അഫ്ദാനിലെ സ്ഥിതി ആശങ്കപ്പെടുത്തുവെന്ന് രക്ഷാസമിതിയിൽ ഇന്ത്യ; നിലപാട് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും
കാബൂൾ; അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കാജനകമെന്ന് ഇന്ത്യ. യുഎൻ സുരക്ഷാ സമിതിയിലാണ് ഇന്ത്യയുടെ പ്രതികരണം.അഫ്ഗാൻ പ്രദേശം ഒരു ഭീകര സംഘടനയും മറ്റേതെങ്കിലും രാഷ്ട്രത്തെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തിയെങ്കിൽ മാത്രമേ അയൽരാജ്യങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയുള്ളൂവെന്നും ഇന്ത്യയുടെ യുഎൻ പ്രതിനിധി ടിഎസ് തിരുമൂർത്തി രക്ഷാസമിതി കൗൺസിലിൽ വ്യക്തമാക്കി.
ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്ന നിർഭാഗ്യകരമായ ദൃശ്യങ്ങളാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടത്. സ്ത്രീകളും കുട്ടികളും ദുരിതത്തിലാണ്. വിമാനത്താവളം ഉൾപ്പെടെ നഗരത്തിൽ നിന്ന് വെടിവെപ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി.അഫ്ഗാനിസ്ഥാന്റെ ഒരു അയൽക്കാരനെന്ന നിലയിൽ, അവിടുത്തെ ജനങ്ങളുടെ സുഹൃത്ത് എന്ന നിലയിൽ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ജനത കടുത്ത ആശങ്കയിലാണ്. കടുത്ത ഭീതിയിലാണ് അഫ്ഗാനിസ്ഥാനിലെ പുരുഷൻമാരും സ്ത്രീകളും കുട്ടികളും കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രതിസന്ധി ഉടലെടുക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലും ഇന്ത്യ വികസന പദ്ധതികളിൽ ഏർപ്പെട്ടിരുന്നതായും തിരുമൂർത്തി വ്യക്തമാക്കി. ക്രമസമാധാനം നിലനിർത്താനും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താനും എല്ലാ തൽപരകക്ഷികളോടും തിരുമൂർത്തി അഭ്യർത്ഥിച്ചു.യുഎൻ നയതന്ത്ര ഉദ്യോഗസ്ഥരും കോൺസുലാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ ക്രമസമാധാനം നിലനിർത്താനും ബന്ധപ്പെട്ട എല്ലാവരുടെയും സുരക്ഷയും ഉറപ്പാക്കാനും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസും രക്ഷാസമിതിയിൽ വ്യക്തമാക്കിസ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിലും ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചുഅഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ ലോകം കടുത്ത വേദനയോടേയും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അസ്വസ്ഥതയോടെയുമാണ് നോക്കി കാണുന്നത്. അവിടെ നിന്നുള്ള ഓരോ ദൃശ്യങ്ങളും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായിരിക്കണമെന്നും ഗുട്ടറെസ് പറഞ്ഞു.
ലഭ്യമായതെല്ലാം ഉപയോഗപ്പെടുത്തണമെന്നും തീവ്രവാദ സംഘടനകളുടെ സുരക്ഷിത താവളമായി രാജ്യം ഒരിക്കലും മാറരുതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ആഗോള തീവ്രവാദ ഭീഷണി അടിച്ചമർത്തുന്നതിനും അടിസ്ഥാന മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുമെന്ന് ഉറപ്പ് നൽകുന്നതിനും രാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതണം.ആരാണ് അധികാരം കൈവശം വച്ചിരിക്കുന്നതെന്ന് പരിഗണിക്കാതെ, നമ്മുടെ ലോകത്തിന് ഇത്രയും ആഴമേറിയതും സുസ്ഥിരവുമായ താൽപ്പര്യമുള്ള ഈ രണ്ട് അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.അക്രമം ഉടനടി അവസാനിപ്പിക്കണമെന്നും എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങൾ മാനിക്കണമെന്നും അഫ്ഗാനിസ്ഥാൻ കക്ഷിയായ എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും പാലിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
അതേസമയം മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് രക്ഷാസമിതിയിൽ അമേരിക്ക വ്യക്തമാക്കി. അഫ്ഗാനികളെ പുനരധിവസിപ്പിക്കാൻ യുഎസ് തയ്യാറാകും. മറ്റ് അയൽരാജ്യങ്ങളും അവർക്ക് അഭയം നൽകാൻ തയ്യാറാകണം.യുഎന്നിലെ യുഎസ് അംബാസഡർ, ലിൻഡ തോമസ്-ഗ്രീൻഫീൽഡ് പറഞ്ഞു. യുഎസ് അഭയാർഥി പുനരധിവാസ ഏജൻസികൾ അഫ്ഗാനിസ്ഥാനിലെ ജനങ്ളുടെ വരവിനായി തയ്യാറെടുക്കുകയാണ്. പ്രതിരോധ വകുപ്പ് 30,000 അഫ്ഗാൻ സ്പെഷ്യൽ ഇമിഗ്രന്റ് വിസ (എസ്ഐവി) അപേക്ഷകരെ യുഎസിലേക്ക് മാറ്റുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.അതിനിടെ താലിബാനെതിരെ ബ്രിട്ടനും രംഗത്തെത്തി. താലിബാൻ ദോഹ ധാരണ ലംഘിച്ചുവെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.
അതിനിടെ അഫ്ഗാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് നിലപാട് വ്യക്തമാക്കും. ഇന്ന് രാത്രി വൈറ്റ് ഹൗസിൽ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. നേരത്തേ വിഷയത്തിൽ ബൈഡൻ എഴുതിതയ്യാറാക്കിയ പ്രസ്താവന മാത്രമായിരുന്നു പങ്കുവെച്ചിരുന്നത്.ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു.












Click it and Unblock the Notifications