ഹെർഡ് ഇമ്മ്യൂണിറ്റിയുടെ അടുത്ത് പോലും ഇന്ത്യ എത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി
ദില്ലി; ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തുപോലും ഇന്ത്യ എത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ് വർധൻ. ഐസിഎംആറിന്റെ രണ്ടാം സീറോ സർവ്വേ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊറോണ രോഗം ഭേദമായവരിൽ വീണ്ടും വൈറസ് ബാധ വരുന്നത് സംബന്ധിച്ച് വിശദമായ പഠനം ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. ഓൺലൈൻ സംവാദ പരിപാടിയായ സൺഡേ സംവാദിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാമത്തെ സീറോ സർവേയുടെ കണ്ടെത്തലുകൾ ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഒരിക്കൽ കൊവിഡ് ബാധിച്ചവർക്ക് വീണ്ടും രോഗം വരുന്ന സംഭവങ്ങൾ വിശദമായി പഠിച്ച് വരികയാണ്. കൊവിഡ് രോഗബാധ സംബന്ധിച്ച എല്ലാ വശങ്ങളെക്കുറിച്ചും രാജ്യം സജീവമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. റെംഡിസിവർ, പ്ലാസ്മെ തെറാപ്പി എന്നീ രീതികൾ പതിവായി പിന്തുടരുന്ന സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര ആരോഗ്യമന്ത്രി നിരാകരിച്ചു.സലൂണുകളും ഹെയർ-സ്പായും സന്ദർശിക്കുമ്പോൾ ശരിയായ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആരാധനാലയങ്ങളിൽ ഉൾപ്പെടെ മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ശ്വാസകോശത്തെ മാത്രമല്ല ഹൃദയ ധമനികളെയും വൃക്കകളെയും വൈറസ് ബാധിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന തെളിവുകൾ വ്യക്തമാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ ആദ്യ നാളുകളിൽ, കിറ്റുകൾ ഇറക്കുമതി ചെയ്യേണ്ടി വന്നതിനാൽ നിരക്ുകൾ വളരെ ഉയർന്നതായിരുന്നു. എന്നാൽ ഇപ്പോൾ, ആഭ്യന്തര കിറ്റുകളുടെ ഉത്പാദനവും ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണവും വർധിച്ചു. കുറഞ്ഞ നിരക്കിൽ സ്വകാര്യ ലബോറട്ടറികളിൽ പരിശോധന സാധ്യമാക്കണം.സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ മഹാമാരിയ്ക്കെതിരായ പോരാട്ടം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications