മനംമടുത്ത് ഇന്ത്യന്‍ സൈനികര്‍; കൊടിയ പീഡനം, അടിമവേല, ഇനി പറ്റില്ലെന്ന് വീഡിയോ!!
കോളനി കാലത്തെ ഭരണമാണ് സൈന്യത്തില്‍ ഇപ്പോഴും നടക്കുന്നതെന്നും കടുത്ത പീഡനമാണ് ഏല്‍ക്കേണ്ടിവരുന്നതെന്നും വിശദീകരിച്ച് ജവാന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു.
ദില്ലി: മേലുദ്യോഗസ്ഥര്‍ തുടരുന്ന പീഡനത്തില്‍ മനംനൊന്ത് കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ രംഗത്തെത്തുന്നു. കോളനി കാലത്തെ ഭരണമാണ് സൈന്യത്തില്‍ ഇപ്പോഴും നടക്കുന്നതെന്ന് പറഞ്ഞ്, താന്‍ നേരിടുന്ന പീഡനം വിശദീകരിച്ച് ജവാന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ശിപായ് ഹൗസ്‌കീപ്പറായി സേവനം അനുഷ്ടിക്കുന്ന സിന്ധവ് ജോഗിദാസ് ആണ് താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവരിച്ചത്.
കഴിഞ്ഞാഴ്ച മലയാളിയായ സൈനികന്‍ മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴ സ്വദേശസിയായ മറ്റൊരു സൈനികന്‍ മേലുദ്യോഗസ്ഥരുടെ നടപടികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ജോഗിദാസ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
മേലുദ്യോഗസ്ഥരുടെ വീട്ടുജോലി ചെയ്യുന്ന സാഹചര്യമാണ് തനിക്കുള്ളതെന്ന് ജോഗിദാസ് വീഡിയോയില്‍ പറയുന്നു. ചില കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പീഡനം ഇരട്ടിയായിടുണ്ട്. ഒന്നും എതിര്‍ത്ത് പറയാന്‍ പാടില്ലെന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും ജോഗിദാസ് പറഞ്ഞു.
പീഡനങ്ങള്‍ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ജവാന്‍ പറഞ്ഞു. സൈന്യവും പ്രതിരോധ മന്ത്രാലയവും സൈനികരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. സൈനികര്‍ക്ക് നല്‍കുന്നുവെന്ന് പറയുന്ന സൗകര്യങ്ങള്‍ കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ് ലഭിക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഇതുസഹായിക്കുക. ചില ഉദ്യോഗസ്ഥര്‍ ജവാന്‍മാരെ അടിമകളാക്കിയിരിക്കുകയാണ്. ആരും ഓഫിസര്‍മാര്‍ക്കെതിരേ ശബ്ദിക്കാന്‍ പാടില്ലെന്നതാണ് നയമെന്നും ജോഗിദാസ് പറഞ്ഞു. മേലുദ്യോഗസ്ഥര്‍ പക വീട്ടുകയാണെന്ന് മറ്റൊരു ജവാനും വെളിെപ്പടുത്തി. നേരത്തെ മേലധികാരികളുടെ വീട്ടുജോലി ചെയ്യുന്ന സംവിധാനത്തിനെതിരെ സംസാരിച്ച മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാന്‍ താമസിച്ചതിന് ശിക്ഷയായി മേലധികാരികളുടെ വീട്ടുവേല ചെയ്യാന്‍ ആവശ്യപ്പട്ടുവെന്ന് ജവാന്‍ പറഞ്ഞു. പരാതി പറഞ്ഞതിന് എന്നെ ശിക്ഷിച്ചു. ജവാന്‍മാര്‍ മേലധികാരികളെ സേവിക്കേണ്ടി വരുന്ന ഒരേ ഒരു മേഖല സൈന്യമാണ്. സൈന്യം ഈ പരാതികളൊന്നും അംഗീകരിക്കില്ലെന്ന് എനിക്കറിയാം. സൈന്യത്തിെന്റ വാട്‌സ് ആപ്പ് നമ്പറില്‍ പരാതിപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ജോഗിദാസ് ആരോപിക്കുന്നു.
മേലധികാരികളെ സേവിക്കാന്‍ തയാറാകാത്തതിനാല്‍ അവര്‍ തന്നെ പീഡിപ്പിക്കുകയാണ്. ഏഴുദിവസം താന്‍ സൈന്യത്തിെന്റ കസ്റ്റഡിയിലായിരുന്നു. സംഭവം താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധ മന്ത്രാലെത്തയും അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ പട്ടാളകോടതിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ജോഗിദാസ് പറയുന്നു.
ശിപായ് ഹൗസ്‌കീപ്പറായി 2014ലാണ് ജോഗിദാസ് സൈന്യത്തിലെത്തിയത്. 2015ല്‍ അവധി കൂടുതല്‍ എടുത്തതിന് ഏഴ് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ വീണ്ടും അവധി ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ജോലിയില്‍ തുടരാനും പര്‍വത മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ജോഗിദാസ് പറഞ്ഞുവെന്നുമാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.
റാണിഖേട്ടിലെ സൈനിക ആശുപത്രിയില്‍ ഐസിയു ശുചീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജവാന്‍ ചെയ്തില്ലെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് ഏഴ് ദിവസം തടവിലിട്ടു. ഇതുസംബന്ധിച്ച് സൈനികന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തെഴുതിയിരുന്നുവെന്നും ഓഫിസര്‍മാര്‍ പറഞ്ഞു.
വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതിരോധ മന്ത്രാലയത്തോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. സൈന്യത്തിലെ ഉത്തരാഖണ്ഡ് വിഭാഗം അന്വേഷണത്തിന് ഏകാംഗ കമ്മീഷനെ വച്ചു. സൈനികന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും ഓഫിസര്‍മാര്‍ പറഞ്ഞു.
തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് മൂലം ലേയിലെക്ക് നിയമനം നല്‍കുകയും 14 ദിവസത്തെ ശമ്പളം പിഴയായി പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ലേയില്‍ വച്ചാണ് സൈനികന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സൈന്യം ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.