജ് ഭവനിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിലാണ് ചര്‍ച്ച നടക്കുന്നത്. ശിവസേനയെ കൂടാതെ സര്‍ക്കാരുണ്ടാക്കേണ്ടെന്ന് ബിജെപിയിലെ പ്രമുഖ മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നില തെറ്റി ശിവസേന, പാർട്ടിക്കുളളിൽ പൊട്ടിത്തെറി! ഇനി മറ്റ് വഴികളില്ല, ചിരിയോടെ ബിജെപി!