കാണാതായ ഇന്ത്യന്‍ ബാലന്‍ ബംഗ്ലാദേശിലെത്തിയതില്‍ ദുരൂഹത?
ദില്ലി: ആറു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്നും കാണാതായ 12 വയസ്സുകാരനെ ബംഗ്ലാദേശിലെ പുനരധിവാസ കേന്ദ്രത്തില്‍ കണ്ടെത്തിയതു സംബന്ധിച്ച് ദുരൂഹത തുടരുന്നു. കുട്ടിയെ കാണാതായതും അന്യരാജ്യത്ത് എങ്ങനെ എത്തിപ്പെട്ടുവെന്നുമുളള കാര്യങ്ങളില്‍ ഇനിയും വ്യക്തതവന്നിട്ടില്ല. കുട്ടിയെ ഉടനെ തിരികെയെത്തിക്കുമെന്നും കുട്ടിയുടെ സംരക്ഷണം ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഏറ്റെടുത്തതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ ഭയക്കേണ്ടത് പാകിസ്താനെയല്ല, ബംഗ്ളാദേശിനേയും ബംഗ്ളാദേശികളേയും
സുഷമ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം ധാക്കയില ഇന്ത്യന്‍ ഹൈക്കമ്മീഷണിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ബംഗ്ലാദേശിലെ ജെസ്സോറിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. ജൂണ്‍ 30 ന് കുട്ടിയെ വീട്ടിലെത്തിക്കുമെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ മന്ത്രി അറിയിച്ചു. കുട്ടിയുടെ ഡിഎന്‍എ അമ്മയുടെതുമായി ചേരുന്നുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ബാലനിപ്പോള്‍ ജെസ്സോറില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലാണുളളത്.
2010 ലാണ് സോനു എന്ന ആറു വയസ്സുകാരനെ ദില്ലിയില്‍ നിന്നും കാണാതാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലൊന്നും കുട്ടിയെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. ജെസ്സോറില്‍ നിന്നും വിളിച്ച അജ്ഞാതനാണ് സോനു ബംഗ്ലാദേശിലെ പുനരധിവാസ കേന്ദ്രത്തില്‍ ഉളളതായി അറിയിച്ചത്.
സോനുവിനെ കണ്ടെത്താന്‍ സഹായിച്ചതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് ചെറുതല്ലെന്നും അവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. സുമിത് അവസ്ഥി, പ്രണയ് ഉപധ്യായ,കിരണ്‍ ദീപ് എന്നീ മാധ്യമപ്രവര്‍ത്തകരെ സുഷമാ സ്വരാജ് പ്രത്യേകം പരാമര്‍ശിച്ചു.