ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് ഇന്ന് വീണ്ടും തുടക്കമാവുന്നു; തീരുവ യുദ്ധത്തിന് വിരാമമാവുമോ?
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് ഇന്ന് വീണ്ടും തുടക്കമാവും. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ നടപടികൾ കഴിഞ്ഞ് ആഴ്‌ചകൾക്ക് അപ്പുറമാണ് ഇരു രാജ്യങ്ങളും വീണ്ടും ചർച്ചയുടെ വഴിയിലേക്ക് തിരിയുന്നത്. നിർണായകമായ ഒരു വ്യാപാര കരാർ രൂപപ്പെടുത്തുന്നതിനായി ഇന്ത്യയും യുഎസും ചർച്ചകൾ നടത്തുമെന്നാണ് ലഭ്യമായ വിവരം.
യുഎസ് പ്രതിനിധി സംഘം ന്യൂഡൽഹിയിൽ എത്തിയതിന് ശേഷമാണ് വ്യാപാര ചർച്ചകൾ നടക്കുന്നത്. ഏറെ നാളുകളായി ഇന്ത്യയ്ക്ക് എതിരെ തുടർച്ചയായ വിമർശനങ്ങളാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. എന്നാൽ കുറച്ച് ദിവസമായി യുഎസ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകൾ തുറന്നിട്ടിരുന്നു. മുൻ നിലപാടുകൾ മയപ്പെടുത്തിയ ഡൊണാൾഡ് ട്രംപ് തന്നെ സമവായ നീക്കത്തിന് ഇന്ധനം പകർന്നു.

ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകളിൽ അമേരിക്കൻ ടീമിനെ ദക്ഷിണേഷ്യയിലെ യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടൻ ലിഞ്ച് നയിക്കും. വാണിജ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജേഷ് അഗർവാൾ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കുന്നതിൽ തനിക്ക് ശുഭാപ്‌തി വിശ്വാസമുണ്ടെന്നാണ് ട്രംപ് അടുത്തിടെ വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകി. ഇതോടെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ മഞ്ഞുരുകലിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. അതിന് ശേഷം വീണ്ടും വ്യാപാര ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ ആരംഭിക്കുമെന്നും വിവരം ലഭിച്ചിരുന്നു. അതാണ് ഇപ്പോഴത്തെ സംഭവവികാസം.
ഓഗസ്‌റ്റ് 27ന് നിലവിൽ വന്ന തീരുവകൾ മൂലം സംശയത്തിലായ സ്വതന്ത്ര വ്യാപാര കരാർ വീണ്ടും കൊണ്ട് വരുന്നതിനുള്ള ഒരു സാധ്യതാ തുടക്കമായാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ ചർച്ചകളെ നോക്കികാണുന്നത്. ഇതിനകം അഞ്ച് റൗണ്ട് ചർച്ചകൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്, ആറാമത്തെ റൗണ്ട് ഓഗസ്‌റ്റ് 25 മുതൽ 29 വരെ നിശ്ചയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അത് പിന്നീട് മാറ്റുകയായിരുന്നു.
ഈ വർഷം അവസാനത്തോടെ ഒരു ഇടക്കാല വ്യാപാര കരാർ കൊണ്ടുവരാൻ ആയിരുന്നു ഇന്ത്യയും യുഎസും പദ്ധതിയിട്ടത്. എന്നാൽ ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണികളിലേക്ക് കൂടുതൽ പ്രവേശനം തേടുന്ന യുഎസിന്റെ നീക്കത്തെ ചൊല്ലിയുള്ള ആശങ്കകളെ തുടർന്നാണ് ഈ ചർച്ചകൾ വഴിമുട്ടിയത്. എന്നാൽ ഇനിയും ഇതിൽ പരിഹാരമാകാതെ വരുമോ എന്നാണ് ആശങ്ക.
ഇന്നലെ വൈറ്റ് ഹൗസ് ഉപദേഷ്‌ടാവ് പീറ്റർ നവാരോ ഇന്ത്യ-യുഎസ് ചർച്ചകളെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇന്ത്യ ചർച്ചയിലേക്ക് വരുന്നതിനെയാണ് അദ്ദേഹം എടുത്തുപറഞ്ഞത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള 25 ശതമാനം തീരുവകൾക്ക് പുറമേ 25 ശതമാനം പിഴയും ട്രംപ് ചുമത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് എതിരായ ആക്രമണം നവാരോ കടുപ്പിച്ചിരുന്നു.
എന്നാൽ റഷ്യയുമായുള്ള എണ്ണ വ്യാപാരം അന്താരാഷ്ട്ര നിയമങ്ങളൊന്നും ലംഘിക്കുന്നില്ലെന്ന് ഇന്ത്യ വാദിക്കുന്നു. യൂറോപ്യൻ യൂണിയനും യുഎസും ഇപ്പോഴും കോടിക്കണക്കിന് രൂപയുടെ റഷ്യൻ സാധനങ്ങൾ വാങ്ങുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുളുടെ കാപട്യമാണ് ഇതെന്നായിരുന്നു വിമർശിച്ചത്. മാത്രമല്ല റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർബാധം തുടരുകയും ചെയ്‌തിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഇന്ത്യ-യുഎസ് ബന്ധത്തിൽ നേരിയ പുരോഗതിയാണ് കാണാൻ കഴിയുന്നത്.












Click it and Unblock the Notifications